അണികളുടെ ആവേശം കടൽ പോലെ ഇരമ്പി; അടങ്ങിയില്ലേൽ പ്രസംഗം നിർത്തുമെന്ന് മുഖ്യമന്ത്രി

വണ്ടിപ്പെരിയാർ (ഇടുക്കി): തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രിയുടെ പ്രസംഗം കത്തിക്കയറുന്നതിനിടെ ആവേശത്താൽ ആർപ്പ് വിളിച്ച് പ്രവർത്തകർ. ആവേശത്താലും കൈയ്യടികളാലും ശബ്ദമുഖരിതമായതോടെ, കൂടുതൽ ഒച്ചവെച്ചാൽ പ്രസംഗം നിർത്തുമെന്ന് മുഖ്യമന്ത്രിയുടെ ശാസന. വണ്ടിപ്പെരിയാർ മിനിസ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനത്തിലാണ് സംഭവം.
ജില്ലയിലെ ഭൂപ്രശ്‌നം ശാശ്വതമായി പരിഹരിച്ചു. ഭൂമി തരം മാറ്റുന്നതിന് പ്രത്യേക ഫീസ് ഈടാക്കേണ്ട എന്ന് സർക്കാർ തീരുമാനിച്ചു. കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി, സംസ്ഥാനത്തിന്റെ ഈ വളർച്ചയെല്ലാം ലോകം അത്ഭുതത്തോടെ കേട്ടു. എന്നിങ്ങനെയുള്ള പരാമർശങ്ങളാൽ മുഖ്യമന്ത്രി പ്രസംഗം മുന്നോട്ടുപോകവെയാണ് അണികൾ കൈയടിച്ച് ആർപ്പ് വിളിച്ചത്. പ്രസംഗം നിർത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ എല്ലാവരും നിശബ്ദരായി.
തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയും മുൻ എം.എൽ.എ.യുമായ ഇ.എസ്. ബിജിമോൾ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ആർ. തിലകൻ, നേതാക്കളായ അഡ്വ. അലക്‌സ് കോഴിമല, പി.എസ്. രാജൻ, വി.ആർ. ശശി, രാരിച്ചൻ നീറണാകുന്നേൽ, സി.എസ്. രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു. വണ്ടിപ്പെരിയാറിൽ നിന്നും സ്ഥാനാർഥി കെ. സലിംകുമാറിനെ കക്കികവല മുതൽ പൊതുസമ്മേളനം നടക്കുന്ന വേദിയിൽ വരെ തുറന്ന വാഹനത്തിൽ സ്വീകരിച്ചാനയിച്ചു





