യോഗി ആദിത്യനാഥിനോട് ഇടഞ്ഞ സ്വാമി അവിമുക്തേശ്വരാനന്ദിനും ശിഷ്യനുമെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവ്; മാഘമേളയില്‍ വിലക്കിയതു മുതല്‍ ഉടക്ക്; കോണ്‍ഗ്രസ് പ്രതിഷേധം ആരംഭിക്കാനിരിക്കേ അപ്രതീക്ഷിത തിരിച്ചടി

ന്യൂഡല്‍ഹി: ലൈംഗിക ചൂഷണ ആരോപണങ്ങളുമായി ബന്ധപ്പെട്ട് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിക്കും അദ്ദേഹത്തിന്റെ ശിഷ്യന് സ്വാമി മുകുന്ദാനന്ദ ഗിരിക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രയാഗ്രാജിലെ പ്രത്യേക പോക്സോ കോടതി ശനിയാഴ്ച പോലീസിന് നിര്‍ദ്ദേശം നല്കി.
എഡിജെ (പോക്സോ ആക്ട്) വിനോദ് കുമാര്‍ ചൗരസ്യയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും വിശദമായ അന്വേഷണം നടത്താനും ഉത്തരവിട്ടത്. കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ജുന്‍സി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യും. കര്‍ശന നടപടി ആവശ്യപ്പെട്ട് ശാകുംഭരി പീഠാധീശ്വര അശുതോഷ് ബ്രഹ്മചാരി മഹാരാജ് സമര്‍പ്പിച്ച സെക്ഷന്‍ 173(4) പ്രകാരമുള്ള അപേക്ഷയിലാണ് ഈ നടപടിയെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. കഴിഞ്ഞ മാസം പ്രയാഗ്രാജിലെ മാഘമേളയില്‍ സംഗമത്തില്‍ പുണ്യസ്നാനം നടത്തുന്നതില്‍ നിന്ന് തന്നെ തടഞ്ഞുവെന്ന് ഇദ്ദേഹം ആരോപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് 11 ദിവസത്തെ ധര്‍ണ നടത്തി.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് സംസ്ഥാനത്ത് നിന്നുള്ള ബീഫ് കയറ്റുമതി നിര്‍ത്തലാക്കണമെന്നും പശുവിനെ ‘രാജ്യമാതാവ്’ ആയി പ്രഖ്യാപിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇത് ‘ഹിന്ദു അനുഭാവിയായ’ സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ അളവുകോലാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
ജനുവരി 18-ന് മൗനി അമാവാസി ദിവസം സംഗമത്തിലേക്ക് പല്ലക്കില്‍ സഞ്ചരിക്കുകയായിരുന്ന സ്വാമി അവിമുക്തേശ്വരാനന്ദയോട് വന്‍ തിരക്ക് കാരണം പല്ലക്കില്‍ നിന്നിറങ്ങി നടക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതോടെയാണ് വിവാദങ്ങളുടെ തുടക്കം. അദ്ദേഹത്തിന്റെ അനുയായികള്‍ പോണ്ടൂണ് പാലത്തിലെ ബാരിക്കേഡ് തകര്‍ത്തതായും ഇത് ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ തടസ്സമുണ്ടാക്കിയതായും മേളാ അഡ്മിനിസ്ട്രേഷന് ആരോപിച്ചു.
‘ന്യൂസ്ദെൻ’ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകു.
ഈ സംഭവത്തിന് പിന്നാലെ ശങ്കരാചാര്യ ക്യാമ്പിന് പുറത്ത് അവിമുക്തേശ്വരാനന്ദ പ്രതിഷേധിക്കുകയും മാപ്പ് പറയണമെന്നും ആചാരപരമായ സ്നാനത്തിന് മാന്യമായ അകമ്പടി നല്‍കണമെന്നും ആവശ്യപ്പെട്ടു. സുപ്രീം കോടതിയില്‍ സിവില്‍ അപ്പീല്‍ നിലനില്‍ക്കുന്നത് ചൂണ്ടിക്കാട്ടി, ജ്യോതിഷ് പീഠത്തിലെ ശങ്കരാചാര്യര്‍ എന്ന പദവി അദ്ദേഹം ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്ത് ഭരണകൂടം നോട്ടീസും നല്‍കിയിരുന്നു.
ഇത് രാഷ്ട്രീയവും ഭരണപരവുമായ പ്രതികരണങ്ങള്‍ക്കിടയാക്കി. സന്യാസിയെ അപമാനിച്ചതില്‍ ധാര്‍മ്മിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് ജിഎസ്ടി വകുപ്പിലെ ഡെപ്യൂട്ടി കമ്മീഷണര്‍ പ്രശാന്ത് കുമാര്‍ സിംഗ് രാജി വെച്ചു. ബറേലി സിറ്റി മജിസ്ട്രേറ്റ് അലങ്കാര്‍ അഗ്നിഹോത്രിയും സമാനമായ ആശങ്കകള്‍ ഉന്നയിച്ച് സ്ഥാനം ഒഴിഞ്ഞു. ഇദ്ദേഹത്തെ് അപമാനിച്ചതിനെതിരെ പ്രചാരണം നടത്തുമെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ്, സംസ്ഥാന ഗവര്‍ണര്‍ സ്വമേധയാ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
#SwamiAvimukteshwaranand #Prayagraj #POCSO #BreakingNews #UttarPradesh #LegalNews #ReligiousControversy #YogiAdityanath #JyotishPeeth #MalayalamNews #DailyHunt #GoogleNewsIndia #LatestUpdate






