KeralaNEWS

കുടിശിക 100 കോടി! സംസ്ഥാനത്തെ റേഷൻ വിതരണം പ്രതിസന്ധിയിലേക്ക്; കുടിശിക തുക ലഭിക്കാത്തതിനെത്തുടർന്ന് ഇന്ന് മുതൽ ഭക്ഷ്യധാന്യങ്ങള്‍ വിതരണം നിർത്തിവെക്കുമെന്ന് കരാറുകാർ

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വിതരണം പ്രതിസന്ധിയിലേക്ക്. കുടിശിക തുക ലഭിക്കാത്തതിനെത്തുടർന്ന് ഇന്ന് മുതൽ ഭക്ഷ്യധാന്യങ്ങള്‍ വിതരണം നിർത്തിവെക്കുമെന്ന് കരാറുകാർ. റേഷൻ വസ്തുക്കള്‍ വിതരണത്തിനെത്തിച്ച വകയിൽ 100 കോടിയോളം രൂപ സപ്ലൈകോ നൽകാനുണ്ടെന്നാണ് കരാറുകാർ പറയുന്നത്.

എഫ്സിഐ ഗോഡൗണിൽ നിന്ന് റേഷൻ സംഭരണ കേന്ദ്രങ്ങളിലേക്കും അവിടെ നിന്ന് റേഷൻ കടകളിലേക്കും ഭക്ഷ്യ ധാന്യങ്ങള്‍ വിതരണത്തിനെത്തിക്കുന്ന കരാ‌റുകാരാണ് അനിശ്ചിതകാലത്തേക്ക് സേവനം നിർത്തിവെച്ച് സമരം പ്രഖ്യാപിച്ചത്. ഭക്ഷ്യവസ്തുക്കള്‍ വിതരണത്തിനെത്തിച്ച വകയിൽ 100 കോടിയോളം രൂപ സപ്ലൈക്കോ കരാറുകാർക്ക് നൽകാനുണ്ട്. കഴിഞ്ഞ സെപ്റ്റംബർ മുതലുള്ള തുകയാണിത്.ഒരു കിന്‍റൽ റേഷൻ വസ്തുക്കള്‍ വിതരണത്തിനെത്തിച്ചാൽ 70 രൂപയാണ് കരാറുകാർക്ക് ലഭിക്കുന്നത്. ഇതിൽ നിന്ന് വേണം വാഹന വാടക, ഇന്ധനം, തൊഴിലാളികളുടെ കൂലി തുടങ്ങിയവ കണ്ടെത്താൻ.

Signature-ad

ബില്ല് സമർപ്പിച്ചാൽ തുക ഉടൻ അനുവദിക്കുക, ചുമട്ടുതൊഴിലാളികളുടെ ക്ഷേമനിധി വിഹിതം സപ്ലൈകോ നേരിട്ട് അടക്കുക തുടങ്ങിയ ആവശ്യങ്ങളും കരാറുകാർ ഉന്നയിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് നിരവധി തവണ സപ്ലൈകോയെ സമീപിച്ചെങ്കിലും ചർച്ചക്ക് പോലും വിളിച്ചില്ലെന്ന് കരാറുകാർ പറയുന്നു. കരാറുകാർ സമരം പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ റേഷൻ വിതരണം അവതാളത്തിലാകും.

Back to top button
error: