KeralaNEWS

റോബിൻ ബസിനെതിരെ രണ്ടു സംസ്ഥാനങ്ങൾ; ആരുടെ ഭാഗത്താണ് ന്യായം ?

പത്തനംതിട്ട: റോബിൻ ബസ്സും നാട്ടുകാരും ഒരു ഭാഗത്ത്. കേരള-തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പുകളും കെഎസ്‌ആര്‍ടിസിയും മറുവശത്ത്.വണ്ടി തടഞ്ഞും പരിശോധിച്ചും പിഴയീടാക്കിയും യുദ്ധമിങ്ങനെ മുറുകി വരികയാണ്.
 എന്താണ് ഈ തര്‍ക്കത്തിലെ വാസ്തവം. ന്യായം ആരുടെ ഭാഗത്താണ്? നമുക്കൊന്ന് നോക്കാം.
 
നമ്മുടെ നാട്ടില്‍ രണ്ട് തരത്തില്‍ വാഹനങ്ങള്‍ ഓടുന്നുണ്ട്. ഒന്ന് കോണ്ട്രാക്റ്റ് കാരിയേജ്. മറ്റൊന്ന് സ്റ്റെയ്ജ് കാരിയേജ്. മുൻകൂര്‍ വാടകയ്ക്ക് കോണ്‍ട്രാക്‌ട് അടിസ്ഥാനത്തില്‍ വാടകയ്ക്ക് എടുക്കുന്ന തരം വാഹനങ്ങളാണ് കോണ്ട്രാക്റ്റ് കാരിയേജുകള്‍. ഇവ ബോര്‍ഡ് വെച്ച്‌ ട്രിപ്പ് നടത്താൻ പാടില്ല. യാത്രയ്ക്കിടയില്‍ സ്റ്റാൻഡില്‍ കയറുകയോ ഓരോ സ്റ്റോപ്പില്‍ നിന്നും യാത്രക്കാരെ കയറ്റി ഇറക്കുകയോ, ടിക്കറ്റുകൊടുത്ത് പണം വാങ്ങുകയോ ചെയ്യാനും അനുവാദമില്ല.
എന്നാല്‍ സ്റ്റെയ്ജ് കാരിയേജുകളില്‍, അതായത് പകലോ രാത്രിയോ എന്നില്ലാതെ, ബോര്‍ഡ് വെച്ച്‌, സ്റ്റോപ്പില്‍ നിര്‍ത്തി നിര്‍ത്തി ആളെ കയറ്റി പോവുന്ന ബസ്സുകള്‍ക്ക്, ഇതൊക്കെ ആകാം. അതേസമയം വിദ്യാര്‍ത്ഥികള്‍ക്കും അംഗപരിമിതര്‍ക്കും മറ്റുമുള്ള യാത്രാ സൗജന്യങ്ങള്‍ നല്‍കാനും ഇവര്‍ ബാധ്യസ്ഥരാണ്.

ഒരു സ്റ്റെയ്ജ് കാരിയേജിന് താല്‍ക്കാലികമായി സ്‌പെഷ്യല്‍ കോണ്ട്രാക്റ്റ് കാരിയേജ് പെര്‍മിറ്റ് ലഭിക്കാൻ മോട്ടോര്‍ വാഹന നിയമത്തില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ കോണ്ട്രാക്റ്റ് കാരിയേജുകള്‍ക്ക് താല്‍ക്കാലികമായിപ്പോലും സ്റ്റെയ്ജ് കാരിയേജ് പെര്‍മിറ്റ് നല്‍കാൻ അനുവാദമില്ല. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായിട്ടാണ് ഇതുവരെ ടൂറിസ്റ്റ് ബസ്സുകള്‍ ഓടിയിരുന്നത്. അപ്പോള്‍ പല സംസ്ഥാനങ്ങളിലും വെവ്വേറെ നികുതി അടയ്ക്കണമായിരുന്നു. ആ അസൗകര്യം ഒഴിവാക്കാനാണ് 2023 ല്‍ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടം കൊണ്ടുവന്നത്. അതുപ്രകാരം ഇന്ത്യയിലെ ഏത് സംസ്ഥാനത്തെയും നികുതി അടച്ച്‌ കോണ്ട്രാക്റ്റ് കാരിയേജ് ഓപ്പറേറ്റ് ചെയ്യുന്ന ബസ്സുടമയ്ക്ക്,
മൂന്ന് ലക്ഷം രൂപ വര്‍ഷം പെര്‍മിറ്റ് ഫീസ് അടച്ചാല്‍, ഇന്ത്യയിലെ ഏത് സംസ്ഥാനത്തിലൂടെയും തന്റെ ബസ് ഓടിക്കാം.
ഈ പുതിയ നിയമത്തിലെ ചില വ്യവസ്ഥകള്‍ പ്രകാരം നിലവില്‍ കോണ്‍ട്രാക്‌ട് കാരിയേജ് ആയ തന്റെ ബസ്സിനെ, ബോര്‍ഡ് വെച്ച്‌, സ്റ്റോപ്പില്‍ നിര്‍ത്തി ആളെ കയറ്റി സ്റ്റെയ്ജ് കാരിയേജ് പോലെ ഓടിക്കാം എന്നാണ് റോബിൻ ബസ് ഉടമ ഗിരീഷ് അവകാശപ്പെടുന്നത്. എന്നാല്‍, അങ്ങനെ ഒന്നും തന്നെ പുതിയ നിയമത്തില്‍ പറയുന്നില്ലെന്ന്, തുടര്‍ച്ചയായി വണ്ടി തടഞ്ഞു പിഴ ഈടാക്കുന്ന മോട്ടോര്‍ വാഹന വകുപ്പും വ്യക്തമാക്കുന്നു.ഇതുകൊണ്ടു തന്നെയാണ് കേരളത്തിന് പുറമേ തമിഴ്നാട്ടിലും എംവിഡി വണ്ടി പിടികൂടിയത്.ആദ്യം പിഴയൊടുക്കി വിട്ടിരുന്നെങ്കിൽ രണ്ടാം ദിവസം അവർ വണ്ടി തന്നെ കസ്റ്റഡിയിൽ എടുത്തു.
തര്‍ക്കം എന്തായാലും ഹൈക്കോടതിയുടെ പരിഗണനയിലാണ്.കോടതിയാണ് വിഷയത്തിൽ തീരുമാനം എടുക്കേണ്ടത്.

Back to top button
error: