KeralaNEWS

കത്തിന് പിന്നിലാര്? വിജിലൻസും പ്രാഥമിക അന്വേഷണം തുടങ്ങി, പിൻവാതിൽ നിയമനങ്ങളും അന്വേഷിക്കും

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ പിൻവാതിൽ നിയമനങ്ങളിൽ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. നഗരസഭയുടെ ആരോഗ്യവിഭാഗത്തിൽ നിയമനം നൽകാനുള്ള മേയറുടെ പേരിലുള്ള ശുപാർശ കത്ത് പുറത്തായതിന് പിന്നാലെ നാലു പരാതികള്‍ വിജിലൻസ് ഡയറക്ടർക്ക് ലഭിച്ചിരുന്നു. ഇതിൻെറ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഉത്തരവിട്ടത്. ആര്യ രാജേന്ദ്രൻെറയും, സ്റ്റാൻറിംഗ് കമ്മിററി ചെയ‍ർമാൻ ഡിആർ. അനിലിൻെറയും ശുപാർശ കത്തിലും പിൻവാതിൽ നിയമനങ്ങളിലുമാണ് അന്വേഷണം നടത്തുക. നഗരസഭയിലെ പിൻവാതിൽ നിയമനങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് മുൻ കൗണ്‍സിലർ ശ്രീകുമാറാണ് പരാതി നൽകിയത്. തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്- ഒന്ന് ആകും അന്വേഷണം നടത്തുക.

തിരുവനന്തപുരം നഗരസഭ മേയറുടെ ശുപാർശ കത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയുടെയും കൗണ്‍സിലർ ഡി.ആർ.അനിലിൻെറയും മൊഴി രേഖപ്പെടുത്താൻ കഴിയാതെ ക്രൈം ബ്രാഞ്ച്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും രണ്ടുപേരും മൊഴി രേഖപ്പെടുത്തുന്നതിന് സമയം അനുവദിച്ചില്ല. ഇന്നലെ വൈകുന്നേരം മൊഴിയെടുക്കാമെന്ന് അറിയിച്ചുവെങ്കിലും തിരക്കുകള്‍ ചൂണ്ടികാട്ടി ഒഴി‍‌ഞ്ഞു മാറി. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂരും എന്ന് മൊഴി നൽകുമെന്നതിനെ കുറിച്ച് വ്യക്തമായ വിവരം ക്രൈം ബ്രാഞ്ചിന് നൽകിയിട്ടില്ല. രണ്ടു പേരുടെയും മൊഴി രേഖപ്പെടുത്തിയാൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് ക്രൈം ബ്രാഞ്ച് നൽകും. തിങ്കളാഴ്ച റിപ്പോർട്ട് നൽകാനാണ് ക്രൈം ബ്രാഞ്ചിൻെറ നീക്കം. മേയറുടെയും നഗരസഭയിലെ രണ്ട് ജിവനക്കാരുടെയും മൊഴി മാത്രമാണ് ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുള്ളത്. നിലവിലെ മൊഴി അനുസരിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തേണ്ടിവരും.

Back to top button
error: