Breaking NewsIndiaLead NewsNEWS

ബങ്കറുകള്‍ തകര്‍ക്കുന്ന ഹാമര്‍ ബോംബുകള്‍; സ്ഥലം ലൊക്കേറ്റ് ചെയ്ത് ഉചിത സമയത്ത് ആക്രമിക്കുന്ന ലോയിറ്റിംഗ് മ്യൂണീഷന്‍; സ്‌കാല്‍പ് ക്രൂയിസ് മിസൈലുകള്‍ക്കും അഗ്നി, ബ്രഹ്‌മോസിനും അപ്പുറമാണ് ഇന്ത്യയുടെ ആവനാഴി; യുദ്ധ തന്ത്രത്തിലും അടിമുടി മാറ്റം

ന്യൂഡല്‍ഹി: പാക് ഭീകരക്യാമ്പുകള്‍ ആക്രമിക്കാന്‍ ഇന്ത്യ ഉപയോഗിച്ചത് ആവനാഴിയിലെ ഏതാനും ആയുധങ്ങള്‍ മാത്രമാണ്. ഇവയൊക്കെ ലക്ഷ്യം ഭേദിക്കുന്നതില്‍ അതീവഭദ്രവുമാണ്. നേരിട്ടു ശത്രു രാജ്യത്തു പ്രവേശിക്കുന്നതിനു പകരം ജിപിഎസ് അടക്കമുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ കഴിയും. കണ്ണടച്ചുള്ള വെടിവയ്പിനു പകരം ഇന്ത്യയും മറ്റ് ആധുനിക രാജ്യങ്ങളെപ്പോലെ ആളപായം കുറച്ചുള്ള ആക്രമണങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും ഇതു വ്യക്തമാക്കുന്നു. ഇന്ത്യയുടെ പക്കല്‍ സ്‌കാല്‍പ് ക്രൂസ് മിസൈലുകളും ഹാമര്‍ ബോംബുകളും ലോയിറ്ററിങ് മ്യൂണിഷന്‍സും ഉണ്ടെന്നാണ് വിവരം. പാക്കിസ്ഥാനിലെ ഒന്‍പത് ഭീകരക്യാംപുകള്‍ ലക്ഷ്യമിട്ടുള്ള ഇന്ത്യന്‍ ആക്രമണത്തില്‍ എന്തൊക്കെയാണ് ഇന്ത്യന്‍ ആവനാഴിയിലെ ആയുധങ്ങള്‍.

1. സ്‌കാല്‍പ് ക്രൂസ് മിസൈലുകള്‍

ഠ 250 മുതല്‍ 400 കിലോമീറ്റര്‍ വരെ ദൂരപരിധി
ഠ ഭൂഗര്‍ഭ നിലകള്‍ തകര്‍ക്കാന്‍ ശേഷി
ഠ ജിപിഎസ്, ഐഎന്‍എസ് ഗൈഡന്‍സ് സംവിധാനം
ഠ കൃത്യതയും സൂഷ്മതയും മുഖമുദ്ര.
ഠ റഫാലില്‍നിന്ന് പ്രയോഗിച്ചെന്ന് വിവരം
ഠ ഓരോ റഫാലിലും പരമാവധി രണ്ട് സ്‌കാല്‍പ് ക്രൂസ് മിസൈലുകള്‍ വഹിക്കാം
ഠ തൊടുത്ത് കഴിഞ്ഞാല്‍ ജിപിഎസും മുന്‍കൂട്ടി കോഡ് ചെയ്ത വിവരങ്ങള്‍ അനുസരിച്ച് സഞ്ചരിക്കും.
ഠ യുകെ ഫ്രാന്‍സ് സംയുക്ത സംരംഭമാണ് സ്‌കാല്‍പ് മിസൈലുകള്‍ നിര്‍മിക്കുന്നത്.

2. ഹാമര്‍ ബോംബ്

Signature-ad

ഠ വലിയ കെട്ടിടങ്ങളും ബങ്കറുകളും തകര്‍ക്കാന്‍ ശേഷി
ഠ പ്രയോഗിച്ച് കഴിഞ്ഞാല്‍ 15 – 70 കിലോമീറ്റര്‍ ദൂരെവരെ സഞ്ചരിക്കും
ഠ 125 മുതല്‍ ആയിരം കിലോഗ്രാം വരെ ഭാരമുള്ള ബോംബുകള്‍ വഹിക്കും
ഠ റഫാലില്‍നിന്ന് പ്രയോഗിക്കാം
ഠ ജിപിഎസ്, ഐഎന്‍എസ് ഗൈഡന്‍സ് സംവിധാനം
ഠ ഇന്‍ഫ്രാറെഡും ലേസര്‍ സാങ്കേതിക വിദ്യകളുമുണ്ട്
ഠ പര്‍വത പ്രദേശങ്ങളിലെയും നഗരമേഖലയിലെയും ആക്രമണങ്ങള്‍ക്ക് യോജ്യം
ഠ കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ കാലത്ത് 2020ലാണ്, റഫാലില്‍ ഉപയോഗിക്കാന്‍ ഫ്രഞ്ച് നിര്‍മിത ഹാമര്‍ ബോംബുകള്‍ വാങ്ങിയത്.

3 ലോയിറ്ററിങ് മ്യൂണിഷന്‍

ഠ ആക്രമിക്കേണ്ട സ്ഥലം തിരിച്ചറിഞ്ഞശേഷം കില്ലര്‍ ഡ്രോണുകള്‍ ലൊക്കേഷന്‍ ലോക്ക് ചെയ്യും
ഠ അതുവരെ നിരീക്ഷണ പറക്കല്‍
ഠ റഡാറുകളുടെ കണ്ണ് വെട്ടിക്കാനുള്ള ശേഷി
ഠ പറന്നുതുടങ്ങിയാല്‍ 30 മിനിറ്റ് മുതല്‍ രണ്ട് മണിക്കൂര്‍ വരെ റേഞ്ച്.
ഠ സഞ്ചരിക്കുന്നതോ അല്ലാത്തതോ ആയ ലക്ഷ്യങ്ങള്‍ തകര്‍ക്കാം.

ഈ ആയുധങ്ങളുടെ പ്രയോഗം മാറുന്ന ഇന്ത്യന്‍ സൈനിക തന്ത്രങ്ങളുടെ വലിയ പരിണാമം കൂടിയാണ്. ശത്രുവിന്റെ വ്യോമ പ്രതിരോധ മേഖലയ്ക്കു പുറത്തുനിന്ന് ആക്രമിക്കുമ്പോള്‍ പൈലറ്റുമാരുടെ സുരക്ഷയും ഉറപ്പാക്കാം. ശതകോടികള്‍ വിലയുള്ള യുദ്ധവിമാനങ്ങളുടെ നാശനഷ്ടവും ഒഴിവാക്കാം.

അതേസമയം, ദൗത്യം പൂര്‍ണലക്ഷ്യം നേടിയെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്തു, തിരിച്ചടിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്നും ഭീകരരെ മാത്രമാണ് ലക്ഷ്യമിട്ടത് ഒരു സിവിലിയനും കൊല്ലപ്പെട്ടില്ലെന്നും പ്രതിരോധ മന്ത്രി. ധൈര്യപൂര്‍ണമായ സായുധസേനയുടെ ഇടപെടല്‍ ചരിത്രപരമെന്നും പ്രതിരോധമന്ത്രി അഭിനന്ദിച്ചു.

അതേസമയം, സൈന്യത്തെ ഓര്‍ത്ത് അഭിമാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഭീകരവാദത്തോട് സഹിഷ്ണുത പാടില്ലെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും പ്രതികരിച്ചു. എന്തുകൊണ്ട് സൈനിക നടപടി എന്ന ചോദ്യത്തിനുള്ള മറുപടിയായി പാക് ഭീകരര്‍ കൂടുതല്‍ ആക്രമണം നടത്തുമെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിലാണ് തിരിച്ചടി എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സമീപകാലത്തുനടന്ന ഭീകരാക്രമണങ്ങളില്‍ ഏറ്റവും നിഷ്ഠൂരമായിരുന്നു പഹല്‍ഗാമില്‍ നിരപരാധികളെ കൊന്നൊടുക്കിയത്. പാക്കിസ്ഥാന്റെ പങ്കിന് വ്യക്തമായ തെളിവുണ്ട്. ഭീകരര്‍ പാക്കിസ്ഥാനിലേക്ക് അയച്ച സന്ദേശങ്ങളും ദൃക്‌സാക്ഷി മൊഴികളും പാക് പങ്ക് അടിവരയിടുന്നു. ജമ്മു കശ്മീരിന്റെ സമാധാനം തകര്‍ക്കാനും മതവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം സൃഷ്ടിക്കാനുമായിരുന്നു ലക്ഷ്യം. ഭീകരവാദികളെ നീതിക്കും നിയമത്തിനും മുന്നില്‍ കൊണ്ടുവരേണ്ടത് ആവശ്യമായിരുന്നുവെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു.

ഐക്യരാഷ്ട്ര സഭയുടെ നിഷ്‌ക്രിയത്വവും വിക്രം മിശ്രി എടുത്തുപറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ദ് റെസിസ്റ്റന്റ്് ഫ്രണ്ടിനെ കുറിച്ചും ലഷ്‌കര്‍, ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനകളെ കുറിച്ചും ഐക്യരാഷ്ട്രസഭയ്ക്ക് നേരത്തെ വിവരങ്ങള്‍ കൈമാറിയിരുന്നു. നടപടിയെടുക്കുന്നതില്‍ യു.എന്‍. പരാജയപ്പെട്ടെന്നും വിക്രം മിശ്രി പറഞ്ഞു. രാവിലെ സംയുക്ത സേനാമേധാവി പ്രതിരോധ മന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു. ജീവനക്കാരുടെ അവധി റദ്ദാക്കാന്‍ അര്‍ധ സൈനിക വിഭാഗങ്ങളുടെ മേധാവിമാര്‍ക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ നിര്‍ദേശം നല്‍കി.

Back to top button
error: