Breaking NewsIndiaLead NewsNEWSSportsTRENDING

‘എനിക്കു കെസിഎ പ്രസിഡന്റോ സെക്രട്ടറിയോ ആകേണ്ട; സഞ്ജുവിനെ പിന്തുണച്ചെന്ന നല്ലകാര്യത്തിനാണ് ഇപ്പോഴത്തെ വിലക്ക്; അസോസിയേഷനില്‍ ഉള്ളവര്‍ ക്രിക്കറ്റ് കളിച്ചവര്‍ ആയിരുന്നെങ്കില്‍ നന്നായേനെ’: പരിഹാസവും വിമര്‍ശനവുമായി ശ്രീശാന്ത്

കൊച്ചി: കേരളത്തില്‍നിന്നുള്ള ഏക ദേശീയതാരം സഞ്ജു സാംസണ് ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം ലഭിക്കാത്തുമായി ബന്ധപ്പെട്ട വിവാദത്തില്‍ മൂന്നുവര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയ കേരള ക്രിക്കറ്റ് അസോസിയേഷനെതിരേ (കെസിഎ) രൂക്ഷ വിമര്‍ശനവുമായിന്‍ മുന്‍ ക്രിക്കറ്റ് താരം എസ്. ശ്രീകാന്ത്. ‘സഞ്ജുവിനെ പിന്തുണച്ചെന്ന നല്ല കാര്യത്തിനാണ് ഇത്തരമൊരു വിലക്ക്. എനിക്കു കെസിഎ പ്രസിഡന്റോ സെക്രട്ടറിയോ ആകാന്‍ താത്പര്യമില്ലെ’ന്നും സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വീഡിയോയി ശ്രീശാന്ത് തുറന്നടിച്ചു.
‘നമസ്‌കാരം നാട്ടുകാരേ, വീട്ടുകാരേ, കൂട്ടുകാരേ… കേരള ക്രിക്കറ്റ് അസോസിയേഷന്‍ എനിക്കെതിരെ മൂന്നു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയെന്നൊക്കെയാണു കേള്‍ക്കുന്നത്. അക്കാര്യം നിങ്ങളെല്ലാവരും അറിഞ്ഞുകാണും. എന്താണ് ഞാന്‍ ചെയ്ത തെറ്റ് എന്നറിയില്ല. കേരളത്തിന്റെ സ്വന്തം സഞ്ജുവിനെ പിന്തുണച്ചു എന്നൊരു കാരുണ്യപ്രവര്‍ത്തനം മാത്രമേ ഞാന്‍ നടത്തിയിട്ടുള്ളൂ. ഞാന്‍ ഇത്രയേ ചെയ്തിട്ടുള്ളൂ. അതല്ലാതെ അസോസിയേഷനെതിരെ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. അസോസിയേഷനില്‍ ഉള്ളവര്‍ ക്രിക്കറ്റ് കളിച്ചിട്ടുള്ളവരായിരുന്നെങ്കില്‍, അതായത് വലിയ ലെവലില്‍ ക്രിക്കറ്റ് കളിച്ചിട്ടുള്ളവരായിരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നു എന്നാണ് ഞാന്‍ പറഞ്ഞത്’ ശ്രീശാന്ത് പറഞ്ഞു.
‘ടിനുച്ചേട്ടനേപ്പോലുള്ളവര്‍ (ടിനു യോഹന്നാന്‍) കുറച്ചുകാലമായി ടീമിനൊപ്പമുണ്ട്. ടിനുച്ചേട്ടനേപ്പോലുള്ളവര്‍ അസോസിയേഷനില്‍ വന്നാല്‍ കുറച്ചുകൂടി നന്നായിരിക്കും എന്നു മാത്രമാണ് പറഞ്ഞത്. അസോസിയേഷനിലുള്ളവര്‍ എന്തുകൊണ്ടാണ് അത് വളച്ചൊടിച്ച് എന്നെ ലക്ഷ്യം വയ്ക്കുന്നതെന്ന് മനസിലാകുന്നില്ല. എനിക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റോ സെക്രട്ടറിയോ ഒന്നും ആകാന്‍ ഒരു ആഗ്രഹവുമില്ല. അതോ വോട്ടിന്റെ പേരിലുള്ള പേടിയാണോ എന്നും അറിയില്ല’  ശ്രീശാന്ത് പരിഹസിച്ചു.
‘ഇതിനെല്ലാം പിന്നില്‍ എന്താണെന്ന് എനിക്ക് അറിയില്ല. അതെല്ലാം നിങ്ങള്‍ നാട്ടുകാര്‍ തീരുമാനിക്ക്. എന്തായാലും നന്ദിയുണ്ട്. നമ്മള്‍ എപ്പോഴും സഞ്ജുവിനെയും കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴില്‍ കളിക്കുന്ന ഏതു ക്രിക്കറ്റ് താരത്തെയും ലോകത്തിന്റെ ഏതു ഭാഗത്താണെങ്കിലും പിന്തുണച്ചിരിക്കും. കേരളമെന്നു കേട്ടാല്‍ തിളയ്ക്കും ചോര ഞരമ്പുകളില്‍. ലവ് യു. ജയ് ഹിന്ദ്’- ശ്രീശാന്ത് പറഞ്ഞു.
വിഡിയോയ്ക്കു പുറമേ, കേരള ക്രിക്കറ്റ് അസോസിയേഷനെ ഉന്നമിട്ട് ചെറിയൊരു കുറിപ്പും ശ്രീശാന്ത് പങ്കുവച്ചു.  ‘ചില ക്രിക്കറ്റ് അസോസിയേഷനുകളെ നാം എഴുന്നേറ്റു നിന്നു ബഹുമാനിക്കണം. അത് ക്രിക്കറ്റിന്റെ പേരിലല്ല. മറിച്ച് ഇത്രയും നല്ല രീതിയില്‍ നാടകം കളിക്കുന്നതിനും മറ്റും. അപ്പോള്‍ പ്രതിഭകളെ വളര്‍ത്തിയെടുക്കുന്ന കാര്യമോ? അത് സൗകര്യമുണ്ടെങ്കില്‍ മാത്രം. പക്ഷേ, അവര്‍ക്ക് ഇഷ്ടമില്ലാത്ത കാര്യം നമ്മള്‍ പറഞ്ഞാല്‍ തീര്‍ന്നു. സസ്‌പെന്‍ഷന്‍, മാനഹാനി, പിന്നെ അവര്‍ സ്വന്തമാക്കിയ ട്രോഫികളുടെ പട്ടികയേക്കാള്‍ നീളം കൂടിയ പത്രക്കുറിപ്പുകളും! ഇങ്ങനെയാണെങ്കില്‍ അവര്‍ ഒരു അഭിനയക്കളരി തുടങ്ങുന്നതാകും കൂടുതല്‍ ഉചിതം’  ശ്രീശാന്ത് കുറിച്ചു.
കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ പ്രസ്താവന നടത്തിയ ശ്രീശാന്തിനെ മൂന്ന് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുന്നുവെന്നാണ് കെസിഎ അറിയിച്ചത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന കെസിഎയുടെ പ്രത്യേക ജനറല്‍ ബോഡി യോഗത്തിലാണു തീരുമാനം. വിവാദ പരാമര്‍ശങ്ങളെ തുടന്ന് ശ്രീശാന്തിനു കെസിഎ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. കേരള ക്രിക്കറ്റ് ലീഗിലെ ഫ്രാഞ്ചൈസി ടീമുകള്‍ക്കും നോട്ടിസ് നല്‍കിയിരുന്നു, ഇവരുടെ ഭാഗത്തുനിന്നുള്ള മറുപടി തൃപ്തികരമായതിനാല്‍ നടപടിയെടുക്കില്ല. സഞ്ജു സാംസണിന്റെ പിതാവ് സാംസണ്‍ വിശ്വനാഥിനെതിരെ നഷ്ടപരിഹാരത്തിനു കേസ് കൊടുക്കുമെന്നും കെസിഎ അറിയിച്ചിട്ടുണ്ട്.
ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് അവസരം ലഭിക്കാത്തതില്‍ കേരള ക്രിക്കറ്റ് അസോസിയേഷനെ പഴിച്ച് ശ്രീശാന്ത് രംഗത്തെത്തിയിരുന്നു. എന്നാല്‍ വാതുവയ്പ് കേസ് ചൂണ്ടിക്കാട്ടിയാണ് കെസിഎ ഇതിനു മറുപടി നല്‍കിയത്. വാതുവയ്പ് കേസില്‍ ശ്രീശാന്ത് കുറ്റവിമുക്തനായിട്ടില്ലെന്നായിരുന്നു കെസിഎ ഭാരവാഹികള്‍ അന്നു പ്രതികരിച്ചത്. കുറ്റം നിലനില്‍ക്കെ ശ്രീശാന്തിന് രഞ്ജി ട്രോഫിയില്‍ അവസരം നല്‍കിയെന്നു പറഞ്ഞ കെസിഎ, കേരള താരങ്ങളുടെ സംരക്ഷണം ശ്രീശാന്ത് ഏറ്റെടുക്കേണ്ടതില്ലെന്നും തിരിച്ചടിച്ചിരുന്നു.
കേരള ക്രിക്കറ്റ് ലീഗിലെ കൊല്ലം ടീം സഹ ഉടമയാണ് ശ്രീശാന്ത്. കൊല്ലം, ആലപ്പി ഫ്രാഞ്ചൈസികള്‍ക്കെതിരെ വിവാദത്തില്‍ നടപടിയില്ലെന്ന് കെസിഎ അറിയിച്ചു. ഇരുവരും നല്‍കിയ മറുപടി തൃപ്തികരമായതിനാലാണ് ഇത്.  ഏപ്രില്‍ 30 ന് എറണാകുളത്തു ചേര്‍ന്ന   കേരള ക്രിക്കറ്റ് അസോസിയേഷന്റെ  പ്രത്യേക ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം. സഞ്ജു സാംസന്റെ പേരില്‍  അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച പിതാവ് സാംസണ്‍ വിശ്വനാഥ്, റെജി ലൂക്കോസ് , 24-7 ചാനല്‍ അവതാരക എന്നിവര്‍ക്കെതിരെ നഷ്ടപരിഹാരം തേടി അപകീര്‍ത്തി കേസ് നല്‍കാനും തീരുമാനമായി.
ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍ ഇടംപിടിക്കാതിരിക്കാതിരുന്നതിന് കേരള ക്രിക്കറ്റ് അസോസിയേഷനും പങ്കുണ്ടെന്ന എസ് ശ്രീശാന്തിന്റെ വിമര്‍ശനത്തിന് പിന്നാലെയാണ് കെസിഎ മുന്‍താരത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. പിന്നാലെ ശ്രീശാന്തിനെതിരെ കടുത്ത വിമര്‍ശനം കെസിഎ ഉന്നയിച്ചിരുന്നു. വാതുവയ്പ് കേസില്‍ ശ്രീശാന്ത് കുറ്റവിമുക്തനായിട്ടില്ല, എന്നിട്ടും രഞ്ജി ട്രോഫിയില്‍ അവസരം നല്‍കി, സഞ്ജുവിന് ശേഷം കേരളത്തില്‍ നിന്ന് ആര് ഇന്ത്യന്‍ ടീമിലെത്തി എന്ന ചോദ്യം അപഹാസ്യമാണ്. കെസിഎയിലെ താരങ്ങളുടെ സംരക്ഷണം ശ്രീശാന്ത് ഏറെടുക്കേണ്ട, കെസിഎക്കെതിരെ ആര് അപകീര്‍ത്തികരമായി പറഞ്ഞാലും മുഖം നോക്കാതെ നടപടിയെന്നും കെസിഎ ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു.

Back to top button
error: