Breaking NewsLead NewsSportsTRENDING

ഔട്ട്! രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിലെ പവലിയന് സ്വന്തം പേരിട്ട അസറുദീന്റെ നടപടി റദ്ദാക്കി ഓംബുഡ്‌സ്മാന്‍ ഉത്തരവ്; ടിക്കറ്റില്‍ പേര് അച്ചടിക്കുന്നതിനും വിലക്ക്; മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വെട്ടിയത് വിവിഎസ് ലക്ഷ്മണിന്റെ പേര്

ഹൈദരാബാദ്: രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ നോര്‍ത്ത് പവലിയനില്‍നിന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദീന്റെ പേരു നീക്കം ചെയ്യാന്‍ നിര്‍ദേശം. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ (എച്ച്‌സിഎ) ഓംബുഡ്‌സ്മാന്റെയാണ് ഉത്തരവ്. ടിക്കറ്റുകളില്‍ അസറുദീന്റെ പേര് അച്ചടിക്കരുതെന്നും മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസുകൂടിയായ ജസ്റ്റി് വി. ഈശ്വരയ്യയുടെ ഉത്തരവില്‍ പറയുന്നു.

2019ല്‍ അസറുദീന്‍ എച്ച്‌സിഎ പ്രസിഡന്റായിരുന്ന സമയത്താണു നോര്‍ത്ത് സറ്റാന്‍ഡിന് ‘അസറുദീന്‍ സ്റ്റാന്‍ഡ്’ എന്നു പേരിട്ടത്. അതുവരെ വിവിഎസ് ലക്ഷ്മണ്‍ പവലിയന്‍ എന്നായിരുന്നു പേര്. അസറുദീന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം.

Signature-ad

കഴിഞ്ഞ ഫെബ്രുവരി 28ന് ഇതേക്കുറിച്ചു പരാതി ഉയര്‍ന്നു. എച്ച്‌സിഎയിലെ 226 അംഗങ്ങളിലൊന്നായ ലോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബാണു (എല്‍സിസി) പരാതി നല്‍കിയത്. എച്ച്‌സിഎയുടെ നിയമാവലിക്കു വിരുദ്ധമായാണ് അസറുദീന്‍ സ്വന്തം നിലയ്ക്കു പേരു നല്‍കിയതെന്നും 38-ാം വകുപ്പ് അനുസരിച്ച് അസോസിയേഷന്‍ അപ്പക്‌സ് കൗണ്‍സിലിന് അവരുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ചു തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും ക്ലബ് വാദിച്ചു.

എന്നാല്‍, വാദങ്ങള്‍ തള്ളിയ അസറുദീന്‍ ഇതിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നു വ്യക്തമാക്കി. 17 വര്‍ഷം ക്രിക്കറ്റ് കളിച്ചതില്‍ 10 വര്‍ഷവും താന്‍ ക്യാപ്റ്റനായിരുന്നു. ഇങ്ങനെയാണോ ഹൈദരാബാദിലെ ക്രിക്കറ്റ് കളിക്കാരെ പരിഗണിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. അതേസമയം എല്‍സിസി വിധിയെ സ്വാഗതം ചെയ്തു. സുതാര്യതയും ധാര്‍മികതയും ഊട്ടിയുറപ്പിക്കുന്ന വിധിയാണിതെന്നും നടപടിയെ സത്യസന്ധമായി വിശകലനം ചെയ്തതില്‍ ഓംബുഡ്‌സ്മാനു നന്ദിയുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

Back to top button
error: