ദിവ്യയെ അധിക്ഷേപിച്ച് മതിവരാതെ സൈബറിടം; ‘കര്‍ത്താവ് ചുമക്കുന്നതിലും വലിയ കുരിശെന്ന്’ ശബരീനാഥിന് ഉപദേശം; നിലപാടില്‍ കടുകിട മാറാതെ ദിവ്യ എസ്. അയ്യര്‍; ‘കസേരയെ എങ്ങനെ ബാധിക്കുമെന്ന് ആലോചിച്ചല്ല തീരുമാനമെടുക്കുന്നത്’

കൊച്ചി: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെ പുകഴ്ത്തി സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ച ദിവ്യ എസ്. അയ്യര്‍ ഐഎഎസിന്റെ നടപടിയില്‍ രാഷ്ട്രീയ വാക്ക്പോര് കനക്കുന്നതിനിടെ സാമുഹ്യമാധ്യങ്ങളില്‍ വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും അതിരുവിടുന്നു. ദിവ്യ എസ്. അയ്യരുടെ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ കെ.എസ്. ശബരിനാഥന്റെ ഫെയ്സ്ബുക്ക് പേജില്‍ ഉള്‍പ്പെടെയാണ് ദിവ്യക്കെതിരായ പരാമര്‍ശങ്ങള്‍ നിറയുന്നത്.

ദുഃഖവെള്ളി ദിനത്തില്‍ ശബരിനാഥന്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിന് കമന്റായി പോലും നിരവധി പേരാണ് അതിരുവിട്ട അധിക്ഷേപങ്ങള്‍ ഉന്നയിക്കുന്നത്. ദിവ്യ ശബരിനാഥനെയും തള്ളിപ്പറയുന്ന കാലം വിദൂരത്തല്ലെന്നുള്‍പ്പെടെയുള്ള കമന്റുകളാണ് പോസ്റ്റില്‍ ഉന്നയിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന് അവകാശപ്പെടുന്ന നിലയിലാണ് മിക്ക കമന്റുകളും. ശബരിനാഥന്റെ പിതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ജി. കാര്‍ത്തികേയന്റെ പാരമ്പര്യത്തിന് നാണക്കേടുണ്ടാക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും കമന്റുകള്‍ പറയുന്നു.
‘ദിവ്യ എസ്. അയ്യര്‍ എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥ നെറികെട്ട രാഷ്ട്രീയം കളിക്കുകയാണ്. പിണറായി വിജയന് പാദസേവ ചെയ്യുന്ന നിലപാടാണ് ദിവ്യ സ്വീകരിക്കുന്നത്. രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ നിലപാട് പറയാന്‍ ശബരിനാഥന്‍ തയാറാകണം. ഇല്ലെങ്കില്‍ കോണ്‍ഗ്രസ് വിട്ട് പുറത്ത് പോകണം’ എന്നും ചിലര്‍ ഉപദേശിക്കുന്നു. ‘ദിവ്യ എസ്. അയ്യര്‍ കുടുംബത്തിന് പ്രാധാന്യം നല്‍കണം’ എന്ന് ഉപദേശിക്കുന്നവരും കുറവല്ല. ‘കര്‍ത്താവ് ചുമക്കുന്നതിലും വലിയ കുരിശാണ് നിങ്ങള്‍ ചുമക്കുന്നത്’ എന്ന നിലയിലുള്ള പരിഹാസവും കമന്റുകളായി നിറയുന്നു. ഭാരതീയ ദളിത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് നടയില്‍ നടത്തിയ രാപ്പകല്‍ സമരത്തെ കുറിച്ചുള്ള പോസ്റ്റില്‍ പോലും വിമര്‍ശനങ്ങളും അധിക്ഷേപനങ്ങളും നിരവധിയുണ്ട്.
ദിവ്യ എസ് അയ്യരുടെ സോഷ്യല്‍ മീഡിയ പോസ്റ്റിന് എതിരെ കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. ദിവ്യ സര്‍വീസ് ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്കും കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടര്‍ക്കുമാണ് പരാതി സമര്‍പ്പിച്ചത്. എന്നാല്‍, സോഷ്യല്‍ മീഡിയയിലും കോണ്‍ഗ്രസില്‍ നിന്നും വിമര്‍ശനം തുടരുമ്പോളും കെ.കെ. രാഗേഷിനെ പ്രകീര്‍ത്തിച്ച പോസ്റ്റിലുറച്ച് നില്‍ക്കുകയാണ് ദിവ്യ എസ്. അയ്യര്‍. വിവാദ ഇന്‍സ്റ്റഗ്രാം പോസ്റ്റ് പിന്‍വലിക്കാനോ വിവാദത്തില്‍ വിശദീകരണത്തിനോ ദിവ്യ ഇതുവരെ തയാറായിട്ടില്ല. താന്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്ന നിലപാടാണ് ദിവ്യ മുന്നോട്ടുവയ്ക്കുന്നത്.
വല്ലാത പതപ്പിച്ചാല്‍ ദിവ്യക്കു ഭാവിയില്‍ ദോഷം ചെയ്യുമെന്നു കെ. മുരളീധരനും പറഞ്ഞിരുന്നു. എന്നാല്‍, അതു പതയല്ലെന്നും ഞാന്‍ നടക്കുന്ന എന്റെ ജീവിതപാതയാണെന്നും ഇനിയും തുടരുമെന്നു തിരിച്ചടിക്കുകയാണു ദിവ്യ. ഓരോ വിഷയത്തിലും തീരുമാനം എടുക്കുമ്പോള്‍ എന്നെയും എന്റെ കസേരയെയും അത് എങ്ങനെ ബാധിക്കുമെന്നതിലല്ല, മറിച്ച് ആ തീരുമാനങ്ങള്‍ ഭാവി തലമുറയെ എങ്ങനെ ബാധിക്കും എന്നതിലാണ് ഊന്നല്‍ നല്‍കേണ്ടതെന്നാണ് എന്റെ വിശ്വാസം എന്നായിരുന്നു ദിവ്യയുടെ പ്രതികരണം. തനിക്കും ശബരിക്കുമിടയില്‍ വിയോജിപ്പിനേക്കാള്‍ യോജിപ്പിന്റെ തലങ്ങളാണു കൂടുതലെന്നും രാഷ്ട്രീയവും വ്യക്തിബന്ധവും കൂട്ടിക്കുഴയ്ക്കാറില്ലെന്നും ദിവ്യ പറഞ്ഞു. ദിവ്യക്കു പിന്തുണയുമായി ഇടതുപക്ഷവും പൗരാവകാശ പ്രവര്‍ത്തകരും രംഗത്തുവന്നിരുന്നു. സ്വന്തം പെങ്ങള്‍ ബിജെപിയില്‍ പോയപ്പോള്‍ തോന്നാത്ത വിഷമമാണു കെ. മുരളീധരനെന്നു വിമര്‍ശിക്കുന്നവരുമുണ്ട്.