Breaking NewsKeralaLead NewsNEWSSocial MediaTRENDING

10 പായ്ക്കറ്റ് കൊക്കെയ്ന്‍ പിടികൂടിയിട്ടും അന്നു പോലീസ് ഊരിവിട്ടു; കോടതിയുടെ ഇടപെടലില്‍ ഇനി ഒത്തുകളി നടക്കില്ല; ഷൈന്‍ ടോം ചാക്കോയോട് വിശദീകരണം ചോദിച്ച് താര സംഘടന; നടപടിയെടുക്കുമെന്ന് ഫിലിം ചേംബര്‍; ഷൈന്‍ എന്നും വിവാദങ്ങളുടെ തോഴന്‍; വിന്‍സിയുടെ പരാതിയില്‍ കുരുക്ക് മുറുകുന്നു

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയില്‍നിന്ന് താര സംഘടന ‘അമ്മ’ വിശദീകരണം തേടി. വിനു മോഹന്‍, സരയു, അന്‍സിബ ഹസന്‍ എന്നിവരടങ്ങിയ അച്ചടക്കസമിതി പരിശോധിക്കും. ഇരുവരുടേയും വിശദീകരണം കേള്‍ക്കുമെന്ന് അച്ചടക്കസമിതി അംഗം അന്‍സിബ ഹസന്‍ പറഞ്ഞു.

ഡാന്‍സാഫ് ടീമിന്റെ പരിശോധനയ്ക്കിടെ ഷൈന്‍ ടോം ചാക്കോ കൊച്ചിയിലെ ഹോട്ടലില്‍ നിന്നിറങ്ങിയോടി. ഇന്നലെ രാത്രിയായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന രണ്ടുപേരും രക്ഷപെട്ടു. മൂന്നാം നിലയിലെ മുറിയുടെ ജനാലവഴിയാണ് ഷൈന്‍ പുറത്തേക്ക് ചാടിയത്. രണ്ടാംനിലയിലെ ഷീറ്റിന് മുകളിലേക്ക് ചാടിയ ഷൈന്‍ തുടര്‍ന്ന് സ്വിമ്മിങ് പൂളിലേക്ക് ചാടി. തുടര്‍ന്ന് കോണിപ്പടി വഴി പുറത്തേക്ക് ഓടി. പുറത്തിറങ്ങിയപ്പോള്‍ കണ്ട ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ലഹരി ഉപയോഗിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണ് ഡാന്‍സാഫ് ടീം പരിശോധനക്കെത്തിയത്. ഡാന്‍സാഫ് ടീമിന് ഹോട്ടല്‍മുറിയില്‍നിന്ന് ഒന്നും കണ്ടെത്താനായില്ല

Signature-ad

ലഹരി ഉപയോഗിച്ച് തന്നോടു മോശമായി പെരുമാറിയത് നടന്‍ ഷൈന്‍ ടോം ചാക്കോയാണെന്ന് നടി വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് നടനു കുരുക്ക് മുറുകിയത്. താരത്തിനെതിരെ നടി ഫിലിം ചേംബറിനും സിനിമയുടെ ഐ.സി.സിക്കും പരാതി നല്‍കി. ‘സൂത്രവാക്യം’ സിനിമയുടെ സെറ്റില്‍ വച്ചാണ് നടന്‍ മോശമായി പെരുമാറിയതെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. പരാതിയില്‍ ശക്തമായ നടപടി എടുക്കുമെന്ന് ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട് പറഞ്ഞു. പരാതി പരിഗണിക്കാന്‍ തിങ്കളാഴ്ച ചേംബര്‍ മോണിറ്ററിങ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും.

മയക്കുമരുന്ന് കേസ് ഷൈന്‍ ടോം ചാക്കോയെ രക്ഷപ്പെടുത്താന്‍ പോലീസ് ഒത്തുകളിച്ചതിനെ രൂക്ഷമായ ഭാഷയിലാണു കോടതി വിമര്‍ശിച്ചത്. വേണ്ടത്ര പരിശോധന നടത്തിയില്ലെന്നും ചട്ടങ്ങള്‍ പാലിക്കാതെയാണു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതെന്നും കോടതി വിധിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മതിയായ തെളിവില്ലാതിരുന്നിട്ടും നടനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന പരാമര്‍ശങ്ങളായിരുന്നു വിധിയിലുണ്ടായിരുന്നത്.

ഇതാദ്യമായല്ല ഷൈന്‍ ടോം ചാക്കോ ലഹരിക്കേസുകളുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറയുന്നത്. 2015 ജനുവരി 31-ാം തീയതിയാണ് ലഹരിയുമായി ബന്ധപ്പെട്ട കേസില്‍ ഷൈന്‍ ടോം ചാക്കോ ആദ്യം അറസ്റ്റിലായത്. അന്ന് ഇതിഹാസ എന്ന ചിത്രത്തില്‍ നായകനാവുകയും സിനിമ സൂപ്പര്‍ ഹിറ്റായി നില്‍ക്കുകയും ചെയ്യുന്ന സമയവുമായിരുന്നു. ചലച്ചിത്ര മേഖലയെ ഒന്നാകെ ഞെട്ടിച്ചുകൊണ്ടാണ് അന്ന് ഷൈന്‍ ടോം ചാക്കോയും സുഹൃത്തുക്കളും പിടിയിലായ വാര്‍ത്ത പുറംലോകമറിഞ്ഞത്.

സുഹൃത്തും സഹസംവിധായികയുമായ ബാംഗ്ലൂര്‍ വളയം സ്വദേശിനി ബ്ലെസി സില്‍വസ്റ്റര്‍(22), കോഴിക്കോട് സ്വദേശിനിയും ഡിസൈനറുമായ രേഷ്മ രംഗസ്വാമി (26), ബെംഗളൂരുവില്‍ മോഡലായ കരുനാഗപ്പള്ളി സ്വദേശി ടിന്‍സി ബാബു (25), ദുബായ് ട്രാവല്‍ മാര്‍ട്ട് ഉടമയും കാഞ്ഞിരപ്പള്ളി സ്വദേശിയുമായ സ്‌നേഹ ബാബു (25) എന്നിവരെയാണ് ഷൈനിനൊപ്പം പിടികൂടിയത്. കൊച്ചി കലൂര്‍- കടവന്ത്ര റോഡിലെ ഫ്‌ലാറ്റില്‍ പുലര്‍ച്ചെ ഒരു മണിക്ക് നടന്ന റെയ്ഡിലാണ് സംഘം പിടിയിലായത്. ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിച്ച നിലയില്‍ 10 പായ്ക്കറ്റുകളിലായിരുന്നു കൊക്കെയ്ന്‍.

തൃശ്ശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് അറസ്റ്റിലായ കിങ്‌സ് ഗ്രൂപ്പ് ഉടമ മുഹമ്മദ് നിസാമിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ ഫ്‌ലാറ്റ്. നിസാമില്‍ നിന്ന് താനാണ് ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്തതെന്ന് അറസ്റ്റിലായ രേഷ്മ പോലീസിനോട് പറഞ്ഞിരുന്നു. ഗോവയില്‍ നിന്നാണ് മയക്കുമരുന്ന് എത്തിയതെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞിരുന്നു. പിടിയിലായവര്‍ ഉപയോഗി ച്ചതിന്റെ ബാക്കി ലഹരിമരുന്നായിരുന്നു അന്ന് പിടികൂടിയത്. പോലീസ് എ ത്തുമ്പോള്‍ സംഘത്തിലെ രണ്ടു പേര്‍ കൊക്കെയ്ന്‍ ലഹരിയിലായിരുന്നു. തുടര്‍ന്ന് ഇവരെ കടവന്ത്ര സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. സ്ത്രീകളെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലേക്കും മാറ്റി.

കൊച്ചിയില്‍ നടക്കുന്ന നിശാ പാര്‍ട്ടികളില്‍ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. സ്‌മോക്ക് പാര്‍ട്ടി എന്ന പേരിലാണ് ഇത്തരം സംഘംചേരലുകള്‍ അറിയപ്പെടുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ശക്തമായ പരിശോധനയ്ക്കിടെയാണ് ഷൈന്‍ ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായത്. എന്നാല്‍ ഫ്‌ലാറ്റില്‍ നിന്ന് പിടിച്ചെടുത്തത് കൊക്കെയ്ന്‍ അല്ലെന്നാണ് ഷൈന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

പാര്‍ട്ടിക്ക് ശേഷം ഷൈനും കൂട്ടരും ലഹരിയിലായിരുന്ന സമയത്തായിരുന്നു റെയ്ഡ് എന്നാണ് പോലീസ് അന്ന് പറഞ്ഞത്. 22 ദിവസത്തെ നിരീക്ഷണത്തിനൊടുവിലാണ് ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടുന്ന സംഘത്തെ പോലീസ് വലയിലാക്കിയത്. പിടിയിലാവുന്ന അവസരത്തില്‍ ഷൈനും സംഘവും കൊക്കെയ്ന്‍ ഉപയോഗിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. പത്ത് ഗ്രാം ലഹരിയാണ് ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തത്. ഇതിന് ഗ്രാമിന് 20,000 രൂപ വില വരുമെന്നാണ് കണക്കാക്കിയത്. പ്രതികള്‍ താമസിച്ചു വന്ന ഫ്‌ലാറ്റില്‍ സംശയകരമായ സാഹചര്യത്തില്‍ യുവതീ യുവാക്കള്‍ വന്നുപോകുന്നത് ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് അധികൃതര്‍ റെയ്ഡിന് തീരുമാനിച്ചത്.

ലഹരിയുമായി ബന്ധപ്പെട്ട് ഈയടുത്തും ഷൈന്‍ ടോം ചാക്കോ വിവാദത്തിലകപ്പെട്ടിരുന്നു. ലഹരി ഉപയോഗിക്കുന്ന കഥാപാത്രത്തെ അതിന്റെ പരിപൂര്‍ണതയില്‍ അവതരിപ്പിക്കാന്‍ ലഹരി ഉപയോഗിക്കണമെന്ന രീതിയില്‍ അദ്ദേഹം സംസാരിച്ചിരുന്നു. ഇതിന് പുറമേ തിയേറ്ററില്‍വെച്ച് മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ ഇറങ്ങി ഓടിയും വിമാനത്തിന്റെ കോക്പിറ്റില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചുമെല്ലാം ഷൈന്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

പൈലറ്റ് നന്നായി വിമാനം പറത്തുന്നുണ്ടോ എന്ന് നോക്കാനാണ് അങ്ങനെ ചെയ്തതെന്നായിരുന്നു താരം ഇതിനോട് പ്രതികരിച്ചത്. മയക്കുമരുന്ന് ഉപയോഗിച്ചാണ് ഷൈന്‍ സിനിമയില്‍ അഭിനയിക്കുന്നതെന്നും ഇക്കാരണത്താലാണ് സംഭാഷണങ്ങള്‍ വ്യക്തമാവാത്തതെന്നും നേരത്തേ നടനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. 10 വര്‍ഷത്തോളം സം വിധായകന്‍ കമലിനോടൊപ്പം സഹസംവിധായകനായി ജോലി ചെയ്ത ശേഷം ‘ഗദ്ദാമ’യിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച നടനാണ് ഷൈന്‍ ടോം ചാക്കോ. സിനിമയില്‍ ശ്രദ്ധേയനായി വരുമ്പോഴാണ് ലഹരിയുടെ വലയില്‍ കുടുങ്ങുന്നത്.

 

 

Back to top button
error: