IndiaNEWS

മമത ആശുപത്രി വിട്ടു, ആരോ പിന്നിൽ നിന്നു തള്ളിയെന്ന്  മുഖ്യമന്ത്രി, വീഴ്ചയുടെ കാരണം കുടുംബ കലഹമോ എന്ന് പൊലീസ് അന്വേഷണം

  ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ വ്യാഴാഴ്ച രാത്രിയാണ് കൊൽക്കത്ത എസ്.എസ്.കെ.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്വീകരണമുറിയിൽ വീണ മമതയുടെ നെറ്റി ഗ്ലാസ് ഷോകേസിൽ ഇടിക്കുകയായിരുന്നു. നെറ്റിയിൽ 3 തുന്നലും മൂക്കിൽ ഒരു തുന്നലുമിട്ട മമത ആശുപത്രിയിൽ തുടരണം എന്ന്  അധികൃതർ അഭ്യർത്ഥിച്ചിട്ടും ആ രാത്രി തന്നെ അവർ വീട്ടിലേക്ക് മടങ്ങി.

ഇതിനിടെ മുഖ്യമമന്ത്രിക്കു പരുക്കേറ്റ സംഭവത്തിൽ കൊൽക്കത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ആരോ പിന്നിൽ നിന്നു തള്ളിയതായി മുഖ്യമന്ത്രി പറഞ്ഞ സാഹചര്യത്തിലാണിത്. സൗത്ത് കൊല്‍ക്കത്തയിലെ ബാലിഗംഗില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയതിന് തൊട്ടു പിന്നാലെയാണ് മമത സ്വന്തം വസതിയിൽ  തല ഇടിച്ച് വീണത്.  വീഴ്ചയ്ക്കു കാരണം പിറകിൽ നിന്നു തള്ളിയതാണെന്ന് എസ്.എസ്.കെ..എം ആശുപത്രി ഡയറക്ടർ ഡോ. മൃൺമയ് ബന്ദോപാധ്യായ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പക്ഷേ ഇതു തോന്നലായിരിക്കാമെന്ന് അദ്ദേഹം പിന്നീട് വിശദീകരിച്ചു.

സംഭവം നടക്കുമ്പോൾ അനന്തരവൻ അഭിഷേക് ബാനർജിയും, സഹോദര ഭാര്യ കാജരി ബാനർജിയും ഏതാനും ബന്ധുക്കളും  വീട്ടിലുണ്ടായിരുന്നു. ഹൗറ ലോക്സഭാ മണ്ഡലത്തിൽ പ്രസൂൻ ബാനർജിയെ വീണ്ടും സ്ഥാനാർഥിയായി നിർത്തിയതിനെ വിമർശിച്ച സഹോദരൻ ബാബുൻ ബാനർജിയെ നേരത്തേ മമത തള്ളിപ്പറഞ്ഞിരുന്നു.

സഹോദരനുമായുള്ള ബന്ധം വിഛേദിക്കുകയാണെന്നും ആർത്തിയുള്ളവരെ തനിക്ക് ഇഷ്ടമല്ലെന്നും മമത പറഞ്ഞു. ആവശ്യമെങ്കിൽ ഇവിടെ സ്വതന്ത്രനായി മത്സരിക്കുമെന്ന് ബാബുൻ ബാനർജിയും പറഞ്ഞിരുന്നു. എന്നാൽ, മമതയുടെ പരുക്കും കുടുംബത്തിലെ പ്രശ്നങ്ങളും തമ്മിൽ ബന്ധമില്ലെന്നാണ് തൃണമൂൽ നേതാക്കൾ പറയുന്നത്.

കാളിഘട്ടിലെ കുടുംബ വീട്ടിലാണ് മുഖ്യമന്ത്രിയായിട്ടും മമത ബാനർജി താമസിക്കുന്നത്. ഹരീഷ് ചാറ്റർജി സ്ട്രീറ്റിൽ ഇടത്തരക്കാരും സാധാരണക്കാരും താമസിക്കുന്ന റോഡിലാണ് മമതയുടെ ചെറിയ വീട്. ഓടിട്ട മേൽക്കൂര ചോർന്നൊലിച്ചതിനെത്തുടർന്ന് ഏതാനും വർഷം മുൻപ് അറ്റകുറ്റപ്പണി ചെയ്തിരുന്നു.

സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇവിടെ നിന്നു മാറി താമസിക്കാൻ പലതവണ പൊലീസ് അഭ്യർഥിച്ചെങ്കിലും മമത സമ്മതിച്ചില്ല. മുഖ്യമന്ത്രിയുടെ വസതിക്ക് സുരക്ഷ കർക്കശമാക്കിയതായി കൊൽക്കത്ത പൊലീസ് കമ്മിഷണർ വിനീത് ഗോയൽ പറഞ്ഞു.

Back to top button
error: