LIFEMovie

ലിയോയുടെ വരവിലും കോട്ട കാത്ത് ‘കണ്ണൂര്‍ സ്ക്വാഡ്’; ഈ വാരാന്ത്യം കൂടുതല്‍ തിയറ്ററുകളിലേക്ക്

ലയാളത്തിലെ സമീപകാല റിലീസുകളിൽ ജനപ്രീതിയിൽ മുന്നിലെത്തിയ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. സെപ്റ്റംബർ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ ഷോകൾ മുതൽ മികച്ച മൌത്ത് പബ്ലിസിറ്റി നേടിയെടുക്കുന്നതിൽ വിജയിച്ചിരുന്നു. മികച്ച ഓപണിംഗ് നേടി ബോക്സ് ഓഫീസിൽ യാത്ര ആരംഭിച്ച ചിത്രം ആഗോള ബോക്സ് ഓഫീസിൽ 75 കോടി പിന്നിട്ടുകഴിഞ്ഞു. നിലവിൽ നാലാം വാരത്തിലേക്ക് കടന്നിരിക്കുകയാണ് ചിത്രം. അതേസമയം തമിഴിൽ നിന്ന് ബ്രഹ്മാണ്ഡ ചിത്രം ലിയോ എത്തുന്നത് കണ്ണൂർ സ്ക്വാഡ് കളക്ഷനെ ബാധിക്കുമോ എന്ന് സിനിമാപ്രേമികൾക്കിടയിൽ ചർച്ചകൾ നടന്നിരുന്നു. എന്നാൽ സ്ക്രീൻ കൌണ്ടിൻറെ കാര്യത്തിൽ നാലാം വാരവും ചിത്രത്തിന് മോശമല്ലാത്ത നിലയുണ്ട്.

നാലാം വാരത്തിലേക്ക് പ്രവേശിക്കുമ്പോൾ കേരളത്തിൽ മമ്മൂട്ടി ചിത്രത്തിന് 130 ൽ അധികം സ്ക്രീനുകളിൽ പ്രദർശനമുണ്ട്. പൂജ അവധിദിനങ്ങൾ ലക്ഷ്യമാക്കി ഈ വാരാന്ത്യത്തിൽ കൂടുതൽ സ്ക്രീനുകളിലേക്കും ചിത്രം എത്തും. അതേസമയം ലിയോയ്ക്ക് കേരളത്തിൽ ലഭിച്ചിരിക്കുന്നത് റെക്കോർഡ് റിലീസ് ആണ്. മറ്റൊരു സിനിമയ്ക്കും ഇന്നുവരെ ലഭിക്കാത്ത തരത്തിൽ 655 സ്ക്രീനുകളിലാണ് കേരളത്തിൽ ചിത്രം ഇന്ന് പ്രദർശനം ആരംഭിക്കുന്നത്. പുലർച്ചെ നാല് മണിയോടെ ആയിരുന്നു കേരളത്തിലെ ആദ്യ ഷോകൾ.

Signature-ad

ലിയോ വരുമ്പോൾ കണ്ണൂർ സ്ക്വാഡിന് ഇപ്പോഴുള്ള തിയറ്ററുകളുടെ എണ്ണം സ്വാഭാവികമായും കുറയുമെന്നും എന്നാൽ നാലാം വാരത്തിലേക്ക് കടക്കുന്ന ഒരു ചിത്രത്തിന് അത്രയും തിയറ്ററുകൾ മതിയാവുമെന്നും തിയറ്റർ ഉടമയും ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡൻറുമായ ലിബർട്ടി ബഷീർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പ്രതികരിച്ചിരുന്നു. “ഈ സമയത്ത് ഇത്രയും തിയറ്ററുകൾ മതി എന്നതാണ് വാസ്തവം. റിലീസ് സമയത്ത് മൾട്ടിപ്ലെക്സുകളിൽ മൂന്നും നാലും സ്ക്രീനുകളിൽ കളിച്ച ചിത്രത്തിന് ഇപ്പോൾ ഒരു സ്ക്രീൻ മതിയാവും. അത്രയും ആളേ ഉണ്ടാവൂ. പണ്ട് അറുപതും എഴുപതും തിയറ്ററുകളിലായിരുന്നു റിലീസ് എങ്കിൽ ഇന്ന് 250- 300 തിയറ്ററുകളിലാണ്. അപ്പോൾ അത്രയും പ്രേക്ഷകർ സിനിമ കണ്ടുകഴിഞ്ഞു. മറ്റൊരു കാര്യം ഈ വാരം ലിയോ റിലീസ് ആയാലും കാണാൻ പുതിയ മലയാള സിനിമയൊന്നും എത്തുന്നില്ല. അതിൻറെ ആനുകൂല്യം മമ്മൂട്ടിപ്പടത്തിന് കിട്ടും”, ലിബർട്ടി ബഷീർ പറയുന്നു.

Back to top button
error: