IndiaNEWS

കാമുകി നാല് മാസം ഗർഭിണി, ഇനി  അബോർഷൻ ചെയ്യാനാവില്ല, ശേഷം ദുരൂഹം; 21കാരിയായ കാമുകിയുടെ മൃതദേഹം ചാക്കിൽ കെട്ടി കിണറ്റിലിട്ട കാമുകൻ അറസ്റ്റിൽ

     ഗർഭിണിയായ 21കാരി കാമുകിയുടെ മൃതദേഹം ചാക്കിൽ കെട്ടി കിണറ്റിലിട്ട സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. കോയമ്പത്തൂർ കൊങ്കൻ പാളയം ദണ്ഡ് മാരിയമ്മൻ കോവിൽ റോഡിലെ ലോകേഷിനെ (23) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗോപിച്ചെട്ടിപ്പാളയത്തിലെ സ്വകാര്യ കോളജിൽ ഒന്നിച്ചു പഠിക്കുമ്പോഴാണ് പെൺകുട്ടിയുമായി ലോകേഷ് പ്രണയത്തിലായത്.

ഇപ്പോൾ ഒരു സ്വകാര്യ ഐ .ടി കമ്പനിയിലാണ് ലോകേഷിന് ജോലി. ഗർഭിണിയായതോടെ ഉടൻ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു.

എന്നാൽ പ്രതി ഇതിന് തയ്യാറായില്ല. തുടർന്ന് വീട്ടുകാർ അറിയുന്നതിന് മുമ്പ് അബോർഷൻ ചെയ്യാൻ ഇരുവരും തീരുമാനിച്ചു. കഴിഞ്ഞ വ്യാഴാഴ്ച കമിതാക്കൾ ആശുപത്രിയിലെത്തി. പക്ഷേ നാലുമാസം കഴിഞ്ഞതിനാൽ അബോർഷൻ ചെയ്യാനാവില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

തുടർന്ന് കാമുകിയേയും കൂട്ടി കൊങ്കൻ പാളയത്തുള്ള മുത്തശ്ശിയുടെ വീട്ടിലേക്കാണ് ലോകേഷ് പോയത്. ഇതിനിടയിൽ യുവതിയെ അമ്മ ഫോണിൽ വിളിച്ചു. ഉടൻ വീട്ടിലേക്ക് വരാമെന്ന് അവൾ മറുപടിയും നൽകി.

ഭക്ഷണം വാങ്ങാനായി പുറത്തുപോയി വന്നപ്പോൾ കാമുകിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു എന്നും തന്നെ പൊലീസ് അറസ്റ്റ് ചെയ്യുമോയെന്ന് ഭയന്നാണ് മൃതദേഹം ചാക്കിൽക്കെട്ടി കിണറ്റിലിട്ടതെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്.

എന്നാൽ ലോകേഷിന്റെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

Back to top button
error: