CrimeNEWS

ടിഷ്യു പേപ്പറിനെ ചൊല്ലിതർക്കം; ബജിക്കടയിലെ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

ഏറ്റുമാനൂർ: ബജി കടയിലെ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.അതിരമ്പുഴ നാൽപ്പാത്തിമല ഭാഗത്ത് മൂലയിൽ വീട്ടിൽ ഷാജി മാത്യു മകൻ എബിസൺ ഷാജി (20) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം ഒന്നാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം.

അതിരമ്പുഴ പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് ഗാനമേള നടക്കുന്നതിനിടയിൽ അവിടെ പ്രവർത്തിക്കുന്ന ബജിക്കടയിൽ എത്തി ഇയാളും സുഹൃത്തുക്കളും ചേർന്ന് ബജി കഴിക്കുകയും, തുടർന്ന് ടിഷ്യു പേപ്പർ ചോദിച്ചപ്പോൾ തീർന്നുപോയി എന്ന് ജീവനക്കാരൻ പറഞ്ഞതിനുള്ള വിരോധം മൂലം ഇവർ ഇയാളെ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. പരാതിയെ തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഈ കേസിലെ മറ്റു രണ്ടു പ്രതികളായ ശംഭു എന്ന് വിളിക്കുന്ന അമൽ ബാബു, അപ്പു എന്ന് വിളിക്കുന്ന അഖിൽ ജോസഫ് എന്നിവരെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു.

തുടർന്ന് കൂട്ട് പ്രതിയായ ഇയാൾക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കുകയും എബിസൺ ഷാജിയെ ചിങ്ങവനത്ത് നിന്ന് പിടികൂടുകയുമായിരുന്നു. ഇയാൾക്ക് ഗാന്ധിനഗർ സ്റ്റേഷനിൽ രണ്ട് ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് അബ്രഹാം വർഗീസ്, എസ്.ഐ പ്രശോഭ്, സിനോയ് മോൻ തോമസ് സി.പി.ഓ മാരായ സെയ്‌ഫുദ്ദീൻ,ഡെന്നി പി.ജോയ്, അനൂപ്, പ്രദീപ്, പ്രവീൺ പി.നായർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.

Back to top button
error: