IndiaNEWS

പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി: രാഹുൽ ഗാന്ധിയെ അംഗീകരിക്കുന്നതിൽ എതിർപ്പില്ലെന്ന് നിതീഷ് കുമാർ 

ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധിയെ പിന്തുണച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. രാഹുലിനെ അംഗീകരിക്കുന്നതിൽ എതിർപ്പില്ലെന്ന് നിതീഷ് കുമാർ വ്യക്തമാക്കി. പ്രതിപക്ഷ പാർട്ടികൾക്ക് ഇക്കാര്യത്തിൽ ഏകാഭിപ്രായമുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിൻ്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയാകുമെന്ന കമൽനാഥിൻ്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു നിതീഷ്. ഭാരത് ജോഡോ യാത്രയോടെ രാഹുൽ ആ സ്ഥാനത്തിന് യോഗ്യനായെന്നായിരുന്നു കമൽനാഥിന്റെ പ്രതികരണം.

അതിനിടെ പ്രതിപക്ഷ ഐക്യത്തിന് ഭാരത് ജോഡോ യാത്രയെ വേദിയാക്കാന്‍ രാഹുല്‍ഗാന്ധി ആഹ്വാനം ചെയ്തു . രാജ്യത്ത് ബിജെപിക്കെതിരായ അടിയൊഴുക്ക് ശക്തമാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കാലിടറുമെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടത്തെ നിര്‍ണ്ണായക രാഷ്ട്രീയ നീക്കങ്ങള്‍ക്കുള്ള വേദിയാക്കാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം. ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലൂടെ നീങ്ങി കശ്മീരില്‍ അവസാനിക്കുന്ന യാത്രക്കിടെ പ്രതിപക്ഷ കക്ഷികളെ അടുപ്പിക്കാന്‍ രാഹുല്‍ഗാന്ധി നേരിട്ടാണ് ശ്രമം നടത്തുന്നത്. അഖിലേഷ് യാദവ്, മായാവതി, കശ്മീരിലെ ഗുപ്കര്‍ സഖ്യനേതാക്കളായ ഫറൂക്ക് അബ്ദുള്ള, മെഹബൂബ മുഫ്തി, എന്നിവരെ ജോഡോ യാത്രയിലേക്ക് ക്ഷണിച്ചിരിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. ശക്തമായ കാഴ്ചപ്പാടോടെ പ്രതിപക്ഷം ഒന്നിച്ചാല്‍ ബിജെപിക്ക് തെരഞ്ഞെടുപ്പുകള്‍ വെല്ലുവിളിയാകുമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ജനങ്ങള്‍ക്ക് മുന്‍പില്‍ കൃത്യമായ ബദല്‍ മുന്‍പോട്ട് വയ്ക്കാന്‍ പ്രതിപക്ഷത്തിനാകണമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

Signature-ad

മുന്‍പ് മമത ബാനര്‍ജിയടക്കമുള്ള നേതാക്കളുടെ പ്രതിപക്ഷ സഖ്യ ആഹ്വാനത്തോട് മുഖം തിരിച്ചിരുന്ന രാഹുലിന്‍റെ ഇപ്പോഴത്തെ നിലപാട് മാറ്റം ശ്രദ്ധേയമാണ്. അതേസമയം കോണ്‍ഗ്രസ് വിട്ട ഗുലാം നബി ആസാദിനെയും ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണിച്ചത് പുതിയ ചര്‍ച്ചകള്‍ക്കിടയാക്കി. ആസാദ് തിരികെ വരുമെന്ന അഭ്യൂഹങ്ങള്‍ തള്ളിയ കോണ്‍ഗ്രസ്, പ്രതിപക്ഷ ഐക്യനീക്കത്തിന്‍റെ ഭാഗമായി മാത്രം ക്ഷണത്തെ കണ്ടാല്‍ മതിയെന്ന് വിശദീകരിച്ചു. എന്നാല്‍ ആസാദിനൊപ്പം പോയ പല നേതാക്കളും ഘര്‍വാപ്പസിക്ക് തയ്യാറെടുക്കുകയാണ്.

Back to top button
error: