NEWSWorld

അമേരിക്ക അതിശൈത്യത്തിൽ വിറയ്ക്കുന്നു; ന്യൂയോർക്കിൽ അടിയന്തരാവസ്ഥ

ന്യൂയോർക്ക്: അമേരിക്കയിൽ അതിശൈത്യത്തിൽ മരിച്ചവരുടെ എണ്ണം അറുപത് കടന്നു. മഞ്ഞുവീഴ്ചയെ തുടർന്ന് കൂടുതൽ ആളപായമുണ്ടായ ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനങ്ങൾ റദ്ദാക്കുന്നത് തുടരുകയാണ്. മഞ്ഞുവീഴ്ച തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. അതിശൈത്യത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ന്യൂയോർക്ക് ഗവർണറുടെ അഭ്യർത്ഥന പരിഗണിച്ചാണ് പ്രസിഡന്റ് ജോ ബൈഡന്റെ നടപടി.

ഇതോടെ, ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം നേരിടാൻ ന്യൂയോർക്കിന് ഫെഡറൽ സഹായം ലഭിക്കും. കനത്ത മഞ്ഞുവീഴ്ച തുടരുന്ന ന്യൂയോര്‍‍ക്കിനും ബഫല്ലോ നഗരത്തിനും ആശ്വാസകരമാകും ഈ നടപടിയെന്നാണ് വിലയിരുത്തുന്നത്. ഇതുവരെ 27 മരണമാണ് ന്യൂയോർക്കിൽ സ്ഥിരീകരിച്ചത്. ഇതിനു മുന്പ് കൊടിയ മഞ്ഞു വീഴ്ച രേഖപ്പെടുത്തിയ 77ൽ ന്യൂയോർക്കിൽ 25 പേരായിരുന്നു മരിച്ചത്. മരണസംഖ്യ ഇനിയും ഉയരാം എന്ന് ആശങ്കയുണ്ട്. പലയിടങ്ങളിലേക്കും രക്ഷാപ്രവർത്തക‍ർക്ക് ഇനിയും എത്തിച്ചേരാൻ ആയിട്ടില്ല. മഞ്ഞുമൂടി കിടക്കുന്ന വാഹനങ്ങൾക്ക് അകത്ത് നിന്നാണ് പല മൃതദേഹവും ലഭിച്ചിട്ടുള്ളത്.

Signature-ad

ഈ അവസ്ഥയിൽ ഇനിയും നിരവധി വാഹനങ്ങളുണ്ട്. തടസ്സപ്പെട്ട വൈദ്യുതി വിതരണം ഇനിയും പൂർണ തോതിൽ പുനഃസ്ഥാപിക്കാൻ ആകാത്തതിനാൽ പല വീടുകളും ഇരുട്ടിലാണ്. ഇതിനിടെ വീടുകൾക്കകത്ത് താപനില കുറയുന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. മഞ്ഞുവീഴ്ചയുടെ മറവിൽ വ്യാപക കൊള്ള നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. കിഴക്കൻ ബഫല്ലോയിൽ ഒരു കട കുത്തിത്തുറന്ന് അരലക്ഷം ഡോളറിന്റെ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ കവർന്നതായി കടയുടമ പരാതിപ്പെട്ടു. റെയിൽ, റോഡ്, വ്യോമഗതാഗത സംവിധാനങ്ങൾ ഇനിയും പഴയ പടിയായിട്ടില്ല. മൂവായിരത്തിലേറെ വിമാനങ്ങൾ ഇന്നും റദ്ദാക്കി.

Back to top button
error: