KeralaNEWS

മലമുകളിൽ കയറി വിഷംകഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് രക്ഷിച്ചു

അടിമാലി: പെട്ടിമുടിമലയുടെ മുകളിൽക്കയറി വിഷംകഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ അടിമാലി പൊലീസ് രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു. ശനിയാഴ്ച രാത്രി പത്തിനാണു സംഭവം.
 ആയിരമേക്കർ സ്വദേശിയായ യുവാവിനു കോയമ്പത്തൂരിൽ ജോലി ലഭിച്ചിരുന്നു. അവിടെ നഴ്സിങ് വിദ്യാർഥിനിയായ പെൺകുട്ടിയുമായി താൻ പ്രണയത്തിലായിരുന്നുവെന്നും പെൺകട്ടിയുടെ പിതാവ് ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യാശ്രമത്തിനു കാരണമെന്നും യുവാവ് പൊലീസിനോടു പറഞ്ഞു.
മലമുകളിൽ എത്തിയശേഷം താൻ വിഷം കഴിച്ചു മരിക്കാൻ പോകുകയാണെന്ന് യുവാവ് സഹോദരിയെ ഫോൺ വിളിച്ചറിയിച്ചതിനെ തുടർന്ന് സഹോദരിയാണ് പോലീസിൽ വിവരമറിയിച്ചത്.
തുടർന്ന് പൊലീസ് യുവാവിന്റെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ കണ്ടെത്തി അവിടെയെത്തുകയായിരുന്നു. മദ്യത്തിൽ വിഷം ചേർത്തു കഴിച്ച യുവാവ് അപ്പോഴേക്കും അവശനിലയിൽ ആയിക്കഴിഞ്ഞിരുന്നു.
പോലീസ് പെട്ടെന്ന് തന്നെ ഇയാളെ അടിമാലി താലൂക്കാശുപത്രിയിലും അവിടെ നിന്നും രാജഗിരിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
യുവാവ് സുഖം പ്രാപിച്ചു വരികയാണെന്നും രണ്ടു ദിവസത്തിനുള്ളിൽ ആശുപത്രി വിടാമെന്നും ഡോക്ടർമാർ അറിയിച്ചു.

Back to top button
error: