IndiaNEWS

തെലങ്കാന ഓപ്പറേഷൻ ലോട്ടസ്: തുഷാർ വെള്ളാപ്പള്ളിക് ചോദ്യം ചെയ്യലിന് നോട്ടീസ്; 21 ന് ഹൈദരാബാദിൽ പ്രത്യേക അന്വേഷണ സംഘം മുൻപാകെ ഹാജരാകണം

ആലപ്പുഴ: തെലങ്കാന ഓപ്പറേഷൻ ലോട്ടസുമായി ബന്ധപ്പെട്ട് എൻഡിഎയുടെ കേരളത്തിലെ കൺവീനറായ തുഷാർ വെള്ളാപ്പള്ളിക് ചോദ്യം ചെയ്യലിന് നോട്ടീസ്. എസ്‍പി രമാ മഹേശ്വരിയുടെ നേതൃത്വത്തിലുള്ള തെലങ്കാന പൊലീസ് സംഘമാണ് കണിച്ചുകുളങ്ങരയിലെ വീട്ടിൽ എത്തി നോട്ടീസ് നൽകിയത്. ഈ മാസം 21 ന് ഹൈദരാബാദിൽ പ്രത്യേക അന്വേഷണ സംഘം മുൻപാകെ ഹാജരാകണമെന്നാണ് നോട്ടീസിലുള്ളത്. തുഷാറിൻറെ അസാന്നിധ്യത്തിൽ ഓഫീസ് സെക്രട്ടറി നോട്ടീസ് കൈപ്പറ്റി.

തെലങ്കാനയിൽ സർക്കാരിനെ അട്ടിമറിക്കാനുള്ള ‘ഓപ്പറേഷൻ ലോട്ടസ്’ പദ്ധതിക്ക് പിന്നിൽ പ്രധാനമായി പ്രവർത്തിച്ചത് തുഷാറാണെന്നാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അടുത്തിടെ ആരോപിച്ചത്. ടി ആർ എസ് എം എൽ എമാരെ സ്വാധീനിക്കാൻ 100 കോടി രൂപ വാഗ്ദാനം ചെയ്തത് അമിത് ഷായുടെ നോമിനിയായ തുഷാറാണെന്നായിരുന്നു ആരോപണം. എം എൽ എ മാരെ പണം നൽകി ചാക്കിലാക്കാൻ ബി ജെ പി നടത്തിയ ശ്രമത്തിൻറെ വീഡിയോ, കോൾ റെക്കോർഡിംഗ് തെളിവുകളടക്കം പുറത്ത് വിട്ടാണ് കെ സി ആ‍ർ ‘ ഓപ്പറേഷൻ ലോട്ടസ് ‘ ആരോപണം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് കോടികളുമായി മൂന്ന് പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കേസിൽ അറസ്റ്റിലായ മൂന്ന് ഏജൻറുമാരും തുഷാറിനെ ബന്ധപ്പെട്ടതിൻറെ ഫോൺ വിവരങ്ങളും അദ്ദേഹം പുറത്തുവിട്ടിരുന്നു. തുഷാർ, അമിത് ഷായുടെ നേരിട്ടുള്ള നോമിനിയാണെന്നും കെ സി ആ‍ർ ആരോപിച്ചിരുന്നു. കെ സി ആറിൻറെ ആരോപണം ബി ജെ പിയും തുഷാർ വെള്ളാപ്പള്ളിയും തള്ളിയതിന് പിന്നാലെ ബി ഡി ജെ എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടേതെന്ന് ആരോപിക്കുന്ന ശബ്ദരേഖയും പുറത്ത് വന്നിരുന്നു. ടി ആർ എസി ൻറെ, എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്താമെന്ന് ശബ്ദരേഖയിൽ തുഷാർ വെള്ളാപ്പള്ളി പറയുന്നുണ്ട്. ബി എൽ സന്തോഷുമായി സംസാരിച്ച് കാര്യങ്ങൾ ഉറപ്പിക്കാമെന്നും ശബ്ദരേഖയിൽ തുഷാർ പറയുന്നുണ്ട്.

Back to top button
error: