KeralaNEWS

സൂര്യനെല്ലി, വിതുര കേസുകളെ വെല്ലുന്ന പീഡന പരമ്പര:17 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് പലർക്കും കാഴ്ചവച്ചു, 13 പ്രതികൾ; 7 പേർ അറസ്റ്റിലായി

സൂര്യനെല്ലി, വിതുര കേസുകളെ വെല്ലുന്ന പീഡനം. പ്രണയം നടിച്ച് 17 കാരിയെ പീഡിപ്പിച്ച് പലർക്കും കാഴ്ചവച്ചു, 13 പ്രതികളിൽ 7 പേർ അറസ്റ്റിലായി.

കാസർകോട് വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേരളത്തെ ഞെട്ടിച്ച പീഡന പരമ്പര അരങ്ങേറിയത്. കേസിൽ ഒരാൾ കൂടി ഇന്നലെ പിടിയിലായി. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ സുഹൈൽ (20) ആണ് അറസ്റ്റിലായത്. കേസിൽ അറസ്റ്റിലാവുന്ന ഏഴാമനാണ് സുഹൈൽ. ഇയാളെ കാസർകോട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വാടക ക്വാര്‍ടേഴ്‌സില്‍ താമസിക്കുന്ന 17 കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡനത്തിനിരയാക്കുകയും പലർക്കും കാഴ്ചവക്കുകയും ചെയ്‌തു എന്നാണ് കേസ്. സംഭവങ്ങളുടെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്പി സതീഷ് ആലക്കൽ നേതൃത്വം നൽകുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.

നേരത്തെ ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ മുബശിറുല്‍ അറഫാത് (23), കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി ശഫീഖ് (34), ടിഎസ് മുഹമ്മദ് ജാബിർ (28), അബ്ദുസ്സമദ് (40), ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അൻസാറുദ്ദീൻ (29), മുഹമ്മദ് ജലാലുദ്ദീൻ (33) എന്നിവരാണ് അറസ്റ്റിലായത്

പരാതിയിൽ ആകെ 13 പേര്‍ക്കതിരെയാണ് പോക്‌സോ നിയമ പ്രകാരം പൊലീസ് കേസെടുത്തിട്ടുള്ളത്.

പെൺകുട്ടിയെ അറഫാത് ആണ് ആദ്യം പ്രണയം നടിച്ച് പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. പിന്നീട് സുഹൃത്തുക്കളായ നാല് പേര്‍ക്ക് കാഴ്ചവച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഇവര്‍ കൂടാതെ മറ്റ് എട്ട് പേര്‍ കൂടി പീഡിപ്പിച്ചതായും പെണ്‍കുട്ടി മൊഴി നല്‍കി. ഇക്കഴിഞ്ഞ ജൂലൈ 31ന് പെണ്‍കുട്ടിയെ കാണാതാവുകയും തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയില്‍ ഒരു ദിവസം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തുകയും തുടർന്ന് വീണ്ടും കാണാതാവുകയും ചെയ്തതായി കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, എറണാകുളം ഭാഗങ്ങളിലെ ലോഡ്ജുകളിൽ എത്തിച്ചാണത്രേ പീഡിപ്പിച്ചത്. കേസിൽ പിടിയിലാവാനുള്ള ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.

Back to top button
error: