CrimeNEWS

പശുവിറച്ചി വിറ്റെന്നാരോപിച്ച് ആൾക്കൂട്ടം രണ്ട് പേരെ മർ​ദ്ദിച്ച് വിവസ്ത്രരാക്കി റോഡിലൂടെ നടത്തിച്ചു; മർദ്ദനമേറ്റവർ കസ്റ്റഡിയിൽ, പരാതി നൽകിയാൽ ആൾക്കൂട്ടം മർദ്ദിച്ചത് അന്വേഷിക്കുമെന്നും പൊലീസ്

ബിലാസ്പുർ (ഛത്തീസ്​ഗഢ്): പശുവിറച്ചി വിറ്റെന്നാരോപിച്ച് ആൾക്കൂട്ടം രണ്ട് പേരെ ക്രൂരമായി മർദിച്ച് വിവസ്ത്രരാക്കി റോഡിലൂടെ നടത്തിച്ചു. ഛത്തിസ്ഗഢിലെ ബിലാസ്പുറിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചു. പശുവിറച്ചി വിൽപ്പനക്കായി കടത്തിയെന്നാരോപിച്ച് ഇരുവരെയും ബെൽറ്റ് കൊണ്ട് അടിക്കുന്നതും വിവസ്ത്രരാക്കി നടത്തിക്കുന്ന വീഡിയോയുമാണ് പ്രചരിച്ചത്. സംഭവത്തിൽ പൊലീസ് മർദ്ദനമേറ്റവരെ കസ്റ്റഡിയിലെടുത്തു.

രണ്ടു പേരെ കസ്റ്റഡിയിലെടുത്തതായും ഇരുവരുടെയും പക്കൽ നിന്നും 33 കിലോഗ്രാം പശുവിറച്ചി പിടിച്ചെടുത്തതായും പൊലീയ് അറിയിച്ചു. നരസിങ് ദാസ്, റാംനിവാസ് മെഹർ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി. പ്രതികളെ മർദ്ദിച്ചവർക്കെതിരെയുള്ള എന്ത് നടപടി സ്വീകരിച്ചുവെന്നതിന് പൊലീസ് വിശദീകരണം നൽകിയില്ല. ഇരുചക്രവാഹനത്തിൽ പശുവിറച്ചി ചാക്കിൽ കെട്ടി പോകുകയായിരുന്നു ഇവരെന്നും പൊലീസ് പറഞ്ഞു.

50ഓളം വരുന്ന ആൾക്കൂട്ടമാണ് ഇരുവരെയും പൊലീസ് സ്റ്റേഷനിലെത്തിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ചാക്കിലെ മാംസം മൃഗഡോക്ടർ പരിശോധിച്ച് പശുവിറച്ചിയാണെന്ന് പറഞ്ഞതോടെയാണ് കേസെടുത്തത്. പ്രതികളെ മർദ്ദിക്കുന്ന വീഡിയോ ശ്രദ്ധയിൽപ്പെട്ടു. ഇവരെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കും. പരാതി നൽകിയാൽ ആൾക്കൂട്ടം മർദ്ദിച്ചത് അന്വേഷിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Back to top button
error: