CrimeNEWS

മുന്‍ വൈരാഗ്യം, പിതാവിന്റെ സുഹൃത്ത് 4 വയസുകാരനെ റാഞ്ചിക്കൊണ്ടുപോയി വെടിവച്ചു കൊന്നു

ലക്‌നൗ: നാല് വയസുകാരനെ സൂത്രത്തിൽ റാഞ്ചിക്കൊണ്ടുപോയി വെടിവച്ചു കൊന്ന കേസില്‍ കുട്ടിയുടെ പിതാവിന്റെ സുഹൃത്തിനെ പൊലീസ് അറസ്റ്റു ചെയ്തു. ഗോള്‍ഡി എന്ന ബിട്ടുവാണ് കൊല്ലപ്പെട്ടത്. പിതാവ് ബബ്ലുവിനൊപ്പം ജോലി ചെയ്തിരുന്ന ബണ്ടിയാണ് പൊലീസ് പിടിയിലായത്. ബബ്ലുവിനോടുള്ള മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.

ആഗ്രയിലെ എത്മദ്ദൗള പ്രദേശത്തെ ശംഭു നഗറില്‍ ഞായറാഴ്ച രാത്രിയാണ് നാലുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന ബിട്ടുവിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. കുട്ടി ഏറെ നേരം കഴിഞ്ഞിട്ടും വീട്ടില്‍ വരാഞ്ഞതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം തുടങ്ങി.

പ്രതി ബണ്ടിയും ഈ സമയത്ത് വീട്ടിലെത്തിയിരുന്നു. കൊലപാതകത്തിന് ശേഷം ഒന്നും അറിയാത്ത മട്ടിലാണ് പ്രതി എല്ലാവരോടും പെരുമാറിയത്. കുട്ടിയെ കണ്ടെത്താന്‍ നാല് മണിക്കൂറോളം ബണ്ടിയും കുടുംബത്തോടൊപ്പം തെരച്ചില്‍ നടത്തി.

ഇതിനിടെ കുട്ടി കാളിന്ദി വിഹാറിലെ പേട്ട നഗരിയില്‍ ഉണ്ടെന്ന് വിവരം ലഭിച്ചതായി ബണ്ടി വീട്ടുകാരോട് പറഞ്ഞു. അതനുസരിച്ച് വീട്ടുകാര്‍ സ്ഥലത്തെത്തി. വൈകാതെ മൃതദേഹം കണ്ടെത്തി. കുട്ടിയുടെ ശരീരത്തില്‍ രക്തം പുരണ്ടിരുന്നു, നെഞ്ചില്‍ വെടിയുണ്ടയുടെ പാടുകളും സമീപത്ത് ഒരു പിസ്റ്റളും കണ്ടെത്തി.

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ ബണ്ടിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കൊലപാതകം സമ്മതിച്ചു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കൊലയ്ക്ക് പിന്നില്‍ കാരണങ്ങള്‍ വിശദമായി പരിശോധിക്കും എന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാര്‍ പറഞ്ഞു

Back to top button
error: