CrimeNEWS

പ്രണയാഭ്യർഥന നിരസിച്ച കോളജ് വിദ്യാർഥിനിയെ ഓടുന്ന ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തി, കൃത്യം നടത്തിയശേഷം പ്രതി ഓടിരക്ഷപ്പെട്ടു

ചെന്നൈ: ഓടുന്ന ട്രെയിനിന് മുന്നില്‍ പെണ്‍കുട്ടിയെ തള്ളിയിട്ട് കൊലപ്പെടുത്തി. ചെന്നൈ സെന്റ് തോമസ് മൗണ്ട് റെയിൽവേ സ്റ്റേഷനിലാണു ദാരുണ സംഭവം നടന്നത്‌ . ആദംമ്പാക്കത്തെ സ്വകാര്യ കോളജില്‍ രണ്ടാം വര്‍ഷ ബികോം ബിരുദ വിദ്യാർഥിനിയായ സത്യയാണു (20) കൊല്ലപ്പെട്ടത്. വിദ്യാർഥിനിയെ തള്ളിയിട്ട ശേഷം രക്ഷപ്പെട്ട ആദംബാക്കം സ്വദേശി സതീഷിനായി (23) പൊലീസ് തിരച്ചിൽ തുടങ്ങി.

ഏതാനും നാളുകളായി സത്യയുടെ പിന്നാലെ നടന്നു സതീഷ് പ്രണയാഭ്യർഥന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. കോളജിൽ നിന്നു സത്യ വീട്ടിലേക്കു മടങ്ങാനായി റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ സതീഷും പിന്നാലെയെത്തി. സെന്റ് തോമസ് മൗണ്ട് റെയില്‍വേ സ്റ്റേഷനില്‍ സംസാരിക്കുന്നതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ ട്രെയിന്‍ പാഞ്ഞുവന്നപ്പോഴാണ് സതീഷ് സത്യയെ തള്ളിയിട്ടതെന്ന് കണ്ടുനിന്നവര്‍ പറയുന്നു. യാത്രക്കാരുടെ ഞെട്ടല്‍ മാറും മുമ്പു തന്നെ സത്യ മരിച്ചിരുന്നു. ട്രാക്കില്‍ തല തകര്‍ന്നാണ് സത്യ മരിച്ചത്. റെയില്‍വേ പൊലീസ് എത്തും മുമ്പു തന്നെ സംഭവസ്ഥലത്ത് നിന്ന് സതീഷ് ഓടി രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താന്‍ ഊര്‍ജിതമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
.

Back to top button
error: