Breaking NewsCrimeNEWS

ദുര്‍മന്ത്രവാദത്തിനായി കൊച്ചിയില്‍നിന്നു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊന്നു കഷ്ണങ്ങളാക്കി കുഴിച്ചിട്ടു

തിരുവല്ല: ദുര്‍മന്ത്രവാദത്തിനായി കൊച്ചിയില്‍നിന്നു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊന്നു കഷ്ണങ്ങളാക്കി കുഴിച്ചിട്ടു. ഇവരെ തിരുവല്ലയില്‍ എത്തിച്ച് കൊലപ്പെടുത്തി കഷണങ്ങളാക്കിയ ശേഷം കുഴിച്ചിട്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. തിരുവല്ലയിലെ ദമ്പതിമാര്‍ക്ക് സാമ്പത്തിക അഭിവൃദ്ധി കൈവരിക്കാനായി സ്ത്രീകളെ ബലി നല്‍കിയെന്നാണ് പ്രാഥമികമായ വിവരം. സംഭവുമായി ബന്ധപ്പെട്ട് കൊച്ചി എസ്.ആര്‍.എം റോഡില്‍ താമസിക്കുന്ന ഷാഫിയെന്നയാള്‍ പിടിയിലായി.

സ്ത്രീകളെ വശീകരിച്ചു ദുര്‍മന്ത്രവാദത്തിനായി പ്രതി തട്ടിക്കൊണ്ടു പോവുകയായിരുന്നു. കടവന്ത്ര സ്റ്റേഷന്‍ പരിധിയില്‍ പൊന്നുരുന്നി പഞ്ചവടി കോളനിയില്‍നിന്നു കാണാതായ പത്മം (52) ആണു കൊല്ലപ്പെട്ടവരില്‍ ഒരാള്‍. ലോട്ടറി വില്‍പക്കാരിയായിരുന്ന ഇവര്‍ ഇതര സംസ്ഥാനക്കാരിയാണെന്നും സെപ്റ്റംബര്‍ 26 ന് കാണാതായെന്നും നാട്ടുകാര്‍ പറയുന്നു. കാലടി സ്വദേശിനി റോസിലി (50) ആണു കൊല്ലപ്പെട്ട രണ്ടാമത്തെ സ്ത്രീ. ഇവരും ലോട്ടറിക്കച്ചവടം ചെയ്തിരുന്നു.

മൃതദേഹം കഷ്ണങ്ങളാക്കിയ നിലയില്‍ കിട്ടിയെന്നാണു വിവരം. യുവതികളെ തലയ്ക്കടിച്ചു കൊലപ്പെടുത്തി എന്നാണ് അറിയുന്നത്. ഇവരെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ സിഗ്‌നല്‍ പത്തനംതിട്ടയില്‍ കാണിച്ചിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു മൃതദേഹം കണ്ടെത്തിയത്. മുഖ്യപ്രതിയെ പിടികൂടിയെങ്കിലും കൂടുതല്‍ പേര്‍ സംഭവത്തിനു പിന്നിലുണ്ടെന്നാണു കരുതുന്നത്.

കൊച്ചിയില്‍നിന്നുള്ള പോലീസ് സംഘം തിരുവല്ലയിലേക്ക് പോയിട്ടുണ്ട്. ആര്‍.ഡി.ഒ. അടക്കമുള്ള ഉദ്യോഗസ്ഥരും തിരുവല്ലയില്‍ എത്തി. സംഭവവുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ വൈകിട്ടോടെ പുറത്തുവിടുമെന്ന് പോലീസ് പറഞ്ഞു.

Back to top button
error: