KeralaNEWS

സമരം ചെയ്യുന്നവർക്ക് ശമ്പളം നൽകില്ല; സമരത്തെ ശക്തമായി നേരിടും: കെ.എസ്.ആർ.ടി.സി. മാനേജ്മെന്റ്

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ തൊഴിലാളി സംഘടനയായ ടിഡിഎഫ് ഒന്നാം തീയതി മുതൽ പ്രഖ്യാപിച്ച സമരത്തെ ശക്തമായി നേരിടുമെന്ന് കെഎസ്ആർടിസി മാനേജ്മെന്റ്. കെഎസ്ആർടിസി ഇപ്പോൾ ഉയർത്തെഴുന്നേൽപ്പിന്റെ പാതയിലാണ്. അതിന്റെ ഉത്തമ ഉദാഹരണമാണ് തൊഴിലാളികൾ ഒറ്റക്കെട്ടായി പ്രയത്നിച്ചതിന്റെ ഫലമായി ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനം ഈ സ്ഥാപനത്തിലെ ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനമായ 8.4 കോടി രൂപ നേടാനായതെന്നും കെഎസ്ആർടിസി മാനേജ്മെന്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ജീവനക്കാർക്ക് പുതിയ ഡ്യൂട്ടി സമ്പ്രദായം കൊണ്ട് ബുദ്ധിമുട്ടുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അത് പരിശോധിച്ച് ആറ് മാസത്തിനകം വേണ്ട മാറ്റം വരുത്താമെന്ന് ഉറപ്പ് നൽകിയതാണ്. അന്ന് യോ​ഗത്തിൽ പങ്കെടുത്ത് എല്ലാം സമ്മതിച്ച ശേഷമാണ് പുറത്തിറങ്ങി സമരം പ്രഖ്യാപിച്ച് നോട്ടീസ് നൽകിയത്. കെഎസ്ആർടിസിയിൽ ആത്മാർത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാരോടും, ഈ സ്ഥാപനത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്ന യാത്രക്കാരോടുമുള്ള വെല്ലുവിളിയായിട്ടാണ് ഇതിനെ കാണുന്നതെന്ന് മാനേജ്മെന്റ് പറഞ്ഞു. അതിനാൽ ഈ സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ്നോൻ ബാധകമാക്കുമെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. ഒക്ടോബർ 5 തീയതിക്ക് മുൻപായി സർക്കാർ സഹായത്തോടെ തന്നെ ശമ്പളം നൽകാനാണ് നിലവിൽ മാനേജ്മെന്റിന്റ് തീരുമാനം. എന്നാൽ, സമരത്തിൽ പങ്കെടുക്കുന്ന ഒരു ജീവനക്കാരനും സെപ്തംബർ മാസത്തെ ശമ്പളം നൽകില്ലെന്നാണ് കെഎസ്ആർടിസി മാനേജ്മെന്‍റെ മുന്നറിയിപ്പ്.

മോട്ടോർ ആക്ട് വർക്കേഴ്സ് 1961 നും അതിന്റെ അനുബന്ധ റൂളും അനുസരിച്ചുള്ള പുതിയ ഡ്യൂട്ടി സമ്പ്രദായത്തിലുള്ള ഷെഡ്യൂളുകൾ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് ഒന്നാം തീയതി മുതൽ തന്നെ നടപ്പാക്കും. ജീവനക്കാരുടെ ആയാസം കുറയ്ക്കുന്ന ഈ സമ്പ്രദായം ബഹുഭൂരിപക്ഷം ജീവനക്കാരും പിൻതുണ നൽകുമ്പോൾ ഒരു ന്യൂന പക്ഷം ജീവനക്കാർ കാണിക്കുന്ന പഴയ സമര മുറ നഷ്ടത്തിൽ ഓടുന്ന ഈ സ്ഥാപനത്തിന് ഇനിയും താങ്ങാൻ കഴിയില്ലെന്നും കെഎസ്ആർടിസിയെ നിലനിർത്തുന്ന നികുതിദായകരെ സമര കോപ്രായങ്ങളുടെ പേരിൽ ബുദ്ധിമുട്ടിച്ചാൽ അവർ പൊറുക്കില്ലെന്നും മനസിലാക്കണമെന്നും കെഎസ്ആർടിസി മാനേജ്മെന്റ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

കെഎസ്ആർടിസിയെ ആശ്രയിക്കുന്ന ജനങ്ങൾക്ക് ഏതെങ്കിലും രീതിയിൽ ബുദ്ധമുട്ട് ഉണ്ടാക്കുകയോ, സർവ്വീസിന്റെ പ്രവർത്തനങ്ങളോ, ജീവനക്കാർക്കുള്ള ജോലി തടസമാകുന്ന തരത്തിൽ സമരമുറയുമായി മുന്നോട്ട് പോയാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ യൂണിറ്റ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മാനേജ്മെന്റ് വ്യക്തമാക്കി. നിയമ ലംഘനമായ ഏതെങ്കിലും പ്രവർത്തികളിൽ ഏർപ്പെട്ടാൽ അവർക്കെതിരെ ക്രിമിനൽ കേസ് ഉൾപ്പെടുയുള്ള നടപടികൾ സ്വീകരിക്കാനും യൂണിറ്റ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ ഷെഡ്യൂളുകൾ മുടങ്ങാതിക്കാനുള്ള താൽക്കാലിക നടപടികൾ സ്വീകരിക്കാൻ എല്ലാ യൂണിറ്റ് ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

Back to top button
error: