KeralaNEWS

ഒരടി പിന്നോട്ടില്ല, വിഴിഞ്ഞം സമരം കടുപ്പിക്കാൻ ലത്തീൻ അതിരൂപത

തിരുവനന്തപുരം: വിഴിഞ്ഞം സമരം കടുപ്പിക്കാൻ ലത്തീൻ അതിരൂപത. സമരത്തെ തുടർന്ന് ക്രമസമാധാന പ്രശ്നം ഉണ്ടാകരുതെന്ന ഹൈക്കോടതി വിധിയുടെ കൂടി പശ്ചാത്തലത്തിൽ സമരസമതി ഇന്നലെ യോഗം ചേർന്നിരുന്നു. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണം എന്നാവശ്യം അംഗീകരിക്കും വരെ സമരത്തിൽ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് സമര സമിതിയുടെ തീരുമാനം. തിങ്കളാഴ്ച നിശ്ചയിച്ചിരിക്കുന്ന കടൽ സമരവുമായി മുന്നോട്ട് പോകും.

ഉപരോധ സമരത്തിന്റെ 12-ാം ദിനമായ ഇന്ന് സെന്റ് ആൻഡ്രൂസ്, ഫാത്തിമാപുരം, പുത്തൻത്തോപ്പ്, വെട്ടുതുറ, മര്യനാട് ഇടവകകളുടെ നേതൃത്വത്തിലാണ് ഉപരോധ സമരം. ഹൈക്കോടതി നിർദേശം കണക്കിലെടുത്ത് സമര സ്ഥലത്ത് ഇന്ന് കൂടുതൽ പൊലീസുകാരെ വിന്യസിക്കും. മുഖ്യമന്ത്രിയുമായി ലത്തീൻ അതിരൂപത നടത്തിയ ചർച്ചയും ഫലം കാണാതതോടെ സമരത്തെ പ്രതിരോധിക്കുന്നതിനുള്ള നീക്കവും സർക്കാർ ആലോചിക്കുന്നുണ്ട്.

വിഴിഞ്ഞം അതിജീവന സമരം മുന്നോട്ട് കൊണ്ടുപോകുമെന്നും ഇത് നിലനിൽപ്പിന്‍റെ പ്രശ്നം ആണെന്നും സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡിഷ്യസ് ഡിക്രൂസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. സമരത്തില്‍ ക്രമസമാധാന പ്രശ്നം ഉണ്ടാകാതെ പൊലീസ് നോക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം അതേ പടി അംഗീകരിക്കാനാകില്ല. ഇവിടെ ക്രമസമാധാന പ്രശ്നങ്ങൾ ഇല്ല. കോടതികളും കണ്ണ് തുറന്ന് കാണണം. കോടതികൾ കുറേകൂടി മനുഷികമായി തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

അദാനി ഗ്രൂപ്പ് തുടക്കം മുതൽ എല്ലാവരെയും പറ്റിച്ചു. സമരത്തിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ല. ഒരു അനിഷ്ട സംഭവും ഉണ്ടായിട്ടില്ല. അദാനിക്ക് അടിയറവ് പറയരുത്. നഗരമധ്യത്തിലെ അടച്ചിട്ട മുറികളിൽ ഇരുന്ന് ഈ പ്രശ്നം പഠിക്കാനാവില്ല. സർക്കാരിന്‍റെ സമീപനം തെറ്റെന്നും അദ്ദേഹം പറഞ്ഞു. സമരത്തിന്‍റെ പശ്ചാത്തലത്തില്‍ അദാനി പോര്‍ട്ട് സമര്‍പ്പിച്ച ഹർജി തിങ്കളാഴ്ച പരിഗണിക്കും.

എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. സമരം കരണം വിഴിഞ്ഞം തുറമുഖ നിർമാണം നിലച്ചെന്ന് അദാനിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ട്. ദേശീയ പ്രാധാന്യം ഉള്ള പദ്ധതി ഏഴ് ദിവസമായി മുടങ്ങി നിൽക്കുകയാണെന്നും ഇന്നലെ അദാനിയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

Back to top button
error: