KeralaNEWS

വീട്ടുജോലിക്കാരന്‍ പറഞ്ഞിട്ട് പട്ടിയെക്കുളിപ്പിച്ചില്ല; പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്ത് എസ്.പി; മണിക്കൂറുകള്‍ക്കകം തിരിച്ചെടുത്ത് വിവാദമൊഴിവാക്കി ഐ.ജി.

തിരുവനന്തപുരം: വീട്ടിലെ പട്ടിയെ കുളിപ്പിക്കാത്തതിന് എസ്.പി പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തെന്ന് ആക്ഷേപം. തന്റെ ഗണ്‍മാനെ സസ്പെന്‍ഡ് ചെയ്ത ടെലികമ്യൂണിക്കേഷന്‍സ് എസ് പി നവനീത് ശര്‍മയ്ക്കെതിരേയാണ് ഗുരുതര ആരോപണം ഉയര്‍ന്നത്.

ആളില്ലാത്ത സമയം വീട്ടില്‍ കയറിയെന്ന പേരില്‍ ഇന്നലെ രാവിലെയാണ് ഗണ്‍മാനെ സസ്പെന്‍ഡ് ചെയ്തത്. വീട്ടില്‍ അതിക്രമിച്ച് കയറി ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ചുവെന്ന് എസ്.ഐയില്‍ നിന്ന് റിപ്പോര്‍ട്ട് എഴുതി വാങ്ങിയ ശേഷമാണ് എസ്.പി ഗണ്‍മാനെ സസ്പെന്‍ഡ് ചെയ്തത്.

എന്നാല്‍, നവനീത് ശര്‍മ്മയുടെ വീട്ടിലെ ഉത്തരേന്ത്യക്കാരനായ ജോലിക്കാരന്‍ വളര്‍ത്തുനായയെ കുളിപ്പിക്കാന്‍ ആകാശിനോട് ആവശ്യപ്പെട്ടുവെന്നും അതിന് ഗണ്‍മാന്‍ തയ്യാറായില്ലെന്നും ഇതിന്റെ പ്രതികാരമാണ് സസ്‌പെന്‍ഷന്‍ എന്നും പോലീസുകാര്‍ക്കിടയില്‍ ആരോപണ ഉയര്‍ന്നു. ഇത് വിവാദമാകുകയും ഡിജിപിക്ക് മുന്നില്‍ പരാതിയായി എത്തുകയും ചെയ്തു.

നടപടി ചര്‍ച്ചയായതോടെ സംഭവമറിഞ്ഞ പോലീസ് ആസ്ഥാനത്തെ ഐ.ജി. അനൂപ് കുരുവിള ജോണ്‍ അടിയന്തരമായി ഇടപെട്ട് വിവാദം ആളിപ്പടരാതെ തണുപ്പിക്കുകയായിരുന്നു. തുടര്‍ന്ന് എസ്പി നവനീത് ശര്‍മയുടെ നടപടി റദ്ദാക്കിയ ഐ.ജി അനൂപ് കുരുവിള, സസ്പെന്‍ഷനിലായ പൊലീസുകാരനെ ഇന്നലെത്തന്നെ തിരിച്ചെടുക്കാന്‍ നിര്‍ദേശിച്ചു.

തുടര്‍ന്ന് ഗണ്‍മാന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചെത്തി. തുടര്‍ന്ന് എസ്പിയുടെ ഗണ്‍മാന്‍ സ്ഥാനത്ത് നിന്നും അദ്ദേഹത്തെ തിരികെ വിളിക്കുകയും ചെയ്തു. സിറ്റി എ.ആറിലാണ് ഈ പോലീസുകാരനെ പുതിയതായി നിയമിച്ചിരിക്കുന്നത്.

Back to top button
error: