IndiaNEWS

കേന്ദ്ര സർക്കാർ എല്ലാ വകുപ്പുകളിലും ഇ-ഓഫീസ് നടപ്പിലാക്കി; ഇനിയെല്ലാം ഓൺലൈനായി

ദില്ലി: എല്ലാ കേന്ദ്ര സർക്കാർ വകുപ്പുകളിലും ഡിജിറ്റൈസേഷനോ ഇ – ഓഫീസോ നടപ്പാക്കിയതായി ബുധനാഴ്ച ലോക്‌സഭയെ അറിയിച്ചു. കൂടാതെ, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, ധനകാര്യ മന്ത്രാലയം, നീതിന്യായ വകുപ്പ്, കോർപ്പറേറ്റ് കാര്യ മന്ത്രാലയം, ഭരണ പരിഷ്കാരങ്ങൾ ആൻഡ് പൊതു പരാതികൾ തുടങ്ങി നിരവധി വകുപ്പുകളെ ആശ്രയിക്കുന്നവർക്ക് ഇത് സഹായകമാകും.

കൂടാതെ വകുപ്പുകളെ സംബന്ധിച്ച അപേക്ഷകളും പരാതികളും പൗരൻമാർക്ക് പോർട്ടലുകളിൽ സമർപ്പിക്കാനുള്ള സൗകര്യം ലഭിക്കും.കേന്ദ്ര പേഴ്‌സണൽ സഹമന്ത്രി ജിതേന്ദ്ര സിംഗാണ് സഭയെ ഇക്കാര്യം രേഖാമൂലം അറിയിച്ചത്. “ഡിജിറ്റൽ സെക്രട്ടേറിയറ്റിന്റെ ഭാഗമായി കേന്ദ്ര സർക്കാരിന്റെ എല്ലാ മന്ത്രാലയങ്ങളിലും / വകുപ്പുകളിലും ഇ-ഓഫീസ് നടപ്പിലാക്കിയിട്ടുണ്ട്. മന്ത്രാലയങ്ങളിലെ സെൻട്രൽ രജിസ്ട്രി യൂണിറ്റുകളും ഡിജിറ്റൈസ് ചെയ്തിട്ടുണ്ടെന്ന്” അദ്ദേഹം പറഞ്ഞു.

പാർലമെന്റ് അംഗങ്ങളുടെ ലോക്കൽ ഏരിയ ഡെവലപ്‌മെന്റ് സ്‌കീമിന്റെ ( M P L A D S ) വെബ്‌സൈറ്റിൽ പാർലമെന്റംഗങ്ങൾക്ക് ജോലിയുടെ ഓൺലൈൻ ശുപാർശകൾ നൽകാനും അതിന്റെ പുരോഗതി ട്രാക്കുചെയ്യാനും സൗകര്യമൊരുക്കുന്ന സവിശേഷതകളുമുണ്ട്. ഇ-ഓഫീസിനുള്ള അടിസ്ഥാന സൗകര്യങ്ങൾ സജ്ജീകരിക്കാനും ജൂൺ 30-നകം അതിലേക്ക് മാറാനും ഡൽഹി സർക്കാർ കഴിഞ്ഞ മാസം എല്ലാ വകുപ്പുകളോടും ഏജൻസികൾക്കും നിർദ്ദേശം നൽകിയിരുന്നു.

“ഇ-ഓഫീസ് ഡോക്യുമെന്റേഷൻ രീതിയും നോട്ടുകൾ പോലുള്ള ഫയലിംഗുകൾ ഉൾപ്പെടെയുള്ള രേഖകളും വിവിധ വകുപ്പുകൾ നേരത്തെ തന്നെ സ്വീകരിച്ചിരുന്നു. ചീഫ് സെക്രട്ടറിയുടെ പുതിയ നിർദ്ദേശങ്ങൾക്ക് ശേഷം, കൂടുതൽ വകുപ്പുകൾ ഈ സംവിധാനം ഉപയോഗിക്കാൻ തുടങ്ങി. ഓൺലൈനിൽ പ്രോസസ്സ് ചെയ്യുന്ന ഫയലുകളുടെ എണ്ണം വർദ്ധിച്ചു” ഒരു സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.

സ്കാനറുകൾ, കമ്പ്യൂട്ടറുകൾ, ഇന്റർനെറ്റ് കണക്റ്റിവിറ്റി എന്നിവയുള്ള സെൻട്രൽ റെക്കോർഡ് യൂണിറ്റ് സ്ഥാപിക്കാൻ വകുപ്പുകളിൽ ഇത്തരം സംവിധാനം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ഡൽഹി സർക്കാരിന്റെ ഇൻഫർമേഷൻ ടെക്നോളജി ( ഐടി ) വകുപ്പ് ഒരു സർക്കുലർ പുറപ്പെടുവിച്ചിരുന്നു.

സർക്കാരിന്റെ വിവിധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഔദ്യോഗിക ഡോക്യുമെന്റേഷനുകളുടെയും നടപടിക്രമങ്ങളുടെയും പേപ്പർലെസ് മോഡാണ് ഇ – ഓഫീസ്. ഡൽഹി സർക്കാർ അതിന്റെ എല്ലാ വകുപ്പുകളിലും സ്വയംഭരണ സ്ഥാപനങ്ങളിലും തദ്ദേശ സ്ഥാപനങ്ങളിലും 2015 – ൽ ഇ – ഓഫീസ് നടപ്പാക്കാൻ അനുമതി നൽകിയിരുന്നു. ചില വകുപ്പുകൾ ഇത് നടപ്പാക്കിയിരുന്നുവെങ്കിലും മറ്റു പലതും നടപ്പാക്കുന്നതിൽ കാലതാമസം വരുത്തിയിരുന്നു.

Back to top button
error: