KeralaNEWS

എന്നെ ആക്രമിക്കാനാണ് ശ്രമം നടന്നത്, ആസൂത്രണം യൂത്ത് കോണ്‍ഗ്രസ്, പിന്നില്‍ മുന്‍ എം.എല്‍.എ; ഇന്‍ഡിഗോ റിപ്പോര്‍ട്ട് ബന്ധപ്പെട്ടവരെ കേള്‍ക്കാതെ: മുഖ്യമന്ത്രി

തിരുവനന്തപുരം: വിമാനത്തിനുള്ളിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട ഇന്‍ഡിഗോ റിപ്പോര്‍ട്ട് സംഭവത്തില്‍ ഉള്‍പ്പെട്ടവരെ കേള്‍ക്കാതെയാണെന്ന് മുഖ്യമന്ത്രി. പ്രതികളെ സഹായിക്കുന്ന നിലപാടാണ് ഇന്‍ഡിഗോ സ്വീകരിച്ചത് എന്ന ആക്ഷേപം ഉണ്ട്. യാത്രക്കാരുടെ സുരക്ഷ കമ്പനി പരിഗണിച്ചില്ല. ഇപിയും ഗണ്‍മാനും തടഞ്ഞത് കൊണ്ടാണ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരുന്നത്. മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചു ഗൂഢാലോചന ഉണ്ടായി. യൂത്ത് കോണ്‍ഗ്രസ് ആസൂത്രണം ചെയ്തു. അതിനെ കോണ്‍ഗ്രസ് ന്യായീകരിക്കുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

വിമാനത്തിലെ അക്രമവുമായി ബന്ധപ്പെട്ട് ഇ.പി ജയരാജനെതിരെ കേസെടുക്കാത്ത സാഹചര്യം പ്രതിപക്ഷ നേതാവ് സബ്മിഷനായി സഭയില്‍ ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇ പി ജയരാജന്‍ മര്‍ദിച്ചു. പരാതി നല്‍കിയിട്ടും കേസ് എടുത്തില്ല. മൂന്ന് ആഴ്ച്ചകാലത്തേക്ക് ഇപിയെ വിലക്കി. ഇ പി ചെയ്ത കുറ്റം യൂത്ത് കോണ്‍ഗ്രസുകാര്‍ ചെയ്തതിനേക്കാള്‍ വലുതെന്നാണ് ഇന്‍ഡിഗോയുടെ കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ ഇപിക്ക് എതിരെ കേസ് എടുക്കണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു. ഇതിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

‘ഞാന്‍ ഇറങ്ങിയതിനു ശേഷം അല്ല പ്രതിഷേധം. ലാന്‍ഡ് ചെയ്ത് കഴിഞ്ഞപ്പോള്‍ എഴുന്നേറ്റ് വരാന്‍ ശ്രമിച്ചപ്പോള്‍ മുദ്രാവാക്യം വിളിച്ചു. സീറ്റ് ബെല്‍റ്റ് അഴിക്കാനുള്ള നിര്‍ദേശം വന്നപ്പോള്‍ ചാടി എഴുന്നേറ്റു. ആരും ഇറങ്ങിയിട്ടില്ല. വാതില്‍ പോലും തുറന്നില്ല. യാത്രയ്ക്കിടെ എന്നെ ആക്രമിക്കാനും കയ്യേറ്റം ചെയ്യാനും ആണ് ശ്രമം നടന്നത്. തടയാന്‍ ശ്രമിച്ച അംഗ രക്ഷകര്‍ക്ക് പരിക്കേറ്റു. അറസ്റ്റ് ചെയ്ത പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥരോടോ കോടതിയിലെ തങ്ങളെ ആക്രമിച്ചതായി പരാതിപ്പെട്ടില്ല. ഗൗരവമായ കുറ്റം മറയ്ക്കാന്‍ പിന്നെ പരാതി നല്കി. പരിശോധിച്ചപ്പോള്‍ പരാതിയില്‍ കേസെടുക്കാന്‍ ആകില്ലെന്ന് പോലീസ് കണ്ടെത്തി. പ്രതിഷേധം ആസൂത്രിതം എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വാട്‌സ്ആപ്പ് വഴി ആഹ്വാനം നല്കി. മുന്‍ എംഎല്‍എ കൂടിയായ് നേതാവ് ആണ് പിന്നില്‍. പ്രതിഷേധാക്കാര്‍ക്ക് ടിക്കറ്റ് സ്‌പോണ്‍സര്‍ ചെയ്തത് യൂത്ത് കോണ്‍ഗ്രസാണ് ‘- മുഖ്യമന്ത്രി വിശദീകരിച്ചു.

എന്നാല്‍ ഇപിക്കെതിരെ കേസെടുക്കാത്തത് ഇരട്ടനീതിയാണെന്ന് സതീശന്‍ കുറ്റപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസുകാര്‍ ചെയ്തത് ഭീകര പ്രവര്‍ത്തനമെങ്കില്‍ 19 വയസ്സുകാരന്റെ തല മഴുകൊണ്ട് വെട്ടിയതാണോ ഭീകര പ്രവര്‍ത്തനമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. 19 കേസില്‍ പ്രതി ആയ കുഞ്ഞുങ്ങളെ ഒക്കത്തു വയ്ക്കുന്ന ആള്‍ അവിടെ ഉണ്ടെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. അങ്ങ് അവരെ ഒക്കത് വയ്ക്കരുതെന്ന് വിഡി സതീശനോട് മുഖ്യമന്ത്രി പറഞ്ഞു.

Back to top button
error: