CrimeNEWS

ഡസ്‌കില്‍ തട്ടി പാട്ടുപാടിയതിന് മുളവടികൊണ്ട് വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം: പ്രീമെട്രിക് ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു

തൃശൂര്‍: വെറ്റിലപ്പാറ സര്‍ക്കാര്‍ പ്രീമെട്രിക് ഹോസ്റ്റലില്‍ ആദിവാസിബാലനെ മര്‍ദ്ദിച്ച സംഭവത്തില്‍ ജീവനക്കാരന് സസ്‌പെന്‍ഷന്‍. സുരക്ഷാ ജീവനക്കാരന്‍ മധുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് മന്ത്രി കെ രാധാകൃഷ്ണന്‍ പട്ടിക വര്‍ഗ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി.

അടിച്ചില്‍ തൊട്ടി ഊരിലെ കുട്ടിയ്ക്കാണ് ഇന്നു രാവിലെ മര്‍ദ്ദനമേറ്റത്. ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന പത്താംക്ലാസുകാരനാണ് മര്‍ദനമേറ്റത്. ഡസ്‌കില്‍ തട്ടി പാട്ടുപാടുന്നതിനിടെ പിന്നിലൂടെയെത്തിയ സുരക്ഷാ ജീവനക്കാരനായ മധു എന്നയാള്‍ മുളവടിവച്ച് പുറത്തടിക്കുകയായിരുന്നെന്നാണ് വിദ്യാര്‍ഥിയുടെ മൊഴി. ആദ്യം ഹോസ്റ്റല്‍ വാര്‍ഡനോടും പിന്നീട് സ്‌കൂളിലെത്തി അധ്യാപികയോടും കുട്ടി പരാതി പറഞ്ഞു. സ്‌കൂള്‍ അധ്യാപിക മാതാപിതാക്കളെ വിളിച്ച് വിവരമറിയിച്ചു.

മുന്‍പും തനിക്ക് സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്ന് മര്‍ദനം നേരിടേണ്ടിവന്നിട്ടുണ്ടെന്ന് കുട്ടി വെളിപ്പെടുത്തി. ക്രൂരമായി മര്‍ദനമേറ്റ കുട്ടിയെ ക്ലാസ് ടീച്ചറും മാതാപിതാക്കളും ചേര്‍ന്ന് വെറ്റിലപ്പാറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയിരുന്നു. ഇതിന് ശേഷം കുട്ടിയെ ചാലക്കുടി ആശുപത്രിയിലേക്ക് മാറ്റി. അതിരപ്പള്ളി പൊലീസ് കുട്ടിയെ കണ്ട് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവത്തില്‍ പൊലീസിനോടും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറോടും ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സ്വമേധയാ കേസെടുത്ത എസി, എസ്ടി കമ്മീഷന്‍ ജില്ലാ കളക്ടറോടും എസ്പിയോടും ട്രൈബല്‍ ഓഫീസറോടും റിപ്പോര്‍ട്ട് തേടി.

Back to top button
error: