KeralaNEWS

  അരനൂറ്റാണ്ടോളം സി.പി.എം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസ് കർമ്മ രംഗമാക്കിയ ചലച്ചിത്ര- നാടക പ്രവർത്തകൻ എം.എം വർക്കി(വർക്കിച്ചായൻ -85 )അന്തരിച്ചു.
മൃതദേഹം നാളെ (ചൊവ്വ) രാവിലെ പത്തിന് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും.

സിനിമാ സംബന്ധിയായ പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. കോട്ടയത്തെ സാംസ്കാരിക ജീവിതത്തിലെ സജീവ സാന്നിദ്ധ്യമായിരുന്ന വർക്കിച്ചായൻ്റെ സ്ഥിരം വേഷം നീണ്ടു നരച്ച താടിയും കട്ടിക്കണ്ണടയും ജൂബ്ബയുമായിരുന്നു.

അവിവാഹിതനാണ്.
വിപുലമായ വായനയിലൂടെയും പഠനത്തിലൂടെയും ലഭിച്ച അഗാധമായ തിയറ്റർ അറിവുകൾ പുതുതലമുറയിലേക്ക് വാമൊഴിയായി പകർന്നു നല്കിയ അപൂർവ്വ വ്യക്തിത്വമാണ്. ജോണ് ഏബ്രാഹം, അരവിന്ദൻ തുടങ്ങിയ പ്രതിഭാധനർ മുതൽ പുതുതലമുറയിലെ പി.ആർ ഹരിലാൽ വരെ വർക്കിച്ചായനുമായി സിനിമാ ചർച്ചകൾ നടത്തിയവരിൽ പെടും.

ജില്ലയിലെ സി.പി.എമ്മിന്റെ നേതൃനിരയുടെ ഹൃദയ സൂക്ഷിപ്പുകാരനാണ്. എം ജി രാമചന്ദ്രൻ, ടി കെ രാമകൃഷ്ണൻ, കെ.കെ ജോസഫ്, വൈക്കം വിശ്വൻ, കെ ജെ തോമസ്, വി എൻ വാസവൻ എന്നീ ജില്ലാ സെക്രട്ടറിമാർക്കൊപ്പം ഡി.സി ഓഫീസിൽ വിവിധ ചുമതലകൾ നിർവ്വഹിച്ചു.

സ്കൂള് വിദ്യാർത്ഥിയായിരിക്കെ ഓഫീസ് പടി കയറിയെത്തിയ അഡ്വ. കെ സുരേഷ്കുറപ്പിനു പിന്നാലെ വന്ന കോട്ടയത്തെ വിദ്യാർഥി സംഘടനാ പ്രവർത്തകർക്കും വായനയുടെ വാതായനം തുറന്നു നല്കിയ കാരണവരായ വർക്കിച്ചായൻ അപൂർവ്വ പുസ്തക ശേഖരത്തിനും ഉടമയാണ്.

Back to top button
error: