IndiaNEWS

ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യയുടെ ക്വട്ടേഷൻ; ഒടുവിൽ തൂങ്ങിമരിച്ചു

തേനി: വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുമ്ബേ ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യയുടെ ക്വട്ടേഷന്‍, വധശ്രമം പരാജയപ്പെടുകയും ക്വട്ടേഷന്‍ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തതോടെ പിടിയിലാകുമെന്ന് ഭയന്ന് യുവതി ഒടുവിൽ വീടിനുള്ളില്‍ തൂങ്ങി മരിച്ചു.
തേനി ജില്ലയിലെ കമ്ബത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്.കമ്ബം സ്വദേശി ഭുവനേശ്വരി (21)യാണ് ഭര്‍ത്താവ് ഗൗതത്തിനെ (24) കൊല്ലാന്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചത്. കഴിഞ്ഞ നവംബര്‍ 10 നായിരുന്നു കേബിള്‍ ടിവി ജീവനക്കാരനായ ഗൗതവുമായി ഭുവനേശ്വരിയുടെ വിവാഹം നടന്നത്. പൊലീസില്‍ ജോലിയില്‍ ചേരാന്‍ ഭുവനേശ്വരി പരിശീലനം നേടി കാത്തിരിക്കുന്നതിനിടെയായിരുന്നു വിവാഹം.വിവാഹത്തോടെ ജോലിയ്ക്ക് പോകാന്‍ കഴിയില്ലന്ന് വ്യക്തമായതോടെയാണ് വിവാഹം കഴിഞ്ഞ് 22-ാം നാള്‍ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഭുവനേശ്വരി തീരുമാനിച്ചതെന്ന് പൊലീസ്​ പറഞ്ഞു.
ഇതിനായി മുമ്ബേ പരിചയമുണ്ടായിരുന്ന തേനി, അനുമന്ധംപെട്ടി സ്വദേശിയായ നിരഞ്ഞ്ജന്‍ എന്ന ആന്‍റണിയെ സമീപിച്ചു.3 പവന്‍്റെ നെക്ളസ് പണയം വെച്ച്‌ ലഭിച്ച 75000 രൂപയും നല്‍കി.പദ്ധതി തയ്യാറാക്കി. ഇരുവരും തീരുമാനിച്ചതനുസരിച്ച്‌ ഡിസംബർ 2 ന് ഭര്‍ത്താവിനെയും കൂട്ടി സ്കൂട്ടറില്‍ കുമളി, തേക്കടി സന്ദര്‍ശിച്ചു.തിരികെ പോകും വഴി കാഴ്ചകള്‍ കാണുന്നതിനായി ഇരുവരും സ്കൂട്ടര്‍ റോഡരുകില്‍ നിര്‍ത്തി അല്പം ദൂരം നടന്നു. തിരികെ സ്കൂട്ടറിനടുത്ത് എത്തിയപ്പോള്‍ ടയര്‍ പഞ്ചറായതായി കാണപ്പെട്ടതോടെ വാഹനം തള്ളിക്കൊണ്ടായി ഗൗതമിന്‍്റെ നടത്തം.
മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം ഈ സമയത്ത് കാറില്‍ എത്തിയ ക്വട്ടേഷന്‍ സംഘം സ്കൂട്ടറില്‍ ഇടിച്ചെങ്കിലും ഗൗതത്തിനെ കൊലപ്പെടുത്താനായില്ല. വാഹനം നിര്‍ത്തി ഇറങ്ങിയ സംഘം ഗൗതത്തിനെ മര്‍ദ്ദിച്ചെങ്കിലും മറ്റു വാഹനങ്ങള്‍ എത്തിയതോടെ ഗൗതമിനെ വഴിയില്‍ ഉപേക്ഷിച്ച്‌ കടന്നു. ഇതിനു പിന്നാലെ ഗൗതം പരാതിയുമായി പോലീസിലെത്തി.കമ്ബം പോലീസ് നടത്തിയ അന്വേഷണത്തില്‍ ക്വട്ടേഷന്‍ സംഘത്തിലെ ആന്‍്റണി (20) ക്ക് പുറമേ പ്രദീപ് (35) മനോജ് കുമാര്‍ (20) ആല്‍ബര്‍ട്ട് (28) ജയ സന്ധ്യ (18) എന്നിവര്‍ പിടിയിലായി. ഇവര്‍ പിടിയിലായതോടെ അന്വേഷണം തന്നിലേക്ക് എത്തുമെന്ന് വ്യക്തമായതോടെയാണ് ഭുവനേശ്വരി വീടിനുള്ളില്‍ ആത്മമഹത്യ ചെയ്തത്.
 സംഭവവുമായി ബന്ധപ്പെട്ട് പണയം വെച്ച സ്വര്‍ണ്ണം പോലീസ് കണ്ടെത്തി, ക്വട്ടേഷന്‍ സംഘത്തിലെ അംഗവും ഈ കേസിലെ പ്രതിയുമായ ജെറ്റ് ലി ക്കു വേണ്ടി പോലീസ് തിരിച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Back to top button
error: