NEWS

ഒളിച്ചോടിയ പെൺകുട്ടികൾ പുഴയിൽചാടി, നാട്ടുകാരും പോലീസും ചേർന്ന് രക്ഷിച്ചു

എട്ടിലും അഞ്ചിലും പഠിക്കുന്ന രണ്ട് പെൺകുട്ടികളാണെന്നും എടൂരിലെ കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയതാണെന്നും മനസ്സിലായി. ഇതിനിടയിൽ കുട്ടികൾ പുഴക്കരയിൽ എത്തി എന്ന വിവരം ലഭിച്ചു. പോലീസും നാട്ടുകാരും പായം പുഴക്കരയിൽ പാഞ്ഞെത്തി. കുട്ടികളെ അനുനയിപ്പിച്ച് കരയക്ക് എത്തിക്കാനുള്ള ശ്രമം വിജയിച്ചില്ല. ഇരുവരും പുഴയിലേക്ക് ചാടി

ഇരിട്ടി: എടൂരിലെ കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിൽ നിന്നും ഒളിച്ചോടിയ രണ്ടു പെൺകട്ടികൾ പുഴയിൽ ചാടി. പക്ഷേനാട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലം രണ്ട് പേരെയും രക്ഷപ്പെടുത്തി. തുടർന്ന് ഇവരെ ശിശുക്ഷേമ സമിതിയുടെ തലശേരിയിലുള്ള പെൺകുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

എട്ടാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന വിദ്യാർഥിനികളാണ് സംരക്ഷണ കേന്ദ്രത്തിൽ നിന്നും ഒളിച്ചോടിയത്. നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ ഇരുവരും പായം പുഴക്കരയിലേക്ക് ഓടുകയും ആളുകൾ അടുത്തുവന്നപ്പോൾ പുഴയിൽ ഇറങ്ങി ഭീഷണി മുഴക്കുകയും ചെയ്തു.
വ്യാഴാഴ്ച്ച പുലർച്ചെ 4.30തോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇരുചക്രവാഹനത്തിൽ ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന യുവാവാണ് രണ്ട് വിദ്യാർഥിനികളെയും വട്ട്യറ കരിയാൽ ടൗണിന് സമീപത്ത് റോഡരികിൽ കാണുന്നത്.
ഒരു കുട്ടി കരയുന്നത് കണ്ട് വാഹനം നിർത്തി കാര്യങ്ങൾ തിരക്കിയപ്പോൾ ഞങ്ങൾ ഇതിനടുത്തുള്ള വരാണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാൻ ശ്രമിച്ചു. യുവാവ് ഉടൻതന്നെ സമീപത്തുള്ള താമസക്കാരെയും ഇരിട്ടി പോലീസിനെയും വിവരമറിയിച്ചു. ഇതിനിടയിൽ കുട്ടികൾ ഇവിടെനിന്നും സൂത്രത്തിൽ അപ്രത്യക്ഷരാവുകയും കരിയാൽ പള്ളിക്ക് സമീപമുള്ള റബ്ബർതോട്ടത്തിൽ അവരുടെ കയ്യിലുള്ള ബാഗ് വലിച്ചെറിഞ്ഞ ശേഷം ഓടി മറയുകയും ചെയ്തു .
നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താൻ കഴിഞ്ഞില്ല.
ഈ സമയത്ത് പോലീസെത്തുകയും ബാഗ് പരിശോധിക്കുകയും ചെയ്തപ്പോൾ എട്ടാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന രണ്ട് വിദ്യാർഥിനികളാണെന്ന് മനസ്സിലായി . തുടർന്നുള്ള അന്വേഷണത്തിലാണ് എടൂരിലുള്ള കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ കുട്ടികളാണെന്ന് മനസ്സിലായത്. ഇതിനിടയിൽ കുട്ടികൾ പായം പുഴക്കരയിൽ എത്തിയതായി വിവരം ലഭിച്ചു. പോലീസും നാട്ടുകാരിൽ ചിലരും സ്ഥലത്ത് പാഞ്ഞെത്തി. കുട്ടികളെ അനുനയിപ്പിച്ച് കരയക്ക് എത്തിക്കാനുള്ള ശ്രമം പക്ഷേ വിജയിച്ചില്ല. ഇരുവരും പുഴയിലേക്ക് ചാടി. വലിയ ആഴമുള്ളതും ചെളിനിറഞ്ഞതുമായ സ്ഥലത്താണ് കുട്ടികൾ ചാടിയത്. നാട്ടുകാരിൽ ചിലർ പുഴയിലേക്ക് ചാടി കുട്ടികളെ കരയ്‌ക്കെത്തിച്ചു.
ഇരിട്ടി പോലീസ് സ്റ്റേഷനിലെത്തിച്ച പെൺകുട്ടികളെ സ്‌റ്റേഷൻ ഓഫീസർ കെ.ജെ ബിനോയിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്ത ശേഷം തലശേരിയിലെ പെൺകുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് അയച്ചു.

Back to top button
error: