NEWS

പാകിസ്ഥാനിൽ ആഭ്യന്തര യുദ്ധം ?സിന്ധ് പോലീസും പാക്കിസ്ഥാൻ സേനയും പരസ്പരം വെടിയുതിർത്തതായി റിപ്പോർട് ,സ്ഥിരീകരിക്കാതെ പാക്കിസ്ഥാൻ

പാകിസ്ഥാനിൽ സിന്ധ് പോലീസും പാകിസ്ഥാൻ സേനയും പരസ്പരം ഏറ്റുമുട്ടിയതായി റിപ്പോർട് .ഏറ്റുമുട്ടലിൽ 10 കറാച്ചി പോലീസ് ഓഫീസർമാർ കൊല്ലപ്പെട്ടതായി ദി ഇന്റർനാഷണൽ ഹെറാൾഡ് ട്വീറ്റ് ചെയ്തു .എന്നാൽ പാകിസ്താനിലെ പ്രമുഖ പത്രമായ ഡോണിൽ ഇത് സംബന്ധിച്ച വാർത്തകൾ ഇല്ല .

മുൻപ്രധാനമന്ത്രിയും പാകിസ്ഥാനിൽ നിന്ന് മാറി താമസിക്കുന്ന നേതാവുമായ നവാസ് ഷെരീഫിന്റെ മരുമകനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിടാൻ വിസമ്മതിച്ച സിന്ധ് പോലീസ് മേധാവിയെ പട്ടാളം തട്ടിക്കൊണ്ടുപോയതിനെ തുടർന്നാണ് സംഘർഷം എന്നാണ് റിപ്പോർട്ട് .

അതേസമയം ഏറ്റുമുട്ടലിനെ കുറിച്ച് അന്വേഷിക്കാൻ പാക്കിസ്ഥാൻ സേനാ മേധാവി ഉത്തരവിട്ടു .കറാച്ചി തുറമുഖ സൈനിക വിഭാഗത്തിലെ മിലിറ്ററി കമാണ്ടർ ഇക്കാര്യം അന്വേഷിക്കുമെന്ന് പാക്കിസ്ഥാൻ സേനാ മേധാവി ജനറൽ ഖ്വമാർ ജാവേദ് ബജ്വ വാർത്താക്കുറിപ്പിൽ അറിയിച്ചു .

പ്രതിപക്ഷ കക്ഷികൾ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ സംയുക്ത പ്രതിഷേധം നടത്തിയതിനു പിന്നാലെയാണ് സംഭവമെന്നാണ് റിപ്പോർട്ട് .ഇതിനിടയിൽ നവാസ് ഷെരീഫിന്റെ മരുമകനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു . കോടതിയിൽ നിന്ന് ജാമ്യം നേടിയാണ് സഫ്‌ദർ പുറത്ത് വന്നത് .ഇദ്യേഹത്തെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവിൽ ഒപ്പുവെപ്പിക്കാൻ ആണ് സിന്ധ് പ്രവിശ്യ പോലീസ് മേധാവിയെ സൈന്യം തട്ടിക്കൊണ്ടുപോയത് എന്നാണ് സ്ഥിരീകരിക്കാത്ത വാർത്ത .

സഫ്‌ദറിനെ അറസ്റ്റ് ചെയ്യാൻ പോലീസ് ആദ്യം വിസമ്മതിച്ചു എന്നാണ് റിപ്പോർട്ട് .എന്നാൽ സൈന്യം നിർബന്ധിക്കുക ആയിരുന്നു .ഇതേ തുടർന്ന് നിരവധി പോലീസുകാർ അവധിയിൽ പോയതായും റിപ്പോർട്ട് ഉണ്ട് .താനും അവധിയിൽ പോകാൻ തീരുമാനിച്ചിരുന്നുവെന്നു പ്രവിശ്യ പോലീസ് മേധാവി മുഷ്‌താഖ്‌ മെഹർ വാർത്താകുറിപ്പിൽ പറഞ്ഞു .എന്നാൽ പിന്നീട് വേണ്ടെന്നു വെയ്ക്കുക ആയിരുന്നു .സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുന്നതുമായി സഹകരിക്കാൻ പോലീസുകാരോട് അവധിയിൽ പോകുന്നത് 10 ദിവസത്തേയ്ക്ക് നീട്ടിവെക്കാൻ മെഹർ ആവശ്യപ്പെട്ടു .പാക് റേഞ്ചേഴ്സിന്റെ ഓഫീസിലേയ്ക്ക് തന്നെ തട്ടിക്കൊണ്ടുപോയത് ആരാണെന്നു മെഹർ വ്യക്തമാക്കിയില്ല .

സംഭവം നിർഭാഗ്യകരമായി പോയെന്നു സിന്ധ് പോലീസ് ട്വീറ്റ് ചെയ്തു .അന്വേഷണം പ്രഖ്യാപിച്ചതിനു സിന്ധ് പോലീസ് പാക് സേന മേധാവിയോട് നന്ദി പറഞ്ഞു .

“ജനങ്ങളുടെ വോട്ടിൽ വിശ്വസിക്കുക “എന്ന സഫ്ദറിന്റെ മുദ്രാവാക്യം പാക് സൈന്യത്തെ പ്രകോപിപ്പിച്ചതായാണ് സൂചന .സഫ്‌ദറിന്റെ ഭാര്യാപിതാവ് നവാസ് ഷെരീഫും പാക് സൈന്യവുമായി നല്ല ബന്ധത്തിൽ ആയിരുന്നില്ല .3 തവണ പാക്കിസ്ഥാൻ പ്രധാനമന്ത്രി ആയിരുന്നു നവാസ് ഷരീഫ് .2017 ൽ അഴിമതി ആരോപണങ്ങളെ തുടർന്ന് കോടതി അദ്യേഹത്തെ പുറത്താക്കി .ചികിത്സാർത്ഥം ലണ്ടനിൽ ആണ് അദ്യേഹം താമസിക്കുന്നത് .

Back to top button
error: