IndiaNEWS

100 മണിക്കൂറിനുള്ളിൽ 100 ​​കിലോമീറ്റർ പുതിയ എക്‌സ്പ്രസ് വേ സ്ഥാപിച്ച് ദേശീയപാതാ അതോറിറ്റി

കിരീടത്തിൽ മറ്റൊരു തൂവൽ കൂടി ചേർത്ത് ദേശീയപാതാ അതോറിറ്റി അഥവാ നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ (NHAI). 100 മണിക്കൂറിനുള്ളിൽ 100 ​​കിലോമീറ്റർ പുതിയ എക്‌സ്പ്രസ് വേ സ്ഥാപിച്ചുകൊണ്ടാണ് ദേശീയപാതാ അതോറിറ്റിയുടെ ഈ നേട്ടം. ഉത്തർപ്രദേശിൽ വരാനിരിക്കുന്ന ഗാസിയാബാദ്-അലിഗഡ് എക്‌സ്‌പ്രസ് വേയുടെ നിർമ്മാണ വേളയിലാണ് ഈ നാഴികക്കല്ല് കൈവരിച്ചത്. നിർമാണത്തിലിരിക്കുന്ന പുതിയ എക്‌സ്പ്രസ് വേയുടെ ചിത്രങ്ങൾ പങ്കുവെച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരിയാണ് ഇക്കാര്യം അറിയിച്ചത്. ബുലന്ദ്ഷഹറിലൂടെ ഗാസിയാബാദിനെയും അലിഗഢിനെയും ബന്ധിപ്പിക്കുന്ന ദേശീയ പാത 34 ന്റെ ഭാഗമാണ് ഈ അതിവേഗ പാത.

സുപ്രധാന നേട്ടം ആഘോഷിക്കുന്നതിനായി വീഡിയോ കോൺഫറൻസിലൂടെ ബുലന്ദ്ഷഹറിൽ നടന്ന പരിപാടിയിൽ നിതിൻ ഗഡ്‍കരി പങ്കെടുത്തു. ഈ നേട്ടം ഇന്ത്യയുടെ റോഡ് ഇൻഫ്രാസ്ട്രക്ചർ വ്യവസായത്തിന്റെ സമർപ്പണവും ചാതുര്യവും ഉയർത്തിക്കാട്ടുന്നുവെന്ന് ദേശീയപാതാ അതോറിറ്റിയെ അഭിനന്ദിച്ചുകൊണ്ട് ഗഡ്‍കരി പറഞ്ഞു. സിംഗപ്പൂർ ആസ്ഥാനമായുള്ള ഏജൻസിയായ ലാർസൻ ആൻഡ് ടൂബ്രോ ആൻഡ് ക്യൂബ് ഹൈവേസിന്റെ പങ്കാളിത്തത്തോടെയാണ് എക്സ്പ്രസ് വേ നിർമ്മിക്കുന്നത്.

കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ എൻഎച്ച്എഐയെ സഹായിച്ച കോൾഡ് സെൻട്രൽ പ്ലാന്റ് റീസൈക്ലിംഗ് (സിസിപിആർ) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് എക്സ്പ്രസ് വേ നിർമിക്കുന്നത്. നൂതനമായ ഈ ഗ്രീൻ ടെക്‌നോളജിയിൽ 90 ശതമാനം മില്ലിംഗ് മെറ്റീരിയലും ഉൾപ്പെടുന്നു. ഇത് ഏകദേശം 20 ലക്ഷം ചതുരശ്ര മീറ്റർ റോഡ് ഉപരിതലമാണ്. തൽഫലമായി, മറ്റ് വസ്തുക്കളുടെ ഉപഭോഗം വെറും 10 ശതമാനം ആയി കുറഞ്ഞു.

ഗാസിയാബാദ്-അലിഗഡ് എക്‌സ്‌പ്രസ്‌വേ മൊത്തം 118 കിലോമീറ്ററാണ്. ഗാസിയാബാദിനും അലിഗഡിനും പുറമെ, ഉത്തർപ്രദേശിലെ ദാദ്രി, നോയിഡ, സിക്കന്ദ്രബാദ്, ബുലന്ദ്ഷഹർ, ഖുർജ തുടങ്ങിയ സ്ഥലങ്ങളേയും എക്സ്പ്രസ് വേ ബന്ധിപ്പിക്കും. വ്യവസായ മേഖലകൾ, കാർഷിക മേഖലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെ ബന്ധിപ്പിച്ച് ചരക്ക് നീക്കത്തെ സുഗമമാക്കുകയും പ്രാദേശിക സാമ്പത്തിക വികസനത്തിന് സംഭാവന നൽകുകയും ചെയ്യുന്ന ഒരു നിർണായക വ്യാപാര പാതയായി ഇത് പ്രവർത്തിക്കുന്നുവെന്നും നിതിൻ ഗഡ്‍കരി ട്വീറ്റിൽ പറഞ്ഞു.

“പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, ഓരോ യാത്രക്കാർക്കും അസാധാരണമായ ചലനാത്മകത ഉറപ്പാക്കുന്നതിലാണ് ഞങ്ങളുടെ പ്രതിബദ്ധത. അതുവഴി ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ അതിവേഗത്തിൽ ലോകോത്തര ഹൈവേകൾ വികസിപ്പിക്കുന്നതിലൂടെ മേഖലയിലെ വാണിജ്യവും സാമ്പത്തിക പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നു..” നിതിൻ ഗഡ്‍കരി പറഞ്ഞു. റെക്കോർഡ് സമയത്തിനുള്ളിൽ ഈ നേട്ടം കൈവരിക്കാൻ 80,000 തൊഴിലാളികളും 200 റോഡ് റോളറുകളും ഉപയോഗിക്കേണ്ടിവന്നു. ഈ ആറുവരി അതിവേഗ പാത ഗാസിയാബാദിനും അലിഗഢിനുമിടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കും.

അതേസമയം അതിവേഗത്തിൽ പുതിയ ഹൈവേകൾ സ്ഥാപിക്കുന്നതിന്റെ റെക്കോർഡ് സൃഷ്ടിക്കുന്നത് എൻഎച്ച്എഐയെ സംബന്ധിച്ച് പുതിയ കാര്യമല്ല. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, NH-53-ൽ അമരാവതിയ്ക്കും അകോലയ്ക്കും ഇടയിൽ 75 കിലോമീറ്റർ തുടർച്ചയായ സിംഗിൾ ബിറ്റുമിനസ് കോൺക്രീറ്റ് റോഡ് 105 മണിക്കൂറും 33 മിനിറ്റും കൊണ്ട് വിജയകരമായി നിർമ്മിച്ച് ദേശീയപാതാ അതോറിറ്റി ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചിരുന്നു.

Back to top button
error: