NEWSWorld

ഗൾഫ് യാത്രക്കാർ മറക്കരുതേ, ചെക്ക് ഇൻ ബാഗേജിൽ ഇനി അച്ചാർ, നെയ്യ്, പവർ ബാങ്കുകൾ, ഇ-സിഗരറ്റുകൾ, ലൈറ്ററുകൾ  മുതലായവ വയ്ക്കരുതേ

    ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിമാന യാത്ര ചെയ്യുമ്പോൾ കൊണ്ടുപോകാവുന്ന സാധനങ്ങളെ  കുറിച്ച് ഇപ്പോഴും ഭൂരിഭാഗം യാത്രക്കാർക്കും വേണ്ടത്ര അവബോധമില്ല. കൊപ്ര, പെയിന്റ്, കർപ്പൂരം, നെയ്യ്, അച്ചാർ, എണ്ണമയമുള്ള ഭക്ഷണ സാധനങ്ങൾ, ഇ-സിഗരറ്റുകൾ,  ലൈറ്ററുകൾ, പവർ ബാങ്കുകൾ  സ്പ്രേ കുപ്പികൾ തുടങ്ങി നിരോധിത സാധനങ്ങളുടെ പട്ടിക നീളുന്നു. ബിസിനസ്, ടൂറിസം, തൊഴിൽ ആവശ്യങ്ങൾക്കായി ധാരാളം ഇന്ത്യക്കാർ ഗൾഫിലേക്ക് യാത്ര ചെയ്യുന്നതിനാൽ ഇന്ത്യ-യുഎഇ എയർ കോറിഡോർ ഏറ്റവും തിരക്കേറിയ റൂട്ടുകളിൽ ഒന്നാണെന്നതിനാലും ഉത്സവകാലം അടുത്തുവരുന്നതിനാൽ സന്ദർശകരുടെ ഒഴുക്ക് ഗണ്യമായി വർധിക്കാനിടയുള്ളതിനാലുമാണ് ഇത്തരമൊരു നടപടി. ആഭ്യന്തര, രാജ്യാന്തര യാത്രക്കാർ നിരോധിക്കപ്പെട്ട സാധനങ്ങൾ കൊണ്ടുപോകുന്നതിനാൽ മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ ചെക്ക്-ഇൻ ബാഗേജ് നിരസിക്കുന്നത് വർധിച്ചിട്ടുണ്ട്.

ചെക്ക്-ഇൻ ബാഗേജിൽ പതിവായി കാണപ്പെടുന്ന നിരോധിത ഇനങ്ങളിൽ ചിലത് കൊപ്ര, പടക്കം, തീപ്പെട്ടി, പെയിന്റ്, കർപ്പൂരം, നെയ്യ്, അച്ചാറുകൾ, മറ്റ് എണ്ണമയമുള്ള ഭക്ഷണ പദാർഥങ്ങൾ എന്നിവയാണ്. കൂടാതെ  ഇ-സിഗരറ്റുകൾ, ലൈറ്ററുകൾ, പവർ ബാങ്കുകൾ, സ്പ്രേ ബോട്ടിലുകൾ എന്നിവ ഉൾപ്പെടുന്നു. പല യാത്രക്കാരും ഇതേക്കുറിച്ച് അറിയാതെയാണ് ഇത്തരം ഇനങ്ങളെല്ലാം കൊണ്ടുപോകുന്നത്. ഇത് അപകടസാധ്യത സൃഷ്ടിക്കുന്നു.  സ്ഫോടനത്തിന് സാധ്യത ഉള്ളതിനാൽ ഈ ഇനങ്ങൾ അപകടങ്ങളുടെ തീവ്രത വർധിപ്പിക്കുന്നു.

കഴിഞ്ഞ വർഷം ഒരു മാസത്തിൽ  മാത്രം  യാത്രക്കാരുടെ ചെക്ക് ഇൻ ബാഗിൽ നിന്ന് 943 ഉണങ്ങിയ തേങ്ങകൾ (കൊപ്ര) കണ്ടെത്തി. ഇതിൽ ഉയർന്ന അളവിൽ എണ്ണ അടങ്ങിയിട്ടുള്ളതിനാൽ, അത് തീപിടുത്തത്തിന് കാരണമാകും . ഇന്ത്യയുടെ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) 2022 മാർച്ചിൽ ഇത് നിരോധിത ഇനങ്ങളുടെ പട്ടികയിൽ ചേർത്തു.

ചെക്ക്-ഇൻ ബാഗേജുകളുടെ വർധിച്ചുവരുന്ന നിരസിക്കൽ  പ്രവണത സൂചിപ്പിക്കുന്നത് വിമാനത്തിൽ കൊണ്ടുപോകുന്ന  നിരോധിച്ചിരിക്കുന്നതോ അപകടകരമോ ആയ വസ്തുക്കളെ കുറിച്ച് സാധാരണ യാത്രക്കാർക്കിടയിൽ അവബോധമില്ലായ്മയാണ്. അപകടകരവും നിരോധിതവുമായ ഇനങ്ങളെക്കുറിച്ച് വിമാനത്താവളമോ എയർലൈനുകളോ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ അറിയുന്നതിനും മനസ്സിലാക്കുന്നതിനും യാത്രക്കാർ മുൻഗണന നൽകണമെന്ന് അധികൃതർ അഭ്യർഥിക്കുന്നു.

മൊത്തം സ്‌ക്രീൻ ചെയ്‌ത ബാഗുകളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ നിരസിക്കപ്പെട്ട ചെക്ക്-ഇൻ ബാഗുകളുടെ അനുപാതം 2022 ഡിസംബറിലെ 0.31 ശതമാനത്തിൽ നിന്ന് മേയിൽ 0.73 ശതമാനമായി വർധിച്ചു.  ടെർമിനൽ രണ്ടിൽ മണിക്കൂറിൽ 9,600 ബാഗുകളും ടെർമിനൽ ഒന്നിൽ മണിക്കൂറിൽ 4,800 ബാഗുകളും കൈകാര്യം ചെയ്യുന്ന 8 കിലോമീറ്റർ ബാഗേജ് ബെൽറ്റാണ് മുംബൈ വിമാനത്താവളത്തിലെ ബാഗേജ് സംവിധാനത്തിനുള്ളത്.

Back to top button
error: