KeralaNEWS

യേശുദാസ് ഒരു ശബ്ദമാണ്; അങ്ങനെയൊരു മനുഷ്യനില്ല !

റേഡിയോയിലെ ചലച്ചിത്രഗാന പരിപാടികളിലൂടെയും ഉയരമുള്ള മരങ്ങളിലും മുളങ്കമ്പുകളിലും വലിച്ചു കെട്ടിയ കോളാമ്പികളിലൂടെയും കാറ്റിൽ ഒഴുകിയെത്തുന്ന ഒരു ശബ്ദം മാത്രമായിരുന്നു കുട്ടിക്കാലത്ത് എനിക്ക് യേശുദാസ്.നാട്ടിലേ ഏറ്റവും ഉയർന്ന പ്രദേശമായ കാപ്പക്കുന്നിന്റെ മുകളിൽ കയറി നിന്നാൽ അങ്ങ് ദൂരെ ചെമ്പ്ര പീക്കിൽ തട്ടി ചിന്നിച്ചിതറി വരുന്ന യേശുദാസിനെ കേൾക്കാം: സുഖമെവിടെ ദുഖമെവിടെ, സ്വർഗപുത്രീ നവരാത്രീ, മദം പൊട്ടി ചിരിക്കുന്ന മാനം…

ചുണ്ടേൽ റോമൻ കാത്തലിക് എൽ പി സ്കൂളിലെക്കുള്ള രണ്ടു മൈൽ ദൂരം താണ്ടുന്നതിനിടെ മുതിർന്ന ക്ലാസിൽ പഠിക്കുന്ന അയൽക്കാരൻ കൂടിയായ ശ്രീനിവാസനിൽ നിന്നാണ് ആ സത്യം ഞാൻ ആദ്യമായി അറിഞ്ഞത്: യേശുദാസ് ഒരു ശബ്ദമാണ്. അങ്ങനെയൊരു മനുഷ്യനില്ല. മാന്ത്രികനായ മാൻഡ്രേക്കിന്റെ കഥയിലെ വില്ലൻ കഥാപാത്രമായ ക്ലേക്യാമലിനെ പോലെ ഞൊടിയിടയിൽ വേഷം മാറി ഏതു രൂപത്തിലും വരും അത് — കാറ്റായി, മഴയായി, തവളയായി, പൂച്ചയായി ….

ആയിടക്കൊരിക്കൽ കല്പറ്റയിൽ നടക്കേണ്ടിയിരുന്ന ഒരു ഗാനമേളക്ക് യേശുദാസ് രാവേറെ വൈകിയിട്ടും എത്തിച്ചേർന്നില്ല എന്നു കൂടി കേട്ടപ്പോൾ തീർച്ചയായി : ജീവിച്ചിരിപ്പില്ലാത്ത ഒരാൾ എങ്ങനെ പാടാൻ വരും ? യേശുദാസ് ഒരു സങ്കൽപ്പമല്ലെന്നു മനസ്സിലാക്കിത്തന്നത് കോട്ടയത്ത് നിന്നിറങ്ങിയിരുന്ന സിനിമാ മാസികയാണ്. ദാസ് സിനിമയിൽ എത്തിയതിന്റെ പത്താം വാർഷിത്തോടനുബന്ധിച്ചു പുറത്തിറക്കിയ സ്പെഷൽ പതിപ്പിൽ, മീശയും താടിയുമില്ലാത്ത, എണ്ണമയമുള്ള മുടി `കുരുവിക്കൂട്’ സഹിതം ഒതുക്കിവെച്ച ശുഭ്രവസ്ത്ര ധാരിയായ യേശുദാസിന്റെ രൂപം ആദ്യമായി കണ്ടു. എന്നെങ്കിലും യേശുദാസിന്റെ ഗാനമേള നേരിൽ കാണണം എന്ന് മോഹിച്ചു തുടങ്ങിയതും അതോടെ തന്നെ. ദേവഗിരി കോളേജിൽ പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോൾ അതിനൊരു ശ്രമം നടത്തിനോക്കിയതാണ്–ഹോസ്റ്റലിലെ സഹമുറിയന്മാർക്കൊപ്പം. പക്ഷെ പാസില്ലാതെ വന്ന ഞങ്ങളെ ഗേറ്റിന് മുന്നിൽ സെക്യൂരിറ്റിക്കാർ തടഞ്ഞു. കരഞ്ഞു പറഞ്ഞിട്ടും ഗാലറിയിലേക്ക് കയറ്റി വിട്ടില്ല അവർ . നിരാശയോടെ തിരിച്ചു പോരുമ്പോൾ പരമ്പു കെട്ടി മറച്ച മതിലുകളിലെ വിടവുകൽക്കിടയിലൂടെ കാറ്റിൽ ഇടയകന്യകേ എന്ന പാട്ട് ഒഴുകി വരുന്നുണ്ടായിരുന്നു.

Signature-ad

 

പിന്നീട് ഒരു ഓണക്കാലത്തെ സംഗീത പരിപാടിയിലാണ് അദ്ദേഹത്തെ നേരിൽ കാണുന്നത്. തരംഗിണിയുടെ കാസറ്റ് വഴി ഓണപ്പാട്ടുകൾ ഹിറ്റായി നിൽക്കുന്ന സമയമാണ്.കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയ്ക്ക് സിനിമ ഏറെ മാറി; സിനിമാ സംഗീതവും.യേശുദാസിന്റെ പാട്ടുകൾ കേട്ട് ആസ്വദിച്ചും അവ പകർന്നു നൽകിയ വൈവിധ്യമാർന്ന അനുഭൂതികളിൽ ബാല്യത്തിലെ ഏകാന്ത ദുഃഖങ്ങൾ മുഴുവൻ അലിയിച്ചുകളഞ്ഞും വളർന്നു വന്നിരുന്നില്ലെങ്കിൽ ഞാൻ അദ്ദേഹത്തെ കുറിച്ച് എഴുതുമായിരുന്നോ എന്നു പോലും സംശയം. ഇന്നും ആ ശബ്ദം, ആ ഗാനങ്ങൾ എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

 

ഏറ്റവും കൂടുതൽ ചെവിയോർത്തു കിടന്ന പുരുഷശബ്ദം ഈ മനുഷ്യന്റെയാണ്…
എന്റെ എല്ലാ സങ്കല്പകാമുകന്മാരും ഈ ശബ്ദത്തിലാണ് പാടിയിരുന്നത്…
എത്ര രാത്രികൾ എന്നെ കരയിച്ചുവോ..
എത്ര പകലുകളിൽ എന്നെ പ്രണയിപ്പിച്ചുവോ…
മനുഷ്യന്റെ vocal കോർഡിനിടയിൽ നിന്നും പുറപ്പെടുന്ന ശബ്ദം തേൻപോലെ തോന്നുന്നത് അത്ഭുതം തന്നെ…
ഇനിയും ഒരു പതിറ്റാണ്ട് വാഴ്ക….!

(സോഷ്യൽ മീഡിയയിൽ വായിച്ചത്)

Back to top button
error: