NEWS

അറിയാമോ,ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി ഈ 12-വയസ്സുകാരനാണ്

ന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി ബാജി റൗത്ത്  (Baji Rout ) എന്ന  പന്ത്രണ്ട് വയസ്സുകാരനായിരുന്ന ഒഡിഷാ സ്വദേശിയാണ്. ഒഡിഷയിലെ ധെങ്കനാൽ ജില്ലകാരനായിരുന്നു ബാജി. തോണിക്കാരൻ ഹരി റൗട്ടിന്റെ ഏറ്റവും ഇളയ മകൻ.വളരെ ചെറുപ്രായത്തില്‍ തന്നെ അച്ഛന്‍ നഷ്ടപ്പെട്ട ബാജി റൗതിനെ അമ്മ ജോലി ചെയ്താണ് വളര്‍ത്തിയത്. അമ്മയുടെ കഷ്ടതകള്‍ കണ്ട ബാജി റൗത് ബ്രാഹ്മിണി നദിയില്‍ തോണി തുഴയുന്ന ജോലി ഏറ്റെടുത്തു.
ഡെങ്കനാല്‍ രാജാവായ ശങ്കര്‍പ്രതാപ് സിംഗ് ദിയോവിന്റെ ക്രൂരതകള്‍ നിറഞ്ഞ ചെയ്തികള്‍ കണ്ടുകൊണ്ടായിരുന്നു ബാജി റൗത് വളര്‍ന്നത്. ദരിദ്രരായ ആദിവാസികളെയും , ഗ്രാമീണരെയും നികുതി ചുമത്തിയും മറ്റും കഷ്ടപ്പെടുത്തുന്നത് രാജാവിന്റെ രീതിയായിരുന്നു. തന്റെ  ചെലവുകള്‍ നികത്തുന്നതിന് രാജാവ് ജനങ്ങളുടെ മേല്‍ നിരന്തരം നികുതികള്‍ ഏര്‍പ്പെടുത്തിക്കൊണ്ടേയിരുന്നു.
വൈഷ്ണവ് ചരണ്‍ പട്‌നായ്കിന്റെ നേതൃത്വത്തിൽ രാജാവിന്റെ ദുര്‍ഭരണത്തിനെതിരായി ചെറുത്തു നില്‍പ്പുകള്‍ ആരംഭിച്ച കാലമായിരുന്നു അത്. ക്രുരനായ ധെങ്കനാൽ രാജാവ് ശങ്കർപ്രസാദ്‌ സിംഗ്‌ദേവിനെതിരെ പോരാടാൻ ബൈഷ്ണവ്  ചരൻ പട്ടനായക് എന്ന വീര വൈഷ്ണവ് ഒരു സംഘടനയ്ക്ക്   രൂപം നല്കി : പ്രജാമണ്ഡൽ. അദ്ദേഹം സ്ഥാപിച്ച ‘പ്രജാമണ്ഡല’യില്‍ ബാജി റൗത് ചെറുപ്രായത്തില്‍ തന്നെ പങ്കെടുത്തു.  പ്രജാമണ്ഡൽ പ്രസ്ഥാനത്തിലെ കുട്ടികളുടെ സംഘമായിരുന്ന വാനരസേനയിൽ സജീവമായി .
രാജഭരണത്തിനെതിരായി പ്രതിഷേധങ്ങള്‍ ശക്തമാകാന്‍ തുടങ്ങിയതോടെ, ബൊലാംഗീര്‍, കലഹന്ദി എന്നീ അയല്‍ രാജ്യങ്ങളിലെ രാജാക്കന്മാര്‍ ശങ്കര്‍ പ്രതാപിന്റെ സഹായത്തിനെത്തുകയും , ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ ആരംഭിക്കുകയും ചെയ്തു.കേവുഞ്ജാര്‍ രാജാവ് തന്റെ സൈന്യത്തെ നല്‍കിക്കൊണ്ട് ഡെങ്കനാല്‍ രാജാവിന് തുണയേകി. ബ്രിട്ടീഷ് ഭരണകൂടവും , 200ഓളം വരുന്ന കല്‍ക്കത്ത പ്ലാറ്റൂണിനെ ഡെങ്കനാലിലേക്ക് അയച്ചു. പുറത്തുനിന്ന് എത്തിയ സൈന്യത്തെ പരിചരിക്കുന്നതിനായി ശങ്കര്‍പ്രസാദ് ജനങ്ങളുടെ മേല്‍ പുതിയൊരു നികുതി കൂടി ഏര്‍പ്പെടുത്തി. ‘രാജഭക്ത ടാക്‌സ്’ എന്ന പേരിലായിരുന്നു പുതിയ നികുതി. നികുതി നല്‍കാന്‍ തയ്യാറാകാത്തവരെ ദേശദ്രോഹിയായി മുദ്രകുത്തുമെന്നും രാജ്യത്തു നിന്ന് പുറത്താക്കുമെന്നും രാജാവ് പ്രഖ്യാപിച്ചു. ടാക്‌സ് നല്‍കാതിരുന്നവരുടെ വീടുകള്‍ ആനകളെ ഉപയോഗിച്ച് തകര്‍ക്കുകയും അവരുടെ സ്വത്ത് കണ്ടുകെട്ടുകയും ചെയ്തു. എന്നാല്‍ ഇതുകൊണ്ടൊന്നും ജനകീയ പ്രക്ഷോഭത്തെ തകര്‍ക്കാന്‍ ബ്രിട്ടീഷ് സൈന്യത്തിനും , രാജാവിനും സാധിച്ചിരുന്നില്ല.
1938 സെപ്തംബര്‍ 22ന് പ്രക്ഷോഭ നേതാക്കളായ ഹരമോഹന്‍ പട്‌നായ്കിനെയും കൂട്ടാളികളെയും ഭുവനില്‍ വെച്ച് റെയ്ഡിലൂടെ അറസ്റ്റു ചെയ്യുകയുണ്ടായി. എന്നാൽ പ്രധാന നേതാവ് വൈഷ്ണവ് പട്‌നായ്കിനെ പിടികൂടാന്‍ അവര്‍ക്ക് സാധിച്ചില്ല. ബൈഷ്ണവിനെ തിരഞ്ഞെത്തിയ സൈന്യം ഗ്രാമങ്ങളില്‍ വെടിവെപ്പ് നടത്തിയും , വീടുകള്‍ തകര്‍ത്തും ഭീകരത സൃഷ്ടിച്ചു. എങ്കില്‍പ്പോലും ബൈഷ്ണവിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ഭുവനിലെ ജനങ്ങള്‍ തയ്യാറായില്ല. ഇതിനിടയില്‍ ബൈഷ്ണവ് പട്‌നായ്ക് ബ്രാഹ്മണി നദിയില്‍ ചാടി രക്ഷപ്പെട്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അങ്ങോട്ടേക്ക് പുറപ്പെടാന്‍ തയ്യാറായ സൈന്യത്തെ ജനങ്ങള്‍ തടഞ്ഞു. സൈന്യം ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയും രണ്ട് ആദിവാസികള്‍ തല്‍ക്ഷണം മരണപ്പെടുകയും ചെയ്തു.
ബ്രാഹ്മണി നദിയില്‍ തോണി തുഴച്ചില്‍ നടത്തിയിരുന്നത് ബാജി റൗത് ആയിരുന്നു. പെട്ടെന്ന് ഒരു സംഘം ബ്രിട്ടീഷ് പോലീസുദ്യോഗസ്ഥർ അക്കരയ്ക്ക് പോകാനായി  അവിടെക്ക് കടന്നുവന്നത്.  “എടുക്കെടാ തോണി “, ഒരു ഉദ്യോഗസ്ഥൻ അലറി.  “മനസ്സില്ല ” “ബാജിയുടെ മറുപടി. സ്തബ്ധരായിപ്പോയി ബ്രിട്ടീഷുകാർ. തങ്ങളെ അക്കരയിലേക്ക് കടത്താന്‍ സൈന്യം ആവശ്യപ്പെട്ടു. എന്നാല്‍ ബ്രിട്ടീഷ് സൈന്യത്തിന്റെ ക്രൂരതകള്‍ കേട്ടുവളര്‍ന്ന ബാജി റൗത് അതിന് തയ്യാറായില്ല. അനുസരിച്ചില്ലെങ്കില്‍ വെടിവെച്ചിടുമെന്ന ഭീഷണിക്ക് മുന്നില്‍ പോലും ആ ബാലന്‍ ചൂളിയില്ല. ഭുവനില്‍ സൈന്യം നടത്തിയ താണ്ഡവത്തെക്കുറിച്ച് ഇതിനകം തന്നെ ബാജി റൗത് അറിഞ്ഞിരുന്നു. സൈന്യം മറുകര കടന്നാല്‍ ബൈഷ്ണവ് പട്‌നായ്കിനെ പിടികൂടുമെന്ന് ബോദ്ധ്യപ്പെട്ട ബാജി റൗത് മരണത്തെപ്പോലും വെല്ലുവിളിച്ചു കൊണ്ട് തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു.
ഒരു സൈനികന്‍ തോക്കിന്റെ പാത്തികൊണ്ട് ആ പിഞ്ചുബാലന്റെ തലക്കടിച്ചു. അവന്‍ തോണിയില്‍ വീണെങ്കിലും വീണ്ടും എഴുന്നേറ്റു. കയ്യില്‍ കിട്ടിയ ആയുധം കൊണ്ട് സാധ്യമായത്ര ശക്തിയെടുത്ത് ഓഫീസറെ ആക്രമിക്കുകയും ശബ്ദം കൂട്ടി ആളുകളെ വിളിച്ചുവരുത്തുകയും ചെയ്തു. ഇതിനിടയിൽ ചെറുത്തു നിന്ന ബാജി റൗത് തോക്കിന്റെ പാത്തികൊണ്ടുള്ള അടിയേറ്റ്  ബോധശൂന്യനായി നിലംപൊത്തി.  പൊടുന്നനെ കോപം കൊണ്ട് സ്വയം മറന്നു പോയ മറ്റൊരു ദ്യോഗസ്ഥൻ തന്റെ അരയിൽ നിന്ന് കൈതോക്ക് വലിച്ച് ഊരി.   ബാജിക്ക് നേരെ നിറയൊഴിച്ചു. അപ്പോൾ തന്നെ ആ ധീരനായ ബാലൻ മരണപ്പെട്ടു.
കണ്ടുനിന്ന മറ്റൊരാള്‍ ഗ്രാമീണരെ വിവരമറിയിക്കുകയും നൂറുകണക്കിന് ആളുകള്‍ സൈനികരെ ആക്രമിക്കാനായി എത്തുകയും ചെയ്തു. പരിഭ്രമിച്ച സൈനികര്‍ വൈഷ്ണവ് പട്‌നായ്കിനെ കണ്ടെത്താനുള്ള ശ്രമം ഉപേക്ഷിച്ച് അവിടെ നിന്നും പലായനം ചെയ്തു. പലായനത്തിനിടയില്‍ അവര്‍ ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും നാലോളം പേര്‍ മരണപ്പെടുകയും ചെയ്തു.
വിവരം അറിഞ്ഞ് അവിടെ എത്തിയ വൈഷ്ണവ് പട്‌നായ്ക് ബാജി റൗതിന്റെ മൃതദേഹം കട്ടക്കിലേക്ക് കൊണ്ടുപോയി. വാര്‍ത്ത കേട്ടറിഞ്ഞ് ആയിരക്കണക്കിന് ജനങ്ങള്‍ കട്ടക് റെയില്‍വേ സ്റ്റേഷനില്‍ ധീരനായ ആ ആദിവാസി ബാലനെ കാണാനായെത്തി. ശാരങ്ഗ ദാസ്, നബകൃഷ്ണ ചൗധരി, ഭഗബതി പാണിഗ്രാഹി, സുധീര്‍ ഘോഷ് തുടങ്ങിയ പ്രമുഖരായ ആളുകള്‍ മൃതദേഹം ഏറ്റുവാങ്ങുന്നതിനായി കട്ടക് മെഡിക്കലില്‍ എത്തിയിരുന്നു. ബാജി റൗതിന്റെ മൃതദ്ദേഹം ഖാന്‍നഗര്‍ ശ്മശാനത്തിലേക്ക് വിലാപയാത്രയായി കൊണ്ടുപോകുവാന്‍ നേതാക്കള്‍ തീരുമാനിച്ചു.
ചരിത്രത്തില്‍ മുമ്പും ശേഷവും ഇല്ലാത്ത ഒരു കാഴ്ചയാണ് അവിടെ അന്ന് സംഭവിച്ചത്. ബാജി റൗതിന്റെ ഭൗതിക ദേഹം തങ്ങളുടെ കാളവണ്ടിയില്‍ കയറ്റാന്‍ ജനങ്ങള്‍ സ്വയം മുന്നോട്ടുവന്നു. (കാളവണ്ടിയില്‍ മൃതദേഹം കയറ്റുവാന്‍ പാടില്ല എന്ന് പൊതുവെ ഒരു വിശ്വാസം ആ നാട്ടിൽ  ഉണ്ടായിരുന്നു ) . നാടിന്റെ വീരപുത്രനെ അവസാന യാത്രയക്കാന്‍ എല്ലാ ആചാര വിശ്വാസങ്ങളും ലംഘിക്കാന്‍ ജനങ്ങള്‍ തയ്യാറായിരുന്നു. ബാജി റൗതിന്റ ചിതകത്തിയെരിയുമ്പോള്‍ അവിടെ കൂടെയിരുന്ന ജനങ്ങള്‍ക്ക് മുമ്പില്‍ പ്രമുഖ ഒറിയ കവി സചി റൗട്‌റേ ചൊല്ലി…
‘നുഹേന്‍ ബന്ധു, നുഹേന്‍ ഏ ചിത
ഏ ദേശ തിമിര തലേ, ഏ ആലിബ മുക്തി സലിത’
(ചങ്ങാതീ, ഇതൊരു ചിതയല്ല. രാഷ്ട്രം നിരാശയുടെ അന്ധകാരത്തില്‍ പെട്ടുഴലുമ്പോള്‍ ഇത് സ്വാതന്ത്ര്യ ദീപമാണ്. ഇത് നമ്മുടെ സ്വാതന്ത്ര ജ്വാലയാണ്)
                             

Back to top button
error: