CrimeNEWS

വൈകി വന്നതിന് അധ്യാപികയെ മര്‍ദിച്ച് പ്രിന്‍സിപ്പല്‍; വസ്ത്രങ്ങള്‍ വലിച്ചുകീറി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ സ്‌കൂളില്‍ വൈകിയെത്തിയ അധ്യാപികയെ പ്രധാനധ്യാപിക ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ പുറത്ത്. സീഗാന ഗ്രാമത്തിലെ ഒരു പ്രീ-സെക്കന്‍ഡറി സ്‌കൂളിലാണ് പ്രിന്‍സിപ്പലും അധ്യാപികയും തമ്മില്‍ കയ്യാങ്കളി നടന്നത്. പ്രിന്‍സിപ്പലായ ഗുഞ്ജന്‍ ചൗധരിയാണ് അധ്യാപികയെ മര്‍ദിച്ചത്. മര്‍ദനത്തിനിടെ തന്റെ വസ്ത്രങ്ങള്‍ പ്രിന്‍സിപ്പല്‍ വലിച്ചുകീറാന്‍ ശ്രമിച്ചതായും അധ്യാപിക ആരോപിച്ചു. വഴക്കിനിടെ ഇരുവരും തമ്മില്‍ മോശമായ ഭാഷയാണ് ഉപയോഗിക്കുന്നത്.

വഴക്ക് രൂക്ഷമായതോടെ പ്രിന്‍സിപ്പല്‍ അധ്യാപികയുടെ മുഖത്തടിച്ചു. തുടര്‍ന്ന് അധ്യാപികയുടെ വസ്ത്രം വലിച്ചു കീറുകയും ചെയ്തു.ഇരുവരും തമ്മിലുള്ള വഴക്ക് തടയാനെത്തിയ അധ്യാപികയുടെ ഡ്രൈവറോടും പ്രിന്‍സിപ്പല്‍ മോശമായി പെരുമാറിയെന്നും പരാതിയുണ്ട്. ഈ സംഭവം വീഡിയോയില്‍ ചിത്രീകരിക്കുമെന്നും നിങ്ങള്‍ മോശമായാണ് പെരുമാറുന്നതെന്നും വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. അധ്യാപികക്കെതിരെ പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. അതേസമയം,വീഡിയോ വൈറലായതോടെ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദിവസങ്ങള്‍ക്ക് മുമ്പാണ് ഉത്തര്‍പ്രദേശിലെ തന്നെ ഒരു സ്‌കൂളില്‍ ക്ലാസ് സമയത്ത് ഫേഷ്യല്‍ ചെയ്തുകൊണ്ടിരുന്ന പ്രധാനധ്യാപികയുടെ വീഡിയോ എടുത്ത അധ്യാപികയെ മര്‍ദിച്ചത്.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: