KeralaNEWS

ഉത്സവത്തിനിടെ ചേരി തിരിഞ്ഞ് ആക്രമണം; ഇരിങ്ങാലക്കുടയിൽ യുവാവ് കുത്തേറ്റു മരിച്ചു, അഞ്ചുപേർക്ക് പരിക്ക്

   ഇരിങ്ങാലക്കുട മൂർക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ യുവാക്കൾ തമ്മിൽ ചേരിതിരിഞ്ഞുണ്ടായ സംഘർഷത്തിൽ കുത്തേറ്റു യുവാവ് മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു.  മൂർക്കനാട് ശിവക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനിടെയാണ് സംഭവം. അരിമ്പൂര്‍ വെളൂത്തൂര്‍ ദേശത്ത് ചുള്ളിപ്പറമ്പില്‍ അക്ഷയ് (21) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴരമണിയോടെയാണ് സംഭവം.

ആനന്ദപുരം കൊല്ലപറമ്പില്‍ സഹില്‍, മൂര്‍ക്കനാട്  കരിക്കപറമ്പില്‍ പ്രജിത്ത്, കൊടകര മഞ്ചേരി വീട്ടില്‍ മനോജ്, ആനന്ദപുരം പൊന്നിയത്ത് വീട്ടില്‍ സന്തോഷ്, തൊട്ടിപ്പാള്‍ നെടുമ്പാള്‍ മണ്ണൂര്‍ വീട്ടില്‍ നിഖില്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരുക്കേറ്റ 4 പേരെ തൃശ്ശൂര്‍ കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിലും ഒരാളെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഉത്സവത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടിന് പിന്നാലെ, ആലുംപറമ്പില്‍ വെച്ചായിരുന്നു സംഭവം. രണ്ടുസംഘങ്ങളായി തിരിഞ്ഞുണ്ടായ സംഘര്‍ഷത്തിനിടയിലാണ് കത്തികൊണ്ടുള്ള ആക്രമണം ഉണ്ടായത്. മരണപ്പെട്ട അക്ഷയ്ക്ക് നെഞ്ചിനോട് ചേര്‍ന്നാണ് കുത്തേറ്റത്. ചുള്ളിപ്പറമ്പില്‍ സുഭാഷ് ചന്ദ്രബോസിന്റെയും ലളിതയുടെയും മകനാണ് അക്ഷയ്. സഹോദരന്‍ അഭിഷേക്. അക്ഷയിന്റെ മൃതദേഹം ഇരിങ്ങാലക്കുട സഹകരണാശുപത്രിയിലേക്ക് മാറ്റി.

രണ്ടുമാസം മുമ്പ് മൂര്‍ക്കനാട് പ്രദേശത്ത് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനിടെ ഉണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. ആക്രമിക്കാനെത്തിയ സംഘത്തിലെ യുവാക്കൾ മാരകായുധങ്ങൾ കയ്യിൽ കരുതിയിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. കുഞ്ഞിമൊയ്തീന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി. പൊലീസ് ഇവിടെ ക്യാംപ് ചെയ്യുന്നുണ്ട്. ക്രിമിനൽ കേസുകളിലെ പ്രതികൾ തമ്മിലാണത്രേ സംഘർഷമുണ്ടായത്.

Back to top button
error: