KeralaNEWS

ഹണിട്രാപ്പ്, മോഷണം, ബലാത്സഘം, തട്ടിപ്പ്; ചില്ലറക്കാരല്ല റുബീനയും സംഘവും

കാസർകോട്: ഹണിട്രാപ്പ് കേസിൽ പിടിയിലായ 29 കാരിയടക്കമുള്ള പ്രതികൾ നേരത്തെയും നിരവധി കേസുകളില്‍ ഉൾപ്പെട്ടവരെന്ന് പോലീസ്.

  കാസര്‍കോട് സ്വദേശിയായ 59 വയസുകാരനായ പൊതുപ്രവർത്തകനെ ഹണിട്രാപ്പില്‍ പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സ്വദേശിയായ 29 വയസുകാരി റുബീനയും ഭർത്താവ് ഫൈസലും ഉള്‍പ്പെട്ട 7 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.

കേസിലെ മുഖ്യ സൂത്രധാരൻ ദില്‍ഷാദ് മോഷണ കേസിലെ പ്രതിയാണ്. അറസ്റ്റിലായ കോഴിക്കോട് പെരുമണ്ണ സ്വദേശി പി ഫൈസല്‍, ഭാര്യ കുറ്റിക്കാട്ടൂര്‍ സ്വദേശി എംപി റുബീന എന്നിവര്‍ക്കെതിരെ 2022 ല്‍ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനില്‍ തട്ടിപ്പ് കേസുണ്ട്. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിന് റുബീനക്കെതിരെ നടക്കാവ് പൊലീസ് സ്റ്റേഷനിലും കേസ്. ഫൈസലാകട്ടെ ബലാത്സംഗ കേസിലും പ്രതിയാണ്. 2021 ല്‍ ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലാണ് ഇയാള്ക്കെതിരെ കേസുള്ളത്.

കേസിലെ മുഖ്യ സൂത്രധാരനും മാങ്ങാട് സ്വദേശിയുമായ ദില്‍ഷാദിനെതിരെ ബേക്കല്‍ സ്റ്റേഷനിലാണ് മോഷണ കേസ് ഉള്ളത്. ദില്‍ഷാദിന്‍റെ നിർദ്ദേശപ്രകാരമാണ് റുബീന വിദ്യാർഥിയാണെന്ന തരത്തില്‍ പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ച്‌ ഹണിട്രാപ്പില്‍ പെടുത്തിയത്. ലുബ്ന എന്ന വ്യാജപ്പേരിലാണ് റുബീന പരാതിക്കാരനെ സമീപിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. റുബീന വിദ്യാർഥി എന്ന വ്യാജേന പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ചു. സൗഹൃദം പതിയെ വളർന്നു. അതിനിടെ പഠനത്തിനായി ലാപ്ടോപ്പ് വാങ്ങി തരുമോയെന്ന് റുബീന 59 കാരനോട് ചോദിച്ചു. വാങ്ങിനല്‍കാമെന്ന് പരാതിക്കാരനും സമ്മതിച്ചു.

ഇത് നല്‍കാനായി കഴിഞ്ഞ വ്യാഴാഴ്ച ഇയാള്‍ മംഗളൂരുവിലെത്തി. അതിനിടെ യുവതി പരാതിക്കാരനെ ഹോട്ടല്‍ മുറിയിലേക്കെത്തിച്ചു.മുറിയിലുണ്ടായിരുന്ന തട്ടിപ്പ് സംഘത്തിലെ ശേഷിക്കുന്നവർ പരാതിക്കാരന്‍റെ വസ്ത്രങ്ങള്‍ ബലമായി അഴിപ്പിച്ചു. തുടർന്ന് യുവതിക്കൊപ്പം നിർത്തി ഫോട്ടോ എടുത്തു. 5 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിപണം തട്ടുകയായിരുന്നു.

കേസില്‍ ഫൈസല്‍, റുബീന, ദില്‍ഷാദ്, റഫീഖ് എന്നിവര്‍ക്ക് പുറമേ കാസർകോട് ഷിറിബാഗിലു സ്വദേശി എൻ സിദീഖ്, മുട്ടത്തൊടി സ്വദേശി നഫീസത്ത് മിസ്രിയ, മാങ്ങാട് സ്വദേശി അബ്ദുല്ലക്കുഞ്ഞി എന്നിവരെയും മേല്‍പ്പറമ്ബ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

Back to top button
error: