IndiaNEWS

ജാതിപ്പകയുടെ പേരിൽ പിഞ്ചുകുഞ്ഞിനെ ജീവനോടെ കത്തിച്ചു, ദലിത് ഗ്രാമം ചുട്ടെരിച്ചു; 15 പേര്‍ക്ക് ജീവപര്യന്തം തടവ്; വിധി 23 വര്‍ഷത്തിന് ശേഷം

   ജാതിയുടെ പേരിലുള്ള അക്രമങ്ങളും കൊലപാതകങ്ങളും ഇന്നും രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും അരങ്ങുതകർക്കുകയാണ്. 23 വര്‍ഷം വർഷം മുമ്പ് ജാതിപ്പകയെത്തുടര്‍ന്ന് ദലിത് ഗ്രാമം ആക്രമിക്കുകയും പിഞ്ചു കുഞ്ഞിനെ ജീവനോടെ കത്തിക്കുകയും ചെയ്ത കേസില്‍ 15 പേര്‍ക്ക് ജീവപര്യന്തം കഠിന തടവ്. ഉന്നത സമുദായത്തില്‍ പെട്ടവരെയാണ് ശിക്ഷിച്ചത്. മഥുരയിലെ എസ് സി എസ് ടി കോടതിയുടേതാണ് വിധി.

പ്രതികള്‍ക്ക് 73,000 രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ മഥുരയില്‍ 2001 ല്‍ നടന്ന ദാരുണ കൊലപാതകത്തില്‍ 23 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. ഭൂമി തര്‍ക്കത്തെത്തുടര്‍ന്ന് ദലിത് ഗ്രാമം ഉന്നത ജാതിയില്‍പ്പെട്ടവര്‍ ആക്രമിക്കുകയായിരുന്നു.

2001 ജനുവരി 23 നായിരുന്നു കേസിന് ആസ്പദമായ സംഭവം. ദതിയ ഗ്രാമത്തിലെ പഞ്ചായത്ത് ഭൂമിയില്‍ ഉയര്‍ന്ന ജാതിക്കാര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് ദലിത് വിഭാഗത്തില്‍പ്പെട്ടവര്‍ എതിര്‍ത്തു. ഇതാണ് ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നയിച്ചത്.

ഇതേത്തുടര്‍ന്ന് ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ ദലിത് ഗ്രാമം ആക്രമിക്കുകയും, കുടിലില്‍ ആറുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ജീവനോടെ തീവെച്ചു കൊല്ലുകയും ഗ്രാമവാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്യുകയായിരുന്നു. വെടിവെപ്പില്‍ ഒരാളുടെ തുടയ്ക്ക് പരിക്കേറ്റു.

സംഭവത്തില്‍ 16 പേര്‍ക്കെതിരെയാണ് ആദ്യം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പിന്നീട് എട്ടുപേരെ കൂടി പ്രതിചേര്‍ത്തു. കേസിന്റെ വിചാരണയ്ക്കിടെ ഒമ്പതു പ്രതികള്‍ മരിച്ചു. അവശേഷിച്ച 15 പേരെയാണ് കോടതി ശിക്ഷിച്ചത്.

Back to top button
error: