IndiaNEWS

‘സിംങ്വാഹിനി’ ഗ്രാമത്തിന് പുനർജീവൻ നൽകിയ ഒരു മഹിളാരത്നം, ഇവരുടെ പ്രവർത്തനങ്ങൾ രാജ്യത്തിനു മാതൃക

ദാരിദ്ര്യവും വരള്‍ച്ചയും പ്രളയവും മൂലം പൊറുതിമുട്ടിയ ബീഹാറിലെ ‘സിംങ്വാഹിനി’ എന്ന ഗ്രാമത്തിന് ഋതു ജയ്സ്വാള്‍ എന്ന യുവതി ഇന്ന് പ്രിയങ്കരിയാണ്. കേന്ദ്ര സര്‍വ്വീസിൽ ജോലി ചെയ്യുന്ന അരുണ്‍ കുമാര്‍ ഐ.എ.എസിന്റെ ഭാര്യയാണ് ഋതു ജയ്സ്വാള്‍.

ഡല്‍ഹിയില്‍ ജീവിക്കുന്ന സിവില്‍ സര്‍വ്വീസ് ഉദ്വോഗസ്ഥന്റെ ഭാര്യയ്ക്ക് ബിഹാറിലെ ഈ ഉള്‍നാടൻ ഗ്രാമത്തില്‍ എന്താണ് കാര്യം…?
ആരും തിരിഞ്ഞുനോക്കാതിരുന്ന, വരള്‍ച്ചയും പ്രളയവും ദാരിദ്ര്യവുമെല്ലാം അലട്ടിയിരുന്ന ഒരു ഗ്രാമത്തെ ഈ സ്ത്രീ എങ്ങനെ മാറ്റിയെടുത്തു എന്ന് അറിഞ്ഞാല്‍ ഈ സംശയത്തിനു സ്ഥാനമില്ല.

ബീഹാറിലെ തന്നെ വാരണസിയില്‍ ആണ് ഋതുവിന്റെ ജനനം. പഠന കാലത്തെല്ലാം സമൂഹ്യപ്രവര്‍ത്തനങ്ങളിൽ സജീവമയിരുന്ന ഋതു എക്കണോമിക്സിലാണ് ബിരുദം പൂര്‍ത്തിയാക്കിയത്. 1996 സിവില്‍ സര്‍വ്വീസ് ഉദ്യേഗസ്ഥന്‍ അരുണ്‍ കുമാറിനെ വിവാഹം കഴിച്ച ഋതു കുടുംബവും കുട്ടികളുമായി സമാധാന ജീവിതം നയിക്കുന്നതിനിടയിലാണ് ‘സിംങ്വാഹിനി’ ഗ്രാമത്തില്‍ എത്തുന്നത്. ഋതുവിന്റെ ഭര്‍ത്താവിന്റെ കുടുംബ വീടും ഈ ഗ്രാമത്തിലാണ്. ഭര്‍ത്താവിൻ്റെ മാതാപിതാക്കളോടൊപ്പം ഗ്രാമത്തിലെത്തിയ ഋതുവിനെ ഗ്രാമത്തിന്റെ ശോച്യാവസ്ഥ വല്ലാതെ അസ്വസ്ഥയാക്കി. വൈദ്യതിയോ നല്ല റോഡുകളോ കുടിവെള്ളമോ പ്രഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശുചിമുറികൾ പോലും ഇല്ലാതിരുന്ന ഗ്രാമത്തിലെ കാഴ്ചകൾ ഋതുവിനെ വല്ലാതെ വിഷമിപ്പിച്ചു.

ഗ്രാമത്തിലെ സന്ദര്‍ശനത്തിന് ശേഷം തന്റെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു പോയ ഋതു പിന്നീട് ‘സിംങ്വാഹിനി’ ഗ്രാമത്തിലെ നിത്യ സന്ദര്‍ശകയായി മാറി. ഗ്രാമത്തില്‍ താളം തെറ്റിക്കെടക്കുന്ന വിദ്യാഭ്യാസ മേഖലയില്‍ തന്നെ ആണ് ഋതുവിന്റെ കണ്ണ് ആദ്യം എത്തിയത്.
ആ ഗ്രാമത്തില്‍ തന്നെയുള്ള ബി.എഡ് പൂര്‍ത്തിയാക്കിയ ഒരു പെണ്‍കുട്ടിയെ ഇതിനായി ഋതു കണ്ടെത്തി. അവള്‍ ജോലിചെയ്തിരുന്ന സ്ഥാപനത്തില്‍ കിട്ടിയിരുന്നതിനേക്കാള്‍ കൂടുതല്‍ ശമ്പളം സ്വന്തം കയ്യില്‍ നിന്നും കൊടുത്ത് അവളെ ഒരു ദൗത്യം ഏൽപ്പിച്ചു. തുടക്കത്തില്‍ ഗ്രാമത്തിലെ സ്‌കൂള്‍ വിദ്യഭ്യാസം പാതി വഴിയില്‍ നിന്നുപോയ 25 പെണ്‍കുട്ടികളുടെ തുടര്‍പഠനത്തിനായി ഇത് സഹായകരമായി. പിന്നീട് നിരക്ഷരര്‍ മാത്രം താമസിച്ചിരുന്ന ഈ ഗ്രാമത്തില്‍ നിന്ന് 2015ല്‍ പന്ത്രണ്ടോളം കുട്ടികള്‍ മെട്രിക്കുലേഷന്‍ പാസാകുന്നതു വരെയെത്തി ഋതുവിന്റെ വിദ്യഭ്യാസ പ്രവര്‍ത്തനങ്ങള്‍.

ഋതുവിന്റെ പ്രവര്‍ത്തനങ്ങളില്‍ ഗ്രാമീണര്‍ ആകൃഷ്ടരായി തുടങ്ങിയതോടെ ഗ്രമത്തിന്റെ പൊതുകാര്യങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ സംഘടിപ്പിക്കാനും തിരുമാനങ്ങള്‍ എടുക്കാനും ഋതു മീറ്റിങ്ങുകള്‍ സംഘടിപ്പിക്കുകയും എല്ലാവരുടെയും സഹകരണത്തോടെ പദ്ധതികള്‍ നടപ്പിലാക്കാന്‍ ആരംഭിക്കുകയും ചെയ്യ്തു. ‘സിംങ്വാഹിനി’ ഗ്രാമത്തിന് അനുവദിച്ച വൈദ്യൂതീപദ്ധതി ഇതുവരെ നടപ്പായില്ല എന്ന് മനസ്സിലാക്കിയ ഋതു ഇതിനായ ജനങ്ങളെ സംഘടിപ്പിച്ച് സമരങ്ങളുടെ ഒരു പരമ്പര തന്നെ സൃഷ്ടിച്ചു. ഒന്നിച്ച് നിന്ന് പോരാടി അവര്‍ക്ക് ഗ്രമത്തിലെ ഭൂരിഭാഗം വീടുകളിലും വൈദ്യൂതികരണം നടത്തിയെടുത്തു.
തന്റെ പ്രവര്‍ത്തനങ്ങള്‍ ഗ്രാമത്തിലുണ്ടാക്കിയ മാറ്റങ്ങളില്‍ ഋതുവിന് ഇനിയുമെറെ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജവും ആവേശവും നൽകി. താന്‍ ആഗ്രഹിക്കുന്ന നിലയിലേക്ക് ഗ്രാമത്തെ ഉയര്‍ത്തുന്നതിന് ഇനിയും ഏറെ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ അവര്‍ ഇതിനായി ഗ്രാമത്തില്‍ സ്ഥിരതാമസമാക്കാന്‍ തീരമാനിച്ചു.

കുടുംബത്തെ വിട്ട് തന്റെ മുഴുവന്‍ ശ്രദ്ധയും ഗ്രാമത്തിനായി ചെലവഴിക്കാനുള്ള ഋതുവിന്റെ തീരുമാനത്തെ രണ്ടും കയ്യും നീട്ടിയാണ് ഭര്‍ത്താവും മക്കളും സ്വീകരിച്ചത്. അങ്ങനെ കുടുംബത്തിന്റെ ശക്തമായ പിന്‍തുണയോടെ ഡല്‍ഹിയിലെ എല്ലാ സുഖസൗകര്യങ്ങളും വിട്ട് ഋതു തന്റെ സ്വപ്നം ഉറങ്ങുന്ന ഗ്രാമത്തില്‍ സ്ഥിരതാമസമാക്കി. 2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഗ്രാമുഖ്യയുടെ സ്ഥാനത്തേക്ക് ‘സിംങ്വാഹിനി’യിലെ ജനങ്ങള്‍ക്ക് ഒരാളെ മാത്രമെ ഉയര്‍ത്തി കാണിക്കാന്‍ ഉണ്ടായിരുന്നോള്ളു. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോട് യാതൊരു വിധ താല്പര്യങ്ങളും ഇല്ലാതിരുന്ന ഋതു ജനങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങി സ്ഥാനാര്‍ഥിയാവുകയും 72 ശതമാനം വോട്ടുകള്‍ നേടി വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്യ്തു.

ഗ്രാമമുഖ്യയായി ചുമതയേറ്റ ഉടനെ ഗ്രാമത്തിലുടനീളം ശൗചാലയങ്ങൾ നിര്‍മ്മിക്കാന്‍ ഇറങ്ങി തിരിച്ചു ഋതു. ഗ്രാമവാസികളുടെയും ജില്ലഭരണകൂടത്തിന്റെയും സഹായത്തോടെ എല്ലാ ഭവനത്തിലും ഒന്ന് എന്ന് നിലയില്‍ 2000 കക്കൂസുകള്‍ നിര്‍മ്മിച്ചു. 2016 ഒക്ടോബറിൽ പൊതു ഇടങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്താത്ത ഗ്രാമം എന്ന ബഹുമതി ‘സിംങ്വാഹിനി’ക്ക് കിട്ടി. പിന്നീട് ഗ്രാമത്തിലെ റോഡുകളുടെ ശോചനീയവസ്ഥ പരിഹരിക്കാന്‍ ഇറങ്ങിത്തിരിച്ച് ഋതുവിന് മുന്‍പില്‍ ഫണ്ടിന്റെ കാലതാമസം തടസമായി. റോഡ് നിര്‍മ്മാണത്തിനാവശ്യമായി തുക ആദ്യം സ്വന്തം കയ്യില്‍ നിന്ന് എടുത്തു കൊണ്ടണ് ഋതു ഇതിന് പരിഹാരം കണ്ടത്. പിന്നീട് ഗ്രാമവാസികളും ഫണ്ട് സ്വരൂപണത്തില്‍ പങ്കാളികളായതോടെ ‘സിംങ്വാഹിനി’യിലെ മണ്ണ് റോഡുകളുടെ നിലവാരം മാറി.

ഗ്രാമത്തിന്റെ പ്രാഥമിക ആവശ്യങ്ങളെല്ലാം തന്നെ നിറവേറി കഴിഞ്ഞതോടെ ഗ്രാമവാസികളുടെ ജീവിത നിലവാരം ഉയര്‍ത്താനുള്ള ശ്രമങ്ങളാരംഭിച്ചു. ഇതിനായി ആദ്യം എല്ലാ കുടുംബങ്ങളിലും റേഷന്‍ കാര്‍ഡുകള്‍ ലഭ്യമാക്കുകയും അവരുടെ ദൈന്യംദിന ജിവിതത്തിന് ആവശ്യമായ ഭക്ഷണ പദാര്‍ഥങ്ങളും സേവനങ്ങളും ഇതിലൂടെ അവര്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കുകയും ചെയ്യ്തു. കൃഷിയെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന ഗ്രാമത്തിന് മറ്റ് മാര്‍ഗങ്ങള്‍ തുറക്കുന്നതിനായി തൊഴില്‍ പരിശിലന കേന്ദ്രങ്ങള്‍ ആരംഭിച്ച ഋതു ഇതിനായി നിരവധി എൻജിഒ സംഘടനകളുടെ സഹായത്തോടെ പരിശീലന പരിപാടികള്‍ ആരംഭിച്ചു. ഗ്രാമവാസികളില്‍ മുഴുവന്‍ വരുമനത്തിന്റെ പുതിയ സാധ്യതകള്‍ തുറക്കാന്‍ ഇത് സഹായകരമായി.

ഇതിനിടെ 2017 ഓഗസ്റ്റിൽ ‘സിംങ്വാഹിനി’യില്‍ അതിശക്തമായ ഒരു പ്രളയം ഉണ്ടായി. ഗ്രാമം മുഴുവന്‍ വെള്ളത്തിനടിയിലായി. എല്ലാവരും ഡല്‍ഹിയിലെ വീട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിച്ചെങ്കിലും ഋതു ഗ്രാമത്തില്‍ തന്നെ തുടര്‍ന്നു. രാത്രിയും പകലും ഗ്രാമത്തിലെ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുത്ത ഋതു ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിച്ചിരുന്ന ഗ്രാമത്തിലെ സ്‌കൂളില്‍ തന്നെയാണ് പ്രളയ ദിവസങ്ങളില്‍ താമസിച്ചതും.  അതുകഴിഞ്ഞു രാജ്യം മുഴുവന്‍ വിറങ്ങലിച്ചു നിന്ന കൊവിഡ് മഹാമാരിയുടെ കാലത്തും സുരക്ഷിത സങ്കേതങ്ങള്‍ തേടി പോകാതെ ഋതു ‘സിംങ്വാഹിനി’യില്‍ തന്നെയുണ്ടായിരുന്നു. നിരക്ഷകരരും നിരാലംബരുമായ തന്റെ ഗ്രാമവാസികളെ സുരക്ഷിതവും ആരോഗ്യകരവുമായ ജീവതത്തിലേക്ക് നയിക്കാന്‍ അവര്‍ രാപ്പകലില്ലാതെ അത്യദ്ധ്വാനം ചെയ്യ്തു. ബിഹാറിലെ മറ്റു ഗ്രാമങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കൊവിഡിനെ ഏറ്റവും ഫലപ്രദമായി നിയന്ത്രിച്ചു നിര്‍ത്തിയ ഗ്രാമങ്ങളില്‍ ഒന്നാണ് ‘സിംങ്വാഹിനി.’

‘സിംങ്വാഹിനി’യുടെ നാഢീസ്പന്ദമായി ഋതു ഇപ്പോഴും അവിടെതെന്നെ ജീവിക്കുന്നു. ഇഛശ്കതിയുള്ള ഒരു നേത്യത്വത്തിന് എങ്ങനെ ഒരു നാടിനെ മാറ്റിമറിക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ് ഋതു ജയ്സ്വാളിന്റെ ജീവിതം. സ്വന്തം ജീവിതത്തിന്റെ സുഖങ്ങളില്‍ മുഴുകിയിരിക്കാതെ തനിക്ക് ചുറ്റുമുള്ള ലോകത്തേക്ക് ഋതു ഇറങ്ങി ചെന്നപ്പോള്‍ അത് ഒരു നാടിനെ തന്നെ മാറ്റിമാറിച്ചു. ലോകത്തിനു തന്നെ മാതൃകയാക്കാവുന്ന ഒരു വലിയ മാറ്റം.

Back to top button
error: