KeralaNEWS

കേന്ദ്രവുമായി പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുമെങ്കിലും വിട്ടുവീഴ്ചയില്ല, കുടുംബശ്രീയുടെയും ചെറുകിട കച്ചവടക്കാരുടെയും ചില്ലറ ഉത്പന്നങ്ങള്‍ക്ക് ജിഎസ്ടി ചുമത്തില്ല: ധനമന്ത്രി ബാലഗോപാല്‍

തിരുവന്തപുരം: ഒന്നോ രണ്ടോ കിലോഗ്രാം തൂക്കമുള്ള ഉത്പന്നങ്ങള്‍ വില്‍ക്കുന്ന ചെറുകിട കച്ചവടക്കാരില്‍ നിന്നും കുടുംബശ്രീ പോലുള്ള ഉത്പാദകരില്‍ നിന്നും ജി.എസ്.ടി. ഈടാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം കേന്ദ്ര സര്‍ക്കാരുമായുള്ള പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചേക്കുമെങ്കിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും ബാലഗോപാല്‍ പറഞ്ഞു. കേന്ദ്രം അവശ്യസാധങ്ങള്‍ക്ക് ചരക്ക് സേവന നികുതി(ജി.എസ്.ടി.) ചുമത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.

കേരള സര്‍ക്കാരിന്റെ കുടുംബശ്രീ രാജ്യത്തെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പദ്ധതികളില്‍ ഒന്നാണ്. ഒന്നോ രണ്ടോ കിലോ തൂക്കം വരുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ അടക്കമുള്ള പായ്ക്കറ്റ് സാധനങ്ങള്‍ കുറഞ്ഞ നിരക്കില്‍ കുടുംബശ്രീ വിപണിയില്‍ എത്തിക്കാറുണ്ട്്. പാക്കറ്റ്, ലേബല്‍ ചെയ്ത സാധനങ്ങള്‍ക്ക് 5 ശതമാനം ജിഎസ്ടി നല്‍കേണ്ടി വരുന്നത് കുടുംബശ്രീ പോലുള്ള ചെറുകിട കച്ചവടക്കാര്‍ക്ക് വലിയ തിരിച്ചടിയാകുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം.

 

ജിഎസ്ടി കൗണ്‍സിലിന്റെ 47 -ാം യോഗത്തില്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ അടക്കം ജിഎസ്ടിക്ക് കീഴിലേക്ക് കൊണ്ടുവരാന്‍ തീരുമാനമെടുത്തിരുന്നു. 18 ന് ഇത് പ്രാബല്യത്തില്‍ വന്നതോടെ മുന്‍കൂട്ടി പായ്ക്ക് ചെയ്തതും ലേബല്‍ ചെയ്തതുമായ കാര്‍ഷിക ഉത്പന്നങ്ങളുടെ വില വര്‍ധിച്ചു.

തൈര്, ലസ്സി, വെണ്ണ പാല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ഇങ്ങനെ പായ്ക്ക് ചെയ്ത ഉത്പന്നങ്ങള്‍ക്ക് 5 ശതമാനം നിരക്കിലാണ് ജിഎസ്ടി ഏര്‍പ്പെടുത്തിയത്. കൂടാതെ ചെക്കുകള്‍ നല്‍കുന്നതിന് ബാങ്കുകള്‍ ഈടാക്കുന്ന ഫീസില്‍ 18 ശതമാനം ജിഎസ്ടി ഉണ്ടാകും. ഐസിയു അല്ലാതെ 5,000 രൂപയില്‍ കൂടുതലുള്ള ആശുപത്രി മുറി ഉപയോഗിക്കുന്നതിനും നികുതി ഉണ്ടാകും.

 

Back to top button
error: