NEWS

ജോൺ ബ്രിട്ടാസ് എം.പി പറഞ്ഞതല്ല വാസ്തവം, ജഡ്ജിമാരെ നിയമിക്കുന്നത് ജഡ്ജിമാര്‍ തന്നെ എന്നത് കെട്ടുകഥ; ചീഫ് ജസ്റ്റിസ് എന്‍.വി.രമണ

“ജഡ്ജി നിയമനങ്ങളില്‍ കേന്ദ്ര നിയമ മന്ത്രാലയം ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.സംസ്ഥാന സര്‍ക്കാരുകള്‍, ഗവര്‍ണര്‍മാര്‍, ഹൈക്കോടതി കൊളീജിയം, ഇന്റലിജന്‍സ് ബ്യൂറോ, എക്‌സിക്യൂട്ടീവ് ഉദ്യോഗസ്ഥര്‍ തുടങ്ങി ഒട്ടേറെ ആളുകള്‍ ചേര്‍ന്നാണ് യോഗ്യരായ ജഡ്ജിമാരെ നിയമിക്കുന്നത്. സത്യം അറിയാവുന്നവർ തെറ്റായ പ്രചാരണം നടത്തുന്നത് നിര്‍ഭാഗ്യകരമാണ്…”

ഡ്ജിമാര്‍ തന്നെയാണ് ജഡ്ജിമാരെ നിയമിക്കുന്നത് എന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത് കെട്ടുകഥ മാത്രമാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ.
“ഇത്തരത്തില്‍ പറഞ്ഞു കൊണ്ടിരിക്കുന്നത് ഈയിടെ ഒരു ഫാഷനായിരിക്കുകയാണ്. ഇത് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന കെട്ടുകഥ മാത്രമാണ്. ജഡ്ജിമാരെ തിരഞ്ഞെടുക്കുന്ന നടപടിക്രമങ്ങളില്‍ ഒരു കക്ഷി മാത്രമാണ് ജുഡീഷ്യറി എന്നതാണ് യാഥാര്‍ഥ്യം…” അദ്ദേഹം വ്യക്തമാക്കി.

ജോണ്‍ ബ്രിട്ടാസ് എം.പി കഴിഞ്ഞ ദിവസം ജഡ്ജി നിയമനത്തെക്കുറിച്ച് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തോടു പ്രതികരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്. ജഡ്ജി നിയമന നടപടിക്രമങ്ങളില്‍ കേന്ദ്ര നിയമ മന്ത്രാലയം ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരുകള്‍, ഗവര്‍ണര്‍മാര്‍, ഹൈക്കോടതി കൊളീജിയം, ഇന്റലിജന്‍സ് ബ്യൂറോ, എക്‌സിക്യൂട്ടീവ് ഉദ്യോഗസ്ഥര്‍ തുടങ്ങി ഒട്ടേറെ ആളുകള്‍ ചേര്‍ന്നാണ് യോഗ്യരായ ജഡ്ജിമാരെ നിയമിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. എല്ലാം അറിയുന്നവരും തെറ്റായ പ്രചാരണം നടത്തുന്നത് നിര്‍ഭാഗ്യകരമാണെന്നു ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
സാങ്കേതിക രംഗത്തുണ്ടാകുന്ന മാറ്റങ്ങളാണ് ജുഡീഷ്യറി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. സാങ്കേതിക മേഖലയിലെ മാറ്റങ്ങള്‍ക്കു പിന്നിലാകരുത് നമ്മുടെ ധാരണകളും നിയമങ്ങളും. നാം ഇപ്പോഴും ഇന്റര്‍നെറ്റിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ സാങ്കേതികവിദഗ്ധര്‍ ‘മെറ്റാവെര്‍സി’നെക്കുറിച്ചാണ് പറയുന്നതെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ജഡ്ജിമാർക്ക് നേരെയുള്ള ശാരീരിക ആക്രമണങ്ങളും അടുത്തിടെയായി വർദ്ധിക്കുന്നുണ്ട്. ചിലർക്ക് അനുകൂലമായി വിധി പ്രഖ്യാപനം വന്നില്ലെങ്കിൽ ജഡ്ജിമാർക്കെതിരെ സാമൂഹികമാധ്യമങ്ങളിൽ ആസൂത്രിതമായ പ്രചാരണങ്ങൾ നടത്തുന്നു. ജഡ്ജിമാർക്ക് ധൈര്യപൂർവ്വം പ്രവർത്തിക്കാനുള്ള സുരക്ഷിത അന്തരീക്ഷം സൃഷ്ടിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്. നവമാധ്യമങ്ങൾക്ക് അനന്തസാധ്യതകൾ ഉണ്ട്. എന്നാൽ തെറ്റും ശരിയും, സത്യവും അസത്യവും വേതിരിച്ചറിയാനുള്ള കഴിവ് അവയ്ക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

വിജയവാഡയിലെ ശ്രീ ലാവു വെങ്കടേശ്വരലു എന്‍ഡോവ്‌മെന്റ് പ്രഭാഷണത്തില്‍ ഇന്ത്യൻ ജുഡീഷ്യറിയിലെ ഭാവി വെല്ലുവിളികൾ എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്ന ചീഫ് ജസ്റ്റിസ്.

Back to top button
error: