KeralaNEWS

ബാലഭാസ്കറിന്റെ മരണത്തിൽ ​ഗൂഢാലോചന ഇല്ല, മരണകാരണം ഡ്രൈവറുടെ അശ്രദ്ധ

   വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ ​ഗൂഢാലോചന നടന്നു എന്ന വാദം തള്ളി സിബിഐ. അപകടത്തിന് കാരണമായത് വാഹനം ഓടിച്ച ഡ്രൈവറുടെ അശ്രദ്ധ തന്നെ  എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇക്കാര്യം സിബിഐ സംഘം ഹൈക്കോടതിയെ അറിയിച്ചു.

ബാലഭാസ്കറിന്റെ മരണത്തിന് കാരണമായ വാഹനാപകടം ഉണ്ടായപ്പോൾ ഡ്രൈവർ അർജുൻ നാരായണൻ അമിതവേ​ഗതയിലായിരുന്നു വണ്ടിയോടിച്ചിരുന്നത്. ഇതാണ് അപകടത്തിന് കാരണമായതെന്ന് അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കി. കേസിന്റെ വിചാരണ തുടരാൻ അനുവദിക്കണമെന്നും മൂന്ന് സാക്ഷികളെ ഇതുവരെ വിസ്തരിച്ചതായും സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്. ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ ഉണ്ണി കോടതിയെ സമീപിച്ചതിനു പിന്നാലെ  കേസിന്റെ വിചാരണ നടപടികൾ ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു.

ദാരുണമായ ഈ അപകടം നടക്കുന്നത് 2018 സെപ്റ്റംബർ 24നാണ്. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ മകളുടെ പേരിലുള്ള നേർച്ചയ്ക്കു പോയി മടങ്ങും വഴി  തിരുവനന്തപുരം പള്ളിപ്പുറത്തിനു സമീപമായിരുന്നു അപകടം. രണ്ടു വയസുകാരിയായ മകൾ അപ്പോൾ തന്നെ മരിച്ചു. ദിവസങ്ങൾക്ക് ശേഷമാണ് ബാലഭാസ്കർ മരണത്തിന് കീഴടങ്ങുന്നത്. മുന്‍സീറ്റിലായിരുന്നു മകളും ബാലഭാസ്‌കറും ഇരുന്നിരുന്നത്. വാഹനത്തിന്റെ മുന്‍ഭാഗം അപകടത്തില്‍ പൂര്‍ണമായി തകര്‍ന്നിരുന്നു.

Back to top button
error: