ഫുജൈറ: യുഎഇയിലെ ഫുജൈറയിൽ ഫോണിൻറെ ചാർജർ കേബിൾ കൊണ്ട് രണ്ട് മക്കളെ അടിച്ച മാതാവിന് ശിക്ഷ വിധിച്ച് കോടതി. 1,100 ദിർഹമാണ് യുവതിക്ക് ഫുജൈറ പ്രാഥമിക ഫെഡറൽ കോടതി പിഴ ചുമത്തിയത്. എട്ടും പത്തും വയസ്സുള്ള മക്കളെയാണ് ഇവർ കേബിൾ ഉപയോഗിച്ച് തല്ലിയത്. മർദ്ദനത്തിൽ കുട്ടികൾക്ക് പരിക്കേറ്റു.
സംഭവത്തിൽ പരാതി നൽകിയ കുട്ടികളുടെ പിതാവിന് നഷ്ടപരിഹാര ഇനത്തിൽ 20,000 ദിർഹം നൽകാൻ സിവിൽ കോടതി ഉത്തരവിട്ടു. കേബിൾ ഉപയോഗിച്ച് സ്ത്രീ മക്കളെ അടിച്ചെന്നാണ് പരാതി. മെഡിക്കൽ റിപ്പോർട്ട് അനുസരിച്ച് 10 വയസ്സുള്ള കുട്ടിയുടെ പുറത്തും തുടയിലും മുഖത്തും അടിയേറ്റ ചതവുകളുണ്ടായിരുന്നു. എട്ടു വയസ്സുള്ള കുട്ടിയുടെ ഇടത് തുടയ്ക്കും ഇടത് കാലിനും വലത് തുടയ്ക്കും പരിക്കേറ്റതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ചോദ്യം ചെയ്യലിൽ കുട്ടികളുടെ മാതാവ് കുറ്റം സമ്മതിച്ചു. പഠിക്കാൻ വേണ്ടിയാണ് കുട്ടികളെ ഫോൺ ചാർജർ കേബിൾ കൊണ്ട് തല്ലിയതെന്നാണ് യുവതി കോടതിയിൽ പറഞ്ഞത്. യുവതിയുടെ കുറ്റസമ്മതം പരിഗണിച്ചാണ് വിധി പ്രഖ്യാപിച്ചത്. ഫുജൈറ പ്രാഥമിക ഫെഡറൽ കോടതിയിൽ കുട്ടികളുടെ പിതാവ് നൽകിയ കേസിൽ ദിർഹം തൻറെ മുൻഭാര്യ 49,000 ദിർഹം നഷ്ടപരിഹാരമായി നൽകണമെന്നാണ് ആവശ്യപ്പെട്ടത്.