CrimeNEWS

പോലീസിന്റെ സദാചാര ആക്രമണം നേരിട്ട ദമ്പതിമാരില്‍ ഭര്‍ത്താവിന് ജാമ്യം

പ്രത്യുഷിന് ദേഹമാസകലം പരിക്കേറ്റു എന്ന് വൂണ്ട് സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കുന്നു. ഇടത് കണ്ണിന് താഴെ രക്തം കല്ലിച്ച നിലയിലാണ്. ഇവിടെ ചതവുണ്ട്. ഇടത് കാലിനും വലത് മുട്ടിന് താഴെയും തോളിനും പരിക്കേറ്റ പാടുകളുണ്ട്. വലത് കൈയ്ക്ക് ചതവും, ഇടത് കൈയിലും നെഞ്ചിലും പുറക് വശത്തും ഉരഞ്ഞ പാടുകളും ഉണ്ട്.

കണ്ണൂര്‍: രാത്രി ജോലിക്ക് ശേഷം കടല്‍പ്പാലം കാണാന്‍ എത്തിയപ്പോള്‍ പോലീസിന്‍െ്‌റ സദാചാര ആക്രമണത്തിന് ഇരയായ ദമ്പതിമാരില്‍ ഭര്‍ത്താവിന് ജാമ്യം. സദാചാര ആക്രമണത്തെ ചോദ്യം ചെയ്തതതിന് പൊലീസിനെ ആക്രമിച്ചു, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്നീ വകുപ്പുകള്‍ ചുമത്തി തലശ്ശേരി പൊലീസ് കേസെടുത്തതിനെത്തുടര്‍ന്ന് അറസ്റ്റിലായ പ്രത്യുഷിനാണ് തലശ്ശേരി മജിസ്‌ട്രേട്ട് കോടതി ജാമ്യം അനുവദിച്ചത്. ഈ കേസില്‍ പ്രത്യുഷിന്റെ ഭാര്യ മേഘയ്ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

കഴിഞ്ഞാഴ്ചയാണ് തലശ്ശേരിയില്‍ കടല്‍പ്പാലം കാണാന്‍ പോയ പ്രത്യുഷും ഭാര്യ മേഘയും പൊലീസിന്റെ സദാചാര ആക്രമണത്തിന് ഇരകളായത്. രാത്രി കടല്‍പ്പാലം കാണാനെത്തിയ ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നെന്നാണ് പരാതി.

ഇത് ചോദ്യം ചെയ്തതോടെ പ്രത്യുഷിനെ മര്‍ദ്ദിക്കുകയും കേസെടുക്കുകയും ചെയ്‌തെന്ന് ഭാര്യ മേഘ ആരോപിച്ചിരുന്നു. പ്രത്യുഷിനെ പൊലീസ് മുഷ്ടി ചുരുട്ടി ഇടിച്ചെന്നും ബൂട്ട് കൊണ്ട് ചവിട്ടി എന്നും ഭാര്യ നേരത്തെ വെളിപ്പെടുത്തുകയും പരാതി നല്‍കുകയും ചെയ്തിരുന്നു. പൊലീസ് അകാരണമായി മര്‍ദ്ദിക്കുകയും അസഭ്യ വര്‍ഷം നടത്തുകയുമായിരുന്നുവെന്ന് കാണിച്ച് മേഘ മനുഷ്യാവകാശ കമ്മീഷനും വനിത കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ കമ്മീഷണറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അന്വേഷണം നടത്തുന്ന തലശ്ശേരി എസിപി ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കുമെന്നാണ് വിവരം. സിഐക്കും എസ്‌ഐക്കുമെതിരെ ഉയര്‍ന്ന പരാതിയില്‍ എസിപിക്ക് പുറമേ, സ്‌പെഷ്യല്‍ബ്രാഞ്ച് ഡിവൈഎസ്പിയും അന്വേഷണം നടത്തുന്നുണ്ട്. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും വൂണ്ട് സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടെ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് കമ്മീഷണര്‍ ആര്‍.ഇളങ്കോ നിര്‍ദേശിച്ചിട്ടുള്ളത്.

ദമ്പതികള്‍ക്ക് നേരെ പൊലീസ് അതിക്രമം നടത്തിയ സംഭവത്തില്‍ നിര്‍ണായക മെഡിക്കല്‍ രേഖകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പൊലീസ് കേസില്‍ പ്രതിയാക്കി ജയിലില്‍ അടച്ച പ്രത്യുഷിന് ദേഹമാസകലം പരിക്കേറ്റെന്ന് തെളിയിക്കുന്ന മെഡിക്കല്‍ രേഖകളായിരുന്നു ഇത്. പ്രത്യുഷിന് ദേഹമാസകലം പരിക്കേറ്റു എന്ന് വൂണ്ട് സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കുന്നു.

ഇടത് കണ്ണിന് താഴെ രക്തം കല്ലിച്ച നിലയിലാണ്. ഇവിടെ ചതവുണ്ട്. ഇടത് കാലിനും വലത് മുട്ടിന് താഴെയും തോളിനും പരിക്കേറ്റ പാടുകളുണ്ട്. വലത് കൈയ്ക്ക് ചതവും, ഇടത് കൈയിലും നെഞ്ചിലും പുറക് വശത്തും ഉരഞ്ഞ പാടുകളും ഉണ്ട്. പ്രത്യുഷാണ് തങ്ങളെ ആക്രമിച്ചതെന്ന പൊലീസ് വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഈ റിപ്പോര്‍ട്ട്.

Back to top button
error: