എരുമേലി ഓരുങ്കൽകടവിന് സമീപം സ്വകാര്യ പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന തമിഴ്നാട് തേനി സ്വദേശികളും അയ്യപ്പ ഭക്തരുമായ പത്തംഗ സംഘത്തിന്റെ കാറിന്റെ സൈഡ് ഗ്ലാസ് തകർത്ത് അര ലക്ഷം രൂപയും ഏഴ് ഫോണുകളും മോഷ്ടിച്ചു.ഇന്ന് രാവിലെയായിരുന്നു സംഭവം. അയ്യപ്പ ഭക്തർ കുളി കഴിഞ്ഞ് എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കഴിഞ്ഞ ദിവസം എരുമേലി വലിയമ്പല നടപ്പന്തലിൽ വിശ്രമിച്ച ഭക്തരുടെ പണം ഉൾപ്പെടെ രേഖകൾ അടങ്ങിയ ബാഗും മോഷണം പോയിരുന്നു.അടുത്തിടെ നടന്ന മോഷണ സംഭവങ്ങളിൽ ഒന്നിലും പ്രതികളെ പിടികൂടാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ചുറ്റോടു ചുറ്റും ഹൈടെക് ക്യാമറകൾ ഉള്ളപ്പോഴാണ് ഇത്.
കഴിഞ്ഞ ആഴ്ചയാണ് സപ്ലൈകോ ഷോപ്പിൽ മോഷണം നടന്നത്.ഇതിന് പിന്നാലെ വാവർ സ്‌കൂളിലും മോഷണം നടന്നിരുന്നു. കരിമ്പിൻതോട്ടിൽ ഒരു വീട് കുത്തിതുറന്ന് വൻ മോഷണം നടന്നതും അടുത്തയിടെയാണ്. ഈ കേസുകൾക്ക് പിന്നാലെയാണ് ഇപ്പോൾ അടുത്ത മോഷണവും നടന്നിരിക്കുന്നത്.കള്ളന്മാരെ കണ്ടെത്തി പിടികൂടാൻ പോലീസ് കാര്യമായ നടപടികൾ ഒന്നും കൈക്കൊള്ളുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.