ഒഡീഷയിലെ ബാലസോറില്‍ ഷാലിമാര്‍-ചെന്നൈ സെൻട്രല്‍ കോറോമാണ്ടല്‍ എക്‌സ്പ്രസ്, ബംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്‌സ്‌പ്രസ്, ഗുഡ്‌സ് ട്രെയിൻ എന്നിവ അപകടത്തില്‍പ്പെടാൻ ഇടയാക്കിയത് തീവണ്ടികളുടെ സാന്നിധ്യം കണ്ടെത്തുന്ന ഇലക്‌ട്രോണിക് ഇന്റര്‍ലോക്കിംഗ് സംവിധാനത്തിലെ കൃത്രിമത്വവും അട്ടിമറിയും ആണെന്ന് സൂചന.റെയില്‍വേ ഉദ്യോഗസ്ഥര്‍ നേരത്തെയും ഇത് സംബന്ധിച്ച സൂചനകൾ നൽകിയിരുന്നു.
ഇന്റര്‍ലോക്കിങ് സംവിധാനത്തിലുണ്ടായ പിഴവാണ് അപകടകാരണം എന്നാണ് സംഭവത്തിൽ അന്വേഷണം ആരംഭിച്ച സിബിഐയുടെയും പ്രാഥമിക നിഗമനം. പോയിന്റ് മെഷീന്റെ സെറ്റിംഗില്‍ മാറ്റം വരുത്തിയിട്ടുണ്ട്. എന്തിനാണ് അത് ചെയ്തതെന്ന കാര്യം അന്വേഷണത്തില്‍ വ്യക്തമാകും.
അപകടത്തിന്റെ യഥാര്‍ത്ഥ കാരണം പുറത്ത് കൊണ്ടുവരും എന്നാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത് എന്നാല്‍ അട്ടിമറി സാധ്യത തള്ളിക്കളയാനാവില്ലെന്ന് റെയില്‍വേ മന്ത്രി സൂചിപ്പിച്ചതിന് പിറകെയാണ് സിബിഐ സംഘം അപകടം നടന്ന ബാലസോറിലെത്തി പരിശോധന നടത്തിയത്.സ്റ്റേഷനിലെ റിലേ റൂമില്‍ അട്ടിമറി നടന്നോ എന്നും സിബിഐ പരിശോധിക്കുന്നുണ്ട്.ബാലസോര്‍ ട്രെയിൻ ദുരന്തത്തിനു കാരണമായ സിഗ്നല്‍ തകരാര്‍ മനഃപൂര്‍വം ഉണ്ടാക്കിയതാണോ എന്ന സംശയത്താലാണ് സിബിഐ അന്വേഷണത്തിനു റെയില്‍വേ അധികൃതര്‍ ശുപാര്‍ശ ചെയ്തത്.
സേഫ്റ്റി കമ്മിഷണര്‍ ശൈലേഷ് കുമാര്‍ പഥകും ഇന്നലെ ബഹനാഗ സ്റ്റേഷനിലെ ട്രാക്കുകള്‍, ഇന്റര്‍ലോക്കിങ് സംവിധാനങ്ങള്‍, റിലേ റൂമുകള്‍ തുടങ്ങിയവ പരിശോധിച്ചു.പാളത്തില്‍ 4 മില്ലി മീറ്റര്‍ വിടവുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് പ്രധാന ലൈനില്‍ പോയിന്റ് സെറ്റാകാത്തതെന്നുമുള്ള ആരോപണവും അദ്ദേഹം പരിശോധിച്ചു.അപകടമുണ്ടാകുന്നതിനു തൊട്ടുമുൻപ് സമീപത്തെ ഒരു ലെവല്‍ക്രോസിങ്ങില്‍ സിഗ്നല്‍ തകരാറുണ്ടായിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അതു നന്നാക്കാനുള്ള തിരക്കില്‍ ഇവിടുത്തെ നടപടികള്‍ മറികടന്നോ എന്നും അന്വേഷിക്കും.അപകടസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയുടെ ഖരഗ്പൂര്‍ ഡിവിഷനിലെ 54 ഉദ്യോഗസ്ഥരോട് ജൂണ്‍ 5, 6 തീയതികളില്‍ അന്വേഷണത്തിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അപകടത്തിന് പിന്നില്‍ “സിഗ്നലിംഗ് ഇടപെടല്‍” എന്ന് സംശയിക്കുന്ന കാരണമായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നിര്‍ദേശം. സിഗ്നലിംഗ് സംവിധാനങ്ങളില്‍ രാജ്യവ്യാപകമായി സുരക്ഷാ ഡ്രൈവ് നടത്താൻ റെയില്‍വേ ബോര്‍ഡ് തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു.