IndiaNEWS

ജീവനെടുത്ത് അഗ്നിപഥ് പ്രതിഷേധം; തെലങ്കാനയില്‍ ഒരാള്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്; പോലീസ് ആകാശത്തേക്ക വെടിവച്ചു

35 തീവണ്ടികള്‍ റദ്ദാക്കി

ഹൈദരാബാദ്: കേന്ദ്ര സര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരായ രാജ്യവ്യാപക പ്രതിഷേധം അക്രമങ്ങളിലേക്ക് തിരിഞ്ഞതോടെ തെലങ്കാനയില്‍ ഒരു ജീവന്‍ നഷ്ടമായതായി റിപ്പോര്‍ട്ട്. പ്രക്ഷോഭം അക്രമാസക്തമായതിനെത്തുടര്‍ന്ന് തെലങ്കാനയിലെ സെക്കന്തരാബാദില്‍ ഒരാള്‍ മരിച്ചുവെന്നും 15 പേര്‍ക്ക് പരിക്കേറ്റുവെന്നും എന്‍ഡിടിവിയാണ് റിപ്പോര്‍ട്ടുചെയ്തത്.

സെക്കന്തരാബാദ് റെയില്‍വെ സ്റ്റേഷനില്‍ പ്രക്ഷോഭകര്‍ അക്രമത്തിനും തീവെപ്പിനും ശ്രമിച്ചതോടെ പോലീസ് ആകാശത്തേക്ക് വെടിവച്ചു. റെയില്‍വെ ട്രാക്ക് ഉപരോധത്തെ തുടര്‍ന്ന് മൂന്ന് മണിക്കൂറോളം തീവണ്ടി ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. 350 ലേറെവരുന്ന പ്രതിഷേധക്കാരാണ് വെള്ളിയാഴ്ച രാവിലെ സെക്കന്തരാബാദ് റെയില്‍വെ സ്റ്റേഷനിലെത്തിയത്. ഇവരെ നിയന്ത്രിക്കാന്‍ ആവശ്യമായ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഈ സമയത്ത് സ്റ്റേഷനില്‍ ഉണ്ടായിരുന്നില്ല.

അഗ്നിപഥിനെതിരേ ബിഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാണ, രാജസ്ഥാന്‍, മധ്യപ്രദേശ്, ജമ്മു, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് എന്നീ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് പ്രതിഷേധം ഏറ്റവും ശക്തം. 200 -ലധികം തീവണ്ടി സര്‍വീസുകളെയാണ് വെള്ളിയാഴ്ച പ്രക്ഷോഭം ബാധിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. 35 തീവണ്ടി സര്‍വീസുകള്‍ പൂര്‍ണമായും 13 സര്‍വീസുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. യുവാക്കള്‍ തെരുവിലിറങ്ങിയതോടെ പലയിടങ്ങളിലും സംഘര്‍ഷമുണ്ടായി. ബിഹാറില്‍ ഇന്നലെയും ഇന്നുമായി നിരവധി ട്രെയിനുകള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടിരുന്നു. വിവിധയിടങ്ങളില്‍ റോഡുകളും റെയില്‍പ്പാതകളും ഉപരോധിച്ചു. കല്ലേറുമുണ്ടായി.

ബിഹാറില്‍ മൂന്നാം ദിവസവും പ്രക്ഷോഭം ശക്തമായി തുടരുകയാണ്. ഉപമുഖ്യമന്ത്രി രേണു ദേവിയുടെ വീട് പ്രക്ഷോഭകര്‍ ആക്രമിച്ചു. ബിഹാറിലെ സമസ്തിപുരില്‍ സമ്പര്‍ക്ക ക്രാന്തി എക്‌സ്പ്രസിന് പ്രതിഷേധക്കാര്‍ തീയിട്ടു. മൊഹിയുദ്ദീന്‍നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ ജമ്മുതാവി എക്പ്രസ് ട്രെയിന്റെ രണ്ട് കോച്ചുകള്‍ക്കും പ്രതിഷേധക്കാര്‍ തീയിട്ടു. യാത്രക്കാരില്‍ ആര്‍ക്കും പരിക്കില്ല. ഒരു ബിജെപി എംഎല്‍എയുടെ വീടിനുനേരെയും ബിഹാറില്‍ ആക്രമണമുണ്ടായി. ഉത്തര്‍പ്രദേശിലെ ബല്ലിയ റെയില്‍വെ സ്റ്റേഷനില്‍ പ്രക്ഷോഭകര്‍ ഒരു തീവണ്ടി കോച്ചിന് തീവച്ചു. റെയില്‍വെ സ്റ്റേഷനുനേരെയും ആക്രമണമുണ്ടായി.

Back to top button
error: